റായ്ബറേലിയിൽ ബിജെപിയുടെ ബ്രഹ്മാസ്ത്രം! പ്രിയങ്കയ്‌ക്കെതിരെ രാഹുൽ ബ്രിഗേഡിൽ നിന്ന് എതിരാളി!
ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികള്‍ക്കുളള ബസ് വിവാദം ഉത്തര്‍ പ്രദേശില്‍ പുകയുകയാണ്. അതിനിടെ കോണ്‍ഗ്രസിന് വന്‍ തലവേദനയായി മാറിയിരിക്കുകയാണ് റായ്ബറേലിയിലെ വിമത എംഎല്‍എ അതിഥി സിംഗ്.
ഏറെ നാളുകളായി കോണ്‍ഗ്രസ് വിരുദ്ധ നിലപാടും ബിജെപി അനുകൂല നിലപാടും സ്വീകരിക്കുകയാണ് അതിഥി സിംഗ്. അതിഥിയെ ബിജെപി നോട്ടമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കോ പ്രിയങ്കാ ഗാന്ധിക്കോ എതിരെ ബിജെപി അതിഥിയെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കലാപമുയർത്തി അതിഥി
ഉത്തര്‍ പ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് അതിഥി സിംഗ്. രാഹുല്‍ ഗാന്ധിയുടെ ടീമിലെ പ്രധാനിയുമായിരുന്നു ഒരു കാലത്ത് അതിഥി. എന്നാല്‍ കുറച്ച് നാളുകളായി പാര്‍ട്ടിയോട് കലാപം നടത്തുകയാണ് ഈ യുവ എംഎല്‍എ. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി അതിഥി സിംഗ് അഭിപ്രായം പറഞ്ഞിരുന്നു.
കാരണം കാണിക്കൽ നോട്ടീസ്
മാത്രമല്ല മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് യോഗി സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് അതിഥി പങ്കെടുത്തിരുന്നു. അതിഥിക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ അതിന് മറുപടി ലഭിച്ചിട്ടില്ല.
പ്രിയങ്കയ്ക്ക് നേരെ ആക്രമണം
കോണ്‍ഗ്രസിനും പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും എതിരെ നിരന്തരമായി വിമര്‍ശനം ഉയര്‍ത്തുകയാണ് അതിഥി ചെയ്ത് കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് എത്തിച്ച സംഭവം തരംതാഴ്ന്ന രാഷ്ട്രീയം ആണെന്നാണ് അതിഥി തുറന്നടിച്ചിരിക്കുന്നത്.
ഉന്നമിട്ട് ബിജെപി
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച എംഎല്‍എ ആണ് എന്ന സാങ്കേതിക ബന്ധം മാത്രമാണ് നിലവില്‍ അതിഥി സിംഗിന് പാര്‍ട്ടിയോട് ഉളളത്. അതിഥി സിംഗിനെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ രംഗത്ത് ഇറക്കാനാണ് ബിജെപി നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനുളള ഏക ലോക്‌സഭാ സീറ്റ് റായ്ബറേലി ആണ്.
റായ്ബറേലി പിടിച്ചെടുക്കാൻ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആണ് റായ്ബറേലിയിലെ എംപി. കോണ്‍ഗ്രസിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാല്‍ അമേഠി രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് സ്മൃതി ഇറാനി പിടിച്ചെടുത്തു. അതേസമയം സോണിയാ ഗാന്ധിയെ റായ്ബറേലി കൈവിട്ടില്ല. ബിജെപിയുടെ ദിനേഷ് സിംഗിനെ വന്‍ ഭൂരിപക്ഷത്തില്‍ സോണിയ തോല്‍പ്പിച്ചു.
പ്രിയങ്കയ്ക്ക് എതിരെയോ?
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധി തന്നെ മത്സരിക്കണം എന്നില്ല. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കാം. അങ്ങനെ വന്നാല്‍ അതിഥി സിംഗിനെ ഇവര്‍ക്കെതിരെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവ് കൂടിയാണ് അതിഥി സിംഗ്.
അതിഥിയുടെ വരവോടെ
അതിഥിയുടെ അച്ഛനായ അഖിലേഷ് പ്രതാവ് സിംഗ് അഞ്ച് തവണയില്‍ കൂടുതല്‍ റായ്ബറേലിയില്‍ സ്വതന്ത്ര എംഎല്‍എ ആയിരുന്നു. ഒരിക്കല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. പിന്നീട് അഖിലേഷ് പ്രതാപ് സിംഗ് കോണ്‍ഗ്രസിലേക്ക് തന്നെ തിരികെ വന്നു. അതിഥി സിംഗ് പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് റായ്ബറേലി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിച്ചത്.