ബീഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, മുന്നണികൾക്ക് ഇന്ന് നിർണായകം; മത്സരരംഗത്ത് പ്രമുഖരും
പാറ്റ്‌ന: ബീഹാറിലെ രണ്ടാംഘട്ട നിയമസഭ വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു. ഇന്ന് നടക്കുന്ന നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്. രണ്ടാം ഘട്ടത്തില്‍ 2.85 കോടി വരുന്ന ബീഹാറിലെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. രണ്ടാം ഘട്ടത്തില്‍ 1500 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സര രംഗത്തുളളത്. ബീഹാറിലെ ആകെയുളള 243 നിയമസഭാ മണ്ഡലങ്ങളില്‍ 94 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്‍മാര്‍ പലരും ഇന്നത്തെ മത്സര രംഗത്തുണ്ട്. ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ആണ്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെയുളള ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തേജസ്വി യാദവ് കാഴച വെച്ചിരുന്നത്.
31കാരനായ തേജസ്വി യാദവ് വൈശാലി ജില്ലയിലെ രഘോപൂരില്‍ നിന്നാണ് രണ്ടാം വട്ടം ജനവിധി തേടുന്നത്. ആര്‍ജെഡിയുടെ മണ്ഡലമായ രഘോപൂര്‍ 2010ല്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ റാബ്രി ദേവിയില്‍ നിന്ന് ബിജെപി നേതാവ് സതീഷ് കുമാര്‍ പിടിച്ചെടുത്തിരുന്നു. 2015ല്‍ രഘോപൂരില്‍ ആദ്യമായി മത്സരിക്കാന്‍ ഇറങ്ങിയ തേജസ്വ യാദവ് ബിജെപിയില്‍ നിന്നും മണ്ഡലം തിരിച്ച് പിടിച്ചു. ഇക്കുറിയും മണ്ഡലം നിലനിര്‍ത്താമെന്ന ഉറപ്പിലാണ് തേജസ്വി യാദവ്.
അതേസമയം, ബീഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം 10 സംസ്ഥാനങ്ങളിലായുള്ള 54 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് 28, ഗുജറാത്ത് 8, ഉത്തര്‍പ്രദേശ് 7, ഒഡിഷ, നാഗാലാന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് സീറ്റ്, ചണ്ഡിഗണ്ഡ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications