പ്ലസ് ടുവിന് കോപ്പിയടിച്ച് പിടിച്ചാല്‍ 10,000രൂപ പിഴ; രക്ഷിതാക്കള്‍ക്ക് തടവ്
പറ്റ്‌ന: ഇനി ഒരിക്കല്‍ക്കൂടി കോപ്പിയടിയുടെ പേരില്‍ ബിഹാറിനെ നാണക്കേടിലാക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും. പാളിച്ചയില്ലാത്ത സുരക്ഷയും പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും നല്‍കാനും വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനമെടുത്തിരുന്നു. ബുധനാഴ്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷ തുടങ്ങിയതോടെ ഇക്കാര്യം നിരീക്ഷിച്ച് ഉറപ്പുവരുത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്.
1,109 സെന്ററുകളിലായി 11.60 ലക്ഷം വിദ്യാര്‍ഥികളാണ് ബിഹാറില്‍ ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുന്നത്. എല്ലാ സെന്ററുകളിലും സുരക്ഷ കര്‍ശനമായി നടപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള അതേ മാതൃകയിലാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്കും പഴുതുകളില്ലാത്ത ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
അധ്യാപകരും പോലീസുകാരും ഉള്‍പ്പെടെ 70,000ത്തോളം ഒഫീഷ്യലുകളാണ് പരീക്ഷ മേല്‍നോട്ടം വഹിക്കുന്നതെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ഹരിഹര്‍നാഥ് ത്ധാ പറഞ്ഞു. പരീക്ഷയ്ക്ക് പിടിക്കപ്പെട്ടാല്‍ 10,000 രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് പിഴ. വിദ്യാര്‍ഥികളെ രക്ഷിതാക്കളോ സുഹൃത്തുക്കളോ സഹായിച്ചാല്‍ സെക്ഷന്‍ 144 പ്രകാരമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യും.
ബിഹാറില്‍ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വ്യാപകമായ പരീക്ഷാ കോപ്പിയടി നടക്കുന്ന ചിത്രം കഴിഞ്ഞവര്‍ഷം ലോക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരസ്യമായി കെട്ടിടത്തിനു മുകളിലും ജനലരികിലും തിങ്ങിനിന്നാണ് വിദ്യാര്‍ഥികളെ സുഹൃത്തുക്കളും രക്ഷിതാക്കളും സഹായിച്ചത്. സംഭവം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരിഷ്‌കാരം.