നിതീഷ് കുമാറിനെ ചേര്‍ത്ത് പിടിച്ച് ബിജെപി; എല്‍ജെപിക്ക് മുന്നറിയിപ്പ്; മോദിക്കൊപ്പമെന്ന് പസ്വാന്
പട്ന: ബീഹാറില്‍ ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന സഖ്യത്തിന്റെ ഭാഗമാവാനില്ലെന്ന് വ്യക്തമാക്കി സഖ്യം വിട്ട എല്‍ജെപിക്കെതിരെ പരോക്ഷമായി ശക്തമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ് ബിജെപി. ഒപ്പം നീതിഷ് കുമാറിന് പിന്തുണയും നല്കി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ അംഗീകരിക്കുന്നവര്‍ മാത്രം എന്‍ഡിഎയില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ബിജെപിയുടെ നിലപാട്.
എന്‍ഡിഎ
എന്‍ഡിഎ ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു എല്‍ജെപിക്കെതിരേയുള്ള പരാമര്‍ശം. ബീഹാറില്‍ എന്‍ഡിഎയുടെ നേതാവ് നിതീഷ് കുമാര്‍ ആണെന്നും ബിജെപി വ്യക്തമാക്കി. ഇക്കാര്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും തുറന്ന് സമ്മതിരിച്ചിരുന്നു. എന്നാല്‍ എല്‍ജെപി ജെഡിയുവുമായി അകല്‍ച്ച പാലിച്ചെങ്കിലും ബിജെപിയുമായി സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ചിരുന്നു.
തിരിച്ചടി
എന്നാല്‍ ബിജെപിയുടെ പരാമര്‍ശത്തിന് പിന്നാലെ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. നിതീഷ് കുമാറിനെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടാണ് ഇപ്പോള്‍ ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബീഹാറില്‍ ബിജെപി നിതീഷ് കുമാറിന്റെ നേതൃത്വം സ്വീകരിക്കുന്നുവെന്നും എല്ലാവരും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കണമെന്നും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി എല്ലാ ശ്രമങ്ങളും നടത്തുമെന്നും ബിജെപി പ്രഖ്യാപിച്ചു.
എല്‍ജെപി
ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച വിഷയങ്ങളെ തുടര്‍ന്നായിരുന്നു എല്‍ജെപി നിതീഷ് കുമാറുമായി ഉടക്കിയത്. തുടര്‍ന്ന് 243 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 144 സീറ്റിലേക്കും ഒറ്റക്ക് മത്സരിക്കുമെന്ന് എല്‍ജെപി പ്രഖ്യാപിക്കുകയായിരുന്നു. ചിരാഗ് പസ്വാനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക മത്സരിപ്പിക്കാനുമാണ് പദ്ധതി. ഇതിന് പുറമേ ജിതാന്‍ മഞ്ചിയുടെ ഹിന്ദുസ്ഥാനി ആവം മോര്‍ച്ചയെ എന്‍ഡിഎക്കൊപ്പം കൂട്ടിയതും എല്‍ജെപിയെ ചൊടിപ്പിച്ചു.
ജെഡിയുവിന്റെ കീഴില്‍ മത്സരിക്കാനില്ല
എന്‍ഡിഎ സീറ്റ് വിഭജനം നടത്തിയപ്പോള്‍ ജെഡിയു 122 സീറ്റിലും ബിജെപി 121 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചക്ക് ജെഡിയുവും എല്‍ജെപിക്ക് ബിജെപിയും സീറ്റുകള്‍ നല്‍കണമെന്നായിരുന്നു ധാരണ.എന്നാല്‍ ജെഡിയുവിന്റെ കീഴില്‍ മത്സരിക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു എല്‍ജെപി.
നീതീഷ് കുമാര്‍
42 സീറ്റാണ് എല്‍ജെപി ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ 40 സീറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ജെഡിയുവിന്റെ ഒരു സീറ്റ് പോലും വിട്ടു നല്‍കില്ലെന്ന് നീതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ എല്‍ജെപി കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയായിരുന്നു. ജെഡിയുവിനൊപ്പം ഇല്ലെങ്കിലും ബിജെപി സഖ്യത്തിനൊപ്പം ഉണ്ടാവുമെന്ന നിലപാടായിരുന്നു എല്‍ജെപിയുടേത്.
നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി
എന്നാല്‍ പാര്‍ട്ടിയെ പൂര്‍ണ്ണമായും തള്ളിയിരിക്കുകയാണ് ബിജെപി. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ നിതീഷ് കുമാര്‍ വീണ്ടും ബീഹാറില്‍ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി ബീഹാര്‍ അധ്യക്ഷന്‍ സജ്ഞയ് ജെയിസ്വാല്‍ പറഞ്ഞു. ചിരാഗ് പസ്വാന് ഉന്നത നേതൃത്വത്തിന് കത്തയച്ച് മൂന്നാം ദിസവമാണ് പാര്‍ട്ടിയുടെ ഈ നീക്കം. തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ജെപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
വിയോജിപ്പ്
അതേസമയം ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമാദിയേയും ശക്തമായി പിന്തുണക്കുന്ന ചിരാഗ് പസ്വാന് ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുമെന്നും വ്യക്തമാക്കി. നിതീഷ് കുമാറുമായി സഖ്യത്തില്‍ നിര്‍ബന്ധിതമായി തുടരുകയാണെന്നും 2013 ല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് മുതല്‍ അദ്ദേഹത്തോട് വിയോജിപ്പ് ഉണ്ടെന്നും ചിരാഗ് പസ്വാന് പറഞ്ഞു.
6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി