അലോക് കുമാറിനെ മാറ്റി; ബെംഗളൂരു പോലീസ് കമ്മീഷണറായി ഭാസ്കർ റാവുവിനെ നിയമിച്ചു
ബെംഗളൂരു: കർണാടകയിലെ പോലീസ് സേനയിൽ വീണ്ടും അഴിച്ചുപണി. ബെംഗളൂരു പോലീസ് കമ്മീഷണറായി ഭാസ്കർ റാവുവിനെ നിയമിച്ചു. അലോക് കുമാറിനെ മാറ്റിയാണ് 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഭാസ്കർ റാവുവിനെ ബെംഗളൂരു പോലീസ് മേധാവിയായി നിയമിച്ചിരിക്കുന്നത്. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് അഡീഷണൽ ഡിജിപിയുടെ ചുമതലയിൽ നിന്നും മാറ്റിയാണ് ഭാസകർ റാവുവിന് പുതിയ ചുമതല നൽകിയിരിക്കുന്നത്.
2017ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2008ൽ സുത്യർഹ സേവനത്തിനുള്ള മെഡലും ഭാസ്കർ റാവുവിന് ലഭിച്ചിട്ടുണ്ട്. റിസർവ് പോലീസിൽ നിയമനം ലഭിക്കുന്നതിന് മുമ്പ് ക്രൈം, ടെക്നിക്കൽ സർവീസ്, ഫോറൻസിക്, കനൈൻ സ്ക്വാഡ്, തുടങ്ങിയ വകുപ്പുകളിൽ എഡിജിപിയായും മൈസൂരു പോലീസ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാന ഗതാഗത കമ്മീഷണറായും കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കമ്മീഷണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മധ്യത്തിൽ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച അലോക് കുമാറിനെ റിസർവ് പോലീസിലേക്കാണ് മാറ്റിയിരിക്കുന്നത്. ഐപിഎസ് തലത്തിൽ പത്തോളം ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർദ്ധയുടെ മരണം അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥരേയും മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications