ബിജെപിക്ക് എട്ടിന്‍റെ പണി! കൊല്‍ക്കത്ത രഥയാത്രയ്ക്ക് കോടതിയുടെ സ്റ്റേ
Recommended Video
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന ബിജെപിയുടെ രഥയാത്ര ഹൈക്കോടതി സ്റ്റേ ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയാണ് രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. പശ്ചിമ ബംഗാളിലെ 42 നിയോജക മണ്ഡലങ്ങളെയും ഉൾപ്പെടുത്തി ബിജെപി ഈ മാസം നടത്താനിരുന്ന രഥയാത്രയ്ക്കെതിരെ മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കോടതി അനുമതി നിഷേധിച്ചാലും രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഗോഷ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'തൃണമൂല്‍ സര്‍ക്കാരിന്‍റെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അതിനാല്‍ തങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. ബംഗാളില്‍ പരമാവധി സീറ്റില്‍ വിജയിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം, അത് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്' ബി.ജെ.പിയുടെ മുതിർന്ന നേതാവ് പി.ടി.ഐയോട് വ്യക്തമാക്കി.
രഥയാത്ര കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പങ്കെടുപ്പിച്ചുകൊണ്ട് കൊൽക്കത്തയിൽ മഹാറാലി സംഘടിപ്പിക്കുവാനും ബിജെപിയ്ക്ക് പദ്ധതിയിട്ടുണ്ട്. ജനുവരിയിൽ കൊൽക്കത്തയിൽ നടത്തുന്ന രീതിയിലാണ് മഹായാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.