തമിഴ്നാട്ടിലും ബിജെപിക്ക് അടി തെറ്റുന്നു, ബിജെപി ബന്ധം ഉപേക്ഷിക്കാൻ അണ്ണാ ഡിഎംകെയുടെ നീക്കം!
Recommended Video
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പാര്‍ട്ടിക്കുളളില്‍ നിന്നും, ഭരണമുളള സംസ്ഥാനങ്ങളില്‍ നിന്നുമടക്കം പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങുകയാണ് ബിജെപി. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലടക്കം നേതാക്കള്‍ കൂട്ടമായി പാര്‍ട്ടി വിടുന്നു. അകാലിദൾ അടക്കമുളള സഖ്യകക്ഷികൾ ബിജെപിയോട് അകലുകയാണ്. പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്ര കുമാര്‍ ബോസ് പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.
ദക്ഷിണേന്ത്യയില്‍ പൗരത്വ നിയമത്തിന് എതിരെ വന്‍ പ്രതിരോധം ഉയര്‍ത്തുന്ന തമിഴ്‌നാട്ടിലും ബിജെപിക്ക് അടി തെറ്റുകയാണ്. ബിജെപിക്ക് സ്വാധീനമില്ലാത്ത തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയോടൊപ്പം ചേര്‍ന്നാണ് പാര്‍ട്ടി പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ എഐഎഡിഎംകെ ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ചേക്കും എന്നാണ് സൂചന.

ബിജെപിക്ക് ഇടം നൽകി അണ്ണാ ഡിഎംകെ
ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ വേരോട്ടമുളളത്. കേരളത്തെ പോലെ തന്നെ തമിഴ്‌നാടും ബിജെപിയുടെ രാഷ്ട്രീയത്തോട് കാലങ്ങളായി മുഖം തിരിച്ച് നില്‍ക്കുകയാണ്. ജയലളിതയുടെ മരണശേഷമുളള അണ്ണാ ഡിഎംകെ നേതൃത്വമാണ് സംസ്ഥാനത്ത് ബിജെപിക്ക് കാലുറപ്പിച്ച് നിര്‍ത്താനിടം നല്‍കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യമായാണ് അണ്ണാ ഡിഎംകെ മത്സരിച്ചത്.

തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് തൂത്തുവാരി. മാത്രമല്ല അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഡിഎംകെ വന്‍ കുതിപ്പ് തന്നെ നടത്തി. അണ്ണാ ഡിഎംകെ-ബിജെപി കൂട്ടുകെട്ടിന് വന്‍ തിരിച്ചടിയേറ്റു. പിന്നാലെ പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപിക്കൊപ്പം നില്‍ക്കുന്നതിന്റെ പേരില്‍ അണ്ണാ ഡിഎംകെയ്ക്ക് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയെ കൈവിടാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

ബന്ധം വിടാൻ സമയം നോക്കുന്നു
എടപ്പാടി പളനിസ്വാമി സര്‍ക്കാരിലെ മന്ത്രിമാരടക്കം ഇത്തരമൊരു നീക്കത്തിനുളള സൂചനകള്‍ പുറത്ത് വിട്ടുകഴിഞ്ഞു. ബിജെപിയുമായുളള ബന്ധം ഉപേക്ഷിക്കാന്‍ തക്ക സമയം നോക്കുകയാണ് എന്നാണ് മന്ത്രി ജി ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പൗരത്വ നിയമത്തിന് എതിരെ എല്ലാ മന്ത്രിമാരും പ്രതികരണം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുകയുണ്ടായി.

കേന്ദ്രത്തിന് വിമർശനം
നിയമസഭയിലും മന്ത്രിമാരടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാടെടുത്തിട്ടുണ്ട്. എന്‍പിആര്‍, നീറ്റ് അടക്കമുളള വിഷയങ്ങളില്‍ മന്ത്രിമാരായ ഉദയ കുമാര്‍, വിജയ ഭാസ്‌കര്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ സഭയില്‍ തുറന്നടിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്ക് പിന്നാലെയാണ് പാര്‍ട്ടിക്കുളളില്‍ ബിജെപി സഖ്യത്തിന് എതിരെയുളള വികാരം ശക്തമായിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുനത്.

വോട്ട് ബാങ്കിൽ ചോർച്ച
ബിജെപിയുമായി ബന്ധമുണ്ടാക്കിയതോടെ തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായതായും ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയതായുമാണ് അണ്ണാ ഡിഎംകെ നേതാക്കള്‍ കരുതുന്നത്. പാര്‍ട്ടിയുടെ അടിവേര് അറ്റ് പോകുന്നതായും ജനങ്ങളില്‍ നിന്ന് അകന്ന് പോകുന്നതായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്നെ ആശങ്കപ്പെടുന്നു.

പെരിയാർ വിവാദം
മാത്രമല്ല പെരിയാര്‍ വിവാദത്തില്‍ ബിജെപിയും അണ്ണാ ഡിഎംകെയും രണ്ട് പക്ഷത്താണ്. പെരിയാര്‍ 1971ല്‍ നടത്തിയ റാലിയില്‍ രാമന്റെയും സീതയുടേയും നഗ്നമായ കോലങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു എന്നാണ് രജനീകാന്ത് പറഞ്ഞത്. രജനീകാന്ത് മാപ്പ് പറയണം എന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്. രജനിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബിജെപി അദ്ദേഹത്തെ പിന്തുണച്ച് മുന്നോട്ട് വന്നു.

വ്യക്തമായ സൂചന
അതേസമയം ബിജെപിയുടെ മുന്‍ നിര നേതാക്കളായ എച്ച് രാജ, സുബ്രഹ്മണ്യന്‍ സ്വാമി, എസ് ഗുരുമൂര്‍ത്തി അടക്കമുളളവര്‍ രജനിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ സഖ്യകക്ഷിയായ എഐഎഡിഎംകെ രജനീകാന്തിനെ തളളിക്കളഞ്ഞു. മന്ത്രിമാരടക്കം രജനീകാന്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. തങ്ങള്‍ ബിജെപിയെ ആശ്രയിച്ചല്ല നില്‍ക്കുന്നത് എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്.












Click it and Unblock the Notifications