ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; മുസ്ലിങ്ങള്‍ വീടൊഴിഞ്ഞുപോയി, 'ഇനി നാട്ടിലേക്കില്ല'
അഹമ്മദാബാദ്: നടുക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് വന്നിരിക്കുന്നത്. ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയ പിന്നാലെ മുസ്ലിങ്ങള്‍ ഗ്രാമം വിട്ടു പലായനം ചെയ്തു. പ്രതികള്‍ തിരിച്ചെത്തിയാല്‍ ആക്രമിക്കപ്പെടുമെന്ന ഭയമാണ് നാടുവിടാന്‍ കാരണമെന്ന് മുസ്ലിം കുടുംബങ്ങള്‍ പറയുന്നു.
ഒട്ടേറെ മുസ്ലിം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവഗഡ് ബരിയയിലെ റഹീമാബാദ് കോളനിയിലാണ്. ഇവിടെയാണ് ബില്‍ക്കീസ് ബാനുവിന്റെ കുടുംബവും താമസിക്കുന്നത്. ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഇന്ത്യ ടുഡെ ലേഖകന്‍ പ്രദേശം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ...
പ്രതികള്‍ താമസിക്കുന്ന രന്തിക്പൂര്‍ ഗ്രാമത്തിലെ മുസ്ലിങ്ങളാണ് പലായനം ചെയ്തത്. ബലാല്‍സംഗവും കൊലപാതകവും നടത്തിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികള്‍ പുറത്തിറങ്ങിയതാണ് ഇവരെ ഭയപ്പെടുത്തുന്നത്. പ്രതികളെ വീണ്ടും ജയിലിലടച്ചാല്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു നാട്ടിലേക്ക് വരൂ എന്ന് മുസ്ലിം കുടുംബങ്ങള്‍ പറഞ്ഞു.
പലായനം ചെയ്ത മുസ്ലിം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവ്ഗധ് ബരിയയിലെ റഹീമാബാദ് കോളനിയിലാണ്. പ്രതികളെ എത്രയും വേഗം ജയിലിലടയ്ക്കണം. ഞങ്ങളുടെ ഗ്രാമത്തിന് പോലീസിന്റെ സംരക്ഷണം വേണമെന്നും മുസ്ലിം കുടുംബങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രന്തിക്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള നിരവധി മുസ്ലിങ്ങള്‍ റഹീമാബാദില്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രന്തിക്പൂര്‍ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്ത വ്യക്തിയാണ് സമീര്‍ ഗാച്ചി. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 12 പേരും ഇപ്പോള്‍ റഹീമാബാദ് കോളനിയിലാണ് താമസം. സമീറിന്റെ അമ്മാവന്റെ വീട് നേരത്തെ ഇവിടെയാണ്. ഈ വീടിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങിയാണ് റഹീമാബാദില്‍ താമസമാക്കിയത്. വാഹനങ്ങള്‍ വില്‍പ്പന നടത്തുകയാണ് സമീറിന്റെ ജോലി.
ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. പ്രതികള്‍ ഗ്രാമത്തിലെത്തിയത്തോടെ വലിയ ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പാട്ടുപാടിയുമായിരുന്നു ആഘോഷം. അപ്പോഴാണ് കേസിലെ മുഴുവന്‍ പ്രതികളും നാട്ടില്‍ തിരിച്ചെത്തി എന്നറിഞ്ഞത്. ഇതോടെ ഞങ്ങള്‍ക്ക് ഭയമായി. തുടര്‍ന്ന് ഗ്രാമം വിട്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും സമീര്‍ പറയുന്നു.
പ്രതികളെ തിരിച്ച് ജയിലില്‍ അടയ്ക്കണമെന്ന് മുസ്ലിങ്ങള്‍ ദാഹോദ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. 55 പേര്‍ ഒപ്പുവച്ച കത്താണ് കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ബില്‍ക്കീസ് ബാനുവിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കാര്യമുണ്ടായില്ല. പ്രതികളെ തിരിച്ച് ജയിലില്‍ അടച്ചില്ലെങ്കില്‍ ഞങ്ങള്‍ ഗ്രാമത്തിലേക്ക് പോകില്ലെന്നും സമീര്‍ ഗാച്ചി പറഞ്ഞു.
ഹേമന്ത് സോറന്‍ അടവ് മാറ്റി; ഭാര്യ കല്‍പ്പന മുഖ്യമന്ത്രിയായേക്കും... എംഎല്‍എമാരുടെ യോഗം വിളിച്ചു
ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. കലാപം പടരുന്നതിനിടെ ബന്ധുവീട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു ബില്‍ക്കീസും കുടുംബവും. ഈ വേളയിലാണ് അക്രമിക്കൂട്ടത്തിന് മുന്നില്‍ പ്പെട്ടത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ്. നിരവധി പേര്‍ പീഡിപ്പിച്ച ബില്‍കീസിന് ബോധം നഷ്ടമായി. ബില്‍ക്കീസിന്റെ മൂന്ന് വയസുകാരി മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊന്നു.
അഭയാര്‍ഥി ക്യാമ്പിലെത്തിയ ബില്‍ക്കീസ് സാമൂഹിക പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ നിയമ പോരാട്ടം ആരംഭിച്ചു. ബില്‍ക്കീസ് ബാനുവിന്റെ അഭ്യര്‍ഥന പരിഗണിച്ച് മുംബൈയിലാണ് വിചാരണ നടന്നത്. അന്വേഷണം സിബിഐക്ക് കൈമാറി. 2018ല്‍ 11 പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ച് മോചനം തേടി. വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു മോചിപ്പിക്കല്‍.