ബിഹാറിൽ ആരും ഹാപ്പിയല്ല.. ഇന്ത്യ സഖ്യത്തിലും എൻഡിഎയിലും അതൃപ്തർ ഏറെ
അടുത്തമാസം രണ്ട് ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ മത്സരിക്കാനുള്ള എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു ബിജെപി. 16 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിയാണ് 101 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി തീരുമാനിച്ചതും പ്രഖ്യാപിച്ചതും. കരുത്തോടെ ഐക്യത്തോടെ എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപി ബിഹാർ അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതൃപ്തി എങ്ങനെ ഐക്യമുണ്ടാക്കും എന്നതാണ് ചോദ്യം.
നിതീഷ്കുമാറിന്റെ ജെഡിയുവും ചിരാഗ് പസ്വാന്റെ ലോക്ജൻശക്തി പാർട്ടിയും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോകമോർച്ചയും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും ചേർന്നതാണല്ലോ എൻഡിഎ. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം വേണെന്ന് ആവശ്യപ്പെടുന്ന ചിരാഗ് കണ്ണുവെച്ച അഞ്ച് സീറ്റ് ജെഡിയു വിട്ടുകൊടുത്തില്ല. അത് ചിരാഗിന് അത്ര പിടിച്ചിട്ടില്ല. അതേസമയം ചിരാഗിനോട് കുറച്ചധികം മൃദുസമീപനമാണെന്നും ഇത്രയും സീറ്റ് കൊടുക്കാൻ പാടില്ലായിരുന്നുവെന്നും ജിതൻ റാം മാഞ്ചിക്കും കുശ്‍വാഹക്കും പരാതിയുണ്ട്. രണ്ട് പേരും അത് പരസ്യമായി പറയുകയും ചെയ്തു. ജെഡിയുവിനും ആ പരാതിയുണ്ട്. പക്ഷേ അവരത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വളരെ മോശം പ്രകടനമായിരുന്നിട്ടും ചിരാഗിന്റെ പാർട്ടിക്ക് 29 സീറ്റ് കൊടുത്തത് എന്തടിസ്ഥാനത്തിലാണ് എന്നതാണ് മാഞ്ചിയും കുശ്‍വാഹയും ചോദിക്കുന്നത്. രണ്ട് കൂട്ടർക്കും ആറ് വീതം മണ്ഡലങ്ങളാണ് നൽകിയിരിക്കുന്നത്. കുശ്‍വാഹ കിട്ടും എന്നുറപ്പിച്ചിരുന്ന രണ്ട് സീറ്റ് ഇതിൽ പെടില്ല. അതിൽ കടുത്ത അതൃപ്തിയാണ് അദ്ദേഹത്തിനുള്ളത്. എൻഡിഎയിൽ ഇക്കുറി ഒന്നും ശരിക്കല്ല എന്ന് പരസ്യമായി ആ അതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുമായും ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു പരസ്യമായ അതൃപ്തി പ്രകടനം എന്നതും ശ്രദ്ധേയം.

പക്ഷേ പിന്നാലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുശ്‍വാഹ തത്കാലം മയപ്പെട്ടു എന്നാണ് വിവരം. രാജ്യസഭയിൽ ഒരു ഊഴം കൂടി, മന്ത്രിപദവി , ബിഹാർ നിയമസഭ കൗൺസിലിലും വിവിധ ബോർഡുകളിലും പ്രാതിനിധ്യം ഇത്രയും ധാരണയായിട്ടുണെന്നും അണിയറ സംസാരമുണ്ട്. അതൃപ്തിയുണ്ടെങ്കിൽ ഇങ്ങോട്ട് വരൂ എന്ന് കോൺഗ്രസ് കുശ്‍വാഹയെ ക്ഷണിച്ചതിന് പിന്നാലെയാണ് ഡിമാൻഡ് കൂടിയതെന്നും.
29 തന്നെ കുറവാണ്. പിന്നെ പോട്ടെന്ന് വെച്ചു എന്ന മട്ടാണ് ചിരാഗിന്. 20 സീറ്റായിരുന്നു ബിജെപി ആദ്യം മുന്നോട്ട് വെച്ചത്. എന്നാൽ പിന്നെ, നിങ്ങളൊക്കെ തന്നെ മത്സരിച്ചോ എന്ന നിലപാടെടുത്താണ് ചിരാഗ് കാര്യങ്ങൾ വരുതിയിലാക്കിയത്. ചിരാഗിന്റെ പാർട്ടിക്ക് കഴിഞ്ഞ കുറി വലിയ ജയമൊന്നും ഉണ്ടായില്ലെങ്കിലും പല ജെഡിയു സ്ഥാനാർത്ഥികളുടെയും പരാജയകാരണമാകാൻ കഴിഞ്ഞിരുന്നു. ഇതോർത്തിട്ടാണ് ബിജെപി അയഞ്ഞത്. എന്തായാലും ഘടകകക്ഷികളുടെ പിണക്കം മാറ്റാനും സന്തോഷിപ്പിക്കാനും ബിജെപിക്കുള്ള മിടുക്കിൽ കാര്യങ്ങൾ കലങ്ങിത്തെളിയുമെന്ന് പരിഭവിക്കുന്നവരെല്ലാവരും കരുതുന്നുണ്ട്.
മറുഭാഗത്ത് കാര്യങ്ങൾ അത്ര വെടിപ്പല്ല. സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും സിപിഐ എംഎല്ലും വികാസ്‌ശീൽ ഇൻസാൻ പാർട്ടിയും എല്ലാം അവരവരുടെ ആവശ്യങ്ങളിൻമേൽ കടുംപിടിത്തം തുടരുന്നു. ഇതാണ് സീറ്റ് ധാരണ വൈകിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള സമയം തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കാര്യങ്ങൾ വല്ല വിധേനെയും കരക്കെത്തിക്കാനുള്ള ഓട്ടത്തിലാണ് തേജസ്വി യാദവ്. വിഐപിക്ക് 24 സീറ്റ് വേണമെന്നാണ് നേതാവ് മുകേഷ് സഹാനി ആവശ്യപ്പെടുന്നത്. പതിനഞ്ചേ പറ്റൂ എന്ന് തേജസ്വിയും. 61 സീറ്റെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ 9 സീറ്റ് കുറവ്.
ധാരണ പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തായാലും കോൺഗ്രസും ചില സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. വോട്ട് അധികാർ യാത്രയിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും തമ്മിലുള്ള കൂട്ടുകെട്ടും ചങ്ങാത്തവും രാഷ്ട്രീയ നിരീക്ഷകർ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു. ആ രസതന്ത്രം സീറ്റ് ധാരണയിലും പാലിക്കാനുള്ള അവസാനവട്ട ചർച്ചകളാണ് ഇപ്പോൾ മഹാസഖ്യത്തിൽ നടക്കുന്നത്.












Click it and Unblock the Notifications