വോട്ട് ചെയ്യാതെ അംഗങ്ങൾ ഇറങ്ങിപ്പോയി, മുത്തലാഖ് ബില്ലിൽ ഉടക്കി തമിഴ്നാട്ടിലെ ബിജെപി-എഐഎഡിഎംകെ സഖ്യം!
ചെന്നൈ: ലോക്‌സഭയ്ക്ക് പിന്നാലെ മുത്തലാഖ് ബില്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയിലും പാസ്സാക്കി. പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകളെല്ലാം മറികടന്നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ മോദി സര്‍ക്കാര്‍ പാസ്സാക്കിയത്. ബില്ലിന് നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ 84നെതിരെ നൂറ് വോട്ടുകള്‍ക്ക് തളളപ്പെട്ടു. പല പാര്‍ട്ടികളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ട് നിന്നിരുന്നു.
ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയും ഇറങ്ങിപ്പോയ എംപിമാരുടെ കൂട്ടത്തിലുണ്ട്. ഇത് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായുളള ബിജെപിയുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങളുുണ്ടാക്കിയിരിക്കുകയാണ്. ബില്ലിനെ പിന്തുണയ്ക്കാതെ ഇറങ്ങിപ്പോയ നടപടി സഖ്യമര്യാദയ്ക്ക് ചേരാത്തത് ആണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ എഐഎഡിഎംകെ എതിര്‍ത്തിരുന്നു. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ വോട്ടിനിട്ടപ്പോള്‍ എഐഎഡിഎംകെ എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. എഐഎഡിഎംകെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത് എന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനാണ് എഐഎഡിഎംകെക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
വെല്ലൂര്‍ നിയമസഭാ സീറ്റില്‍ അടുത്ത് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ പ്രധാനമാണ്. ഇത് മുന്നില്‍ കണ്ടാണ് എഐഎഡിഎംകെയുടെ നടപടിയെന്നാണ് തമിഴിസൈ സൗന്ദര്‍രാജന്‍ കുറ്റപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാല്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യമാണ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications