ഭാരത് ബന്ദ് നാളെ: ആവശ്യ സര്‍വീസുകള്‍ ഒഴികേയുള്ള എല്ലാ വിധ വാഹനഗതാഗതവും തടയുമെന്ന് കര്‍ഷകര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി നാളെ ഭാരത് ബന്ദ്. കര്‍ഷക സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും സിനിമ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷരെ പിന്തുണച്ചു കൊണ്ട് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ സമരവേദിയായ സിംഘുവില്‍ എത്തിയിരുന്നു. നാളെ നടക്കുന്ന ഭാരത് ബന്ദിനും കെജ്രിവാള്‍ ഐക്യാര്‍ഢ്യം പ്രഖ്യാപിച്ചു. ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും നീക്കം ഉണ്ടായിരുന്നു. ഇതിനായി കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കെജ്രിവാള്‍ സമരനേതാക്കളോട് പറഞ്ഞു.

ഭാരത് ബന്ദ്
ബിഎസ്പിയും എസ്പിയും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് എസ്പി നേതാവ് അഖിലേഷ് യാദവ് നടത്തിയ കിസാന്‍ യാത്ര ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. അഖിലേഷ് കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കനൗജിലേക്ക് പോകുന്നത് തടയാനായി അദ്ദേഹത്തിന്‍റെ ലക്നൗവിലെ വസതിക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ദിന് പിന്തുണ
സിനിമാ കായിക മേഖലയില്‍ നിന്നും സമരത്തിന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. കര്‍ഷകര്‍ നമ്മുടെ ഭക്ഷ്യ സൈന്യം ആണെന്നും അവരുടെ ഭയത്തെ ലഘൂകരിച്ചേ മതിയാകുവെന്നുമായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. തെരുവില്‍ പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ക്ക് തണുപ്പിനെ അതിജീവിക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഗായകന്‍ ദില്‍ജിത് സിങ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രീതി സിന്‍റെ, റിതേഷ് ദേശ്മുഖ്, റിച്ച ചദ്ധ, ഹന്‍സല്‍ മേത്ത എന്നിവരും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കാർഷിക പരിഷ്കരണ നിയമങ്ങൾ
നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സമ്പൂര്‍ണ്ണമായിരിക്കുമെന്നാണ് സമരം ചെയ്യുന്ന കര്‍ഷകസംഘടനകള്‍ വ്യക്തമാക്കുന്നത്. ആവശ്യ സര്‍വീസുകള്‍ ഒഴികേയുള്ള എല്ലാ വിധ വാഹനഗതാഗതവും തടയുമെന്ന് കര്‍ഷകര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 34 കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം
രാജ്യത്തിന്‍റെ അന്നദാതാക്കളായ കര്‍ഷകരുടെ ആവ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ. ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഡിഎംകെ. നേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ എൻഡിഎയുടെ ഘടകകക്ഷി ആർഎൽപിയും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.

ബന്ദ് കേരളത്തില്‍
ബന്ദിെൻറ ഭാഗമായി ഡൽഹിയിലേക്കുള്ള എല്ലാ വഴികളും സ്തംഭിപ്പിക്കാന്‍ സമരക്കാര്‍ നീക്കം തുടങ്ങി. ഇതോടെ ദില്ലി പൊലീസ് കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചു. പഞ്ചാബിനും ഹരിയാനക്കും പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് കര്‍ഷകര്‍ എത്തുന്നത്. കേരളത്തില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബദല്‍ സമര മാര്‍ഗങ്ങല്‍ തീരുമാനിക്കുമെന്നാണ് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി എന്‍ബാലഗോപാല്‍, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി എന്നിവർ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications