ബിജെപിക്ക് നെഞ്ചിടിപ്പേറ്റി കേന്ദ്രമന്ത്രിയുടെ പ്രവചനം.. 2019ൽ എൻഡിഎയ്ക്ക് തിരിച്ചടി..
ദില്ലി: 2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴുണ്ടായിരുന്ന സാഹചര്യങ്ങളല്ല ബിജെപിക്കും നരേന്ദ്ര മോദിക്കും മുന്നില്‍ ഇപ്പോഴുള്ളത്. ഹിന്ദുത്വത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ച പ്രധാന ഘടനം മോദി ഫാക്ടര്‍ തന്നെയായിരുന്നു.
എന്നാലിപ്പോള്‍ ബിജെപിക്ക് മുന്നില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മോദിയുടെ ജനപ്രീതി ഇടിഞ്ഞതായി പല സര്‍വ്വേകളും വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് പരിഹസിച്ച് ഒതുക്കാവുന്ന നിലയുമല്ല ഇപ്പോള്‍. കൂടാതെ പാര്‍ട്ടിക്കും മുന്നണിക്കും അകത്തും കല്ലുകടികള്‍ നിരവധിയുണ്ട്.
2019ലേക്ക് തയ്യാറെടുപ്പ്
തങ്ങള്‍ക്ക് സ്വാധീനം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മറ്റ് ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്ന ബിജെപിയുടെ അതേ തന്ത്രം തന്നെയാണ് കോണ്‍ഗ്രസും പയറ്റുന്നത്. മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലുമടക്കം കോണ്‍ഗ്രസ് അത്തരത്തിലുള്ള ഏത് വെട്ടുവീഴ്ചയ്ക്കും തയ്യാറാണ്. സഖ്യകക്ഷിയായ ശിവസേന ഒപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ ബിജെപിക്ക് നിലവില്‍ അത്ര ഉറപ്പ് പോര.
മുന്നണിയിലെ അസ്വാരസ്യം
ബീഹാറിലും ജെഡിയുവുമായും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു. അതിനിടെ കുരുക്ഷേത്ര എംപിയായ കുമാര്‍ സൈനി ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത് പോലുള്ള തലവേദനകള്‍ വേറെയും ഉണ്ട് ബിജെപിക്ക്. മോദിയോട് അനിഷ്ടമുള്ളവര്‍ എന്‍ഡിഎയ്ക്ക് ഉള്ളിലുണ്ടെന്ന കേന്ദ്രമന്ത്രി ഉപേന്ദ്ര ഖുഷ്വാഹയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളാണ്.
മന്ത്രിയുടെ പ്രവചനം
ആ ആസ്വാരസ്യം ഒരു ചെറിയ പക്ഷത്തിന്റേത് അല്ലെന്ന് വ്യക്തമാക്കുന്നതാണ് മറ്റൊരു കേന്ദ്രമന്ത്രിയായ രാമദാസ് അത്വാലയുടെ പരാമര്‍ശം. എന്‍ഡിഎ സഖ്യകക്ഷിയായ ആര്‍പിഐ നേതാവ് കൂടിയാണ് രാമദാസ് അത്വാല. 2019ലെ പൊതുതെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് കടുപ്പമാകും എന്നാണ് അത്വാലയുടെ പ്രവചനം.
2019ൽ സീറ്റുകൾ കുറയും
2019ല്‍ എന്‍ഡിഎ തന്നെ ജയിക്കുമെന്നും അധികാരത്തില്‍ വരുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ സീറ്റിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് തന്നെ സംഭവിക്കുമെന്നും അത്വാല പറഞ്ഞു. ബിജെപിയുടെ സീറ്റില്‍ 30 മുതല്‍ 40 വരെ കുറവുണ്ടാകും എന്നാണ് അത്വാല പ്രവചിച്ചിരിക്കുന്നത്. ഇത് ബിജെപി ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നു.
പാട്ടീദാര്‍ പ്രശ്‌നം പരിഹരിക്കണം
പാട്ടീദാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ രണ്ട് മുതല്‍ മൂന്ന് ലോകസഭാ സീറ്റുകള്‍ വരെ ബിജെപിക്ക് നഷ്ടമായേക്കും. പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലും ബിജെപിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരനാകാന്‍ താന്‍ തയ്യാറാണെന്നും അത്വാല വ്യക്തമാക്കി. ഹര്‍ദിക്കുമായി ഇക്കാര്യം താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അത്വാല പറഞ്ഞു.
ന്യൂനപക്ഷം എതിര്
ദളിത്, മുസ്ലീം അടക്കമുള്ള ന്യൂനപക്ഷത്തിന് ഇടയില്‍ അടുത്തിടെ കടുത്ത സംഘപരിവാര്‍ വിരോധം രാജ്യമെമ്പാടും ഉടലെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി ഉണ്ടായില്ലെങ്കില്‍ കൂടി കനത്ത തിരിച്ചടി ലഭിക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ദളിത് പീഡനവും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം ന്യൂനപക്ഷ വികാരം സര്‍ക്കാരിനെതിരാക്കിയിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.