ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ 'പ്രേത പഠനം'; ഭിത്തിയില്‍ ഒട്ടിച്ച് ട്വിറ്റേറിയന്‍സ്
ലഖ്നൗ: ഭൂതങ്ങളേയും പ്രേതങ്ങളേയും കുറിച്ചുള്ള നിരവധി കഥകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. കൗതവും ഭയവും ആകാംഷയും നിറയ്ക്കുന്ന ഇവയെല്ലാം കെട്ടുകഥകള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ 'പ്രേത-ഭൂതങ്ങളെ' കുറിച്ച് പ്രത്യേകം പഠിക്കാന്‍ ഒരു വിഭാഗം തന്നെ തുടങ്ങിയിരിക്കുകയാണ് വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാല. ഭൂത് വിദ്യ അഥവ സയന്‍സ് ഓഫ് പാരനോര്‍മ്മല്‍ വിഷയത്തില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് സര്‍വ്വകലാശാല ആരംഭിച്ചിരിക്കുന്നത്.
പ്രേത-ഭൂതങ്ങള്‍ ഉണ്ടെന്നും കണ്ടെന്നും ഒക്കെ അവകാശപ്പെടുന്നവരെ ചികിത്സിക്കാനാണ് കോഴ്സെങ്കിലും ഇതിനെ 'പ്രേത' കോഴ്സാക്കിയ സര്‍വ്വകലാശാലയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
'ഭൂത് വിദ്യ' കോഴ്സ്
ബനാറസ്ഹിന്ദു സര്‍വ്വകലാശാലയിലെ ആയുര്‍വ്വേദ വിഭാഗമാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്. ഭൂത് വിദ്യ പേരില്‍ പ്രത്യേക വിഭാഗം തന്നെ സര്‍വ്വകലാശാലയില്‍ തയ്യാറാക്കിയിട്ടുണ്ട്. മാനസിക രോഗവുമായി ബന്ധപ്പെട്ടുള്ള ചികിത്സയെ കുറിച്ചുള്ള പഠനമാണ് വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
ഇന്ത്യയില്‍ ആദ്യം
മാനസിക വൈകല്യങ്ങൾ, തിരിച്ചറിയപ്പെടാത്ത കാരണങ്ങള്‍ മൂലമുള്ള സൈക്കോസൊമാറ്റിക് പ്രശ്നങ്ങള്‍, മനസ്സിന്റെ രോഗങ്ങൾ അല്ലെങ്കിൽ മാനസിക അവസ്ഥകൾ എന്നിവയെ കുറിച്ച് പഠിക്കുന്നതാണ് ഭൂത് വിദ്യ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ആയുർവേദ ഫാക്കൽറ്റി ഡീൻ യാമിനി ഭൂഷൺ ത്രിപാഠി പറഞ്ഞു.ഇന്ത്യയില്‍ ഇത്തരമൊരു കോഴ്സ് തുടങ്ങുന്ന ആദ്യ സര്‍വ്വകലാശാലയാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞു.
ആയുര്‍വ്വേദ വിധി പ്രകാരം
പ്രേത ബാധയുണ്ടെന്നും മറ്റും അവകാശപ്പെടുന്നവര്‍ക്ക് ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയാണ് കോഴ്സ് ഒരുക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോസയന്‍സ് 2016 ല്‍ നടത്തിയ പഠനം അനുസരിച്ച് ഏകദേശം 14 ശതമാനത്തോളം ഇന്ത്യക്കാര്‍ക്ക് മാനസിക രോഗങ്ങള്‍ നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2017ല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 20% ഇന്ത്യക്കാര്‍ വിഷാദം നേരിടുന്നതായും കണ്ടെത്തിയിരുന്നു.
വാളെടുത്ത് ട്വിറ്റേറിയന്‍സ്
അതേസമയം മാനസിക പ്രശ്നങ്ങള്‍ക്ക് പലപ്പോഴും മന്ത്രവാദികളേയും മറ്റ് തേടി പോകുന്ന കാഴ്ചയാണ് ഉള്ളത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. ഇതിനെ മറികടക്കുകയാണ് കോഴ്സിലൂടെ ലക്ഷ്യം വെയ്ക്കുന്നതെങ്കിലും കോഴ്സിന് 'ഭൂത് വിദ്യ ' എന്ന പേര് നല്‍കാനുള്ള സര്‍വ്വകലാശാല തിരുമാനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എവിടുന്ന് കിട്ടി?
ആയുര്‍വേദ വിധി പ്രകാരമുള്ള കോഴ്സാണെന്ന് സര്‍വ്വകലാശാല തന്നെ പറയുന്നു. എന്നാല്‍ ഈ 'ഭൂത് വിദ്യ" എന്ന പേര് എവിടുന്ന് കിട്ടിയെന്നാണ് ചിലര്‍ ചോദിക്കുന്നത്. പ്രേതവും ഭൂതവുമെല്ലാം ഉണ്ടെന്ന് സര്‍വ്വകലാശാല സമ്മതിക്കുകയാണെന്ന് ചിലര്‍ കുറിച്ചു.
|
പ്രഥമ പരിഗണന
ലോകത്ത് മറ്റെല്ലാ ഇടത്തും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിങ്ങ് എന്നിവയെ കുറിച്ച് പഠിക്കുന്നു. പക്ഷേ ഇന്ത്യയില്‍ ഇപ്പോള്‍ 'പ്രേത പഠന' മാണ് പഠിപ്പിക്കുന്നത് എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇന്ത്യയുടേയും ചൈനയുടേയും പ്രഥമ പരിഗണനകള്‍, ചൈന 6 ജിയെ കുറിച്ച് പഠിക്കുന്നു, ഇന്ത്യയ്ക്ക് ഇപ്പോഴും പ്രേതങ്ങളെ കുറിച്ചാണ് പഠിക്കാനുള്ളത്, എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
|
ഹിന്ദുത്വ വാദികളെ
ഇത്തരത്തിലുള്ള വിദ്യാഭ്യാസത്തിലൂടെയാണോ മറ്റ് ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ആശംസകള്‍ ഹിന്ദുത്വവാദികളെ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.