ബന്ധു കൊവിഡ് ബാധിച്ച് മരിച്ചു, ബിജെപി എംപിയോട് പൊട്ടിത്തെറിച്ച് പാർട്ടി പ്രവർത്തകൻ
സൂറത്ത്: ബിജെപി എംപിക്ക് നേരെ പൂനെയില്‍ ബിജെപി പ്രവര്‍ത്തകന്റെ പ്രതിഷേധം. ബിജെപിയുടെ ബര്‍ദോളി എംപിയായ പ്രഭു വാസവയ്ക്കാണ് പാര്‍ട്ടി പ്രവര്‍ത്തകന്റെ രോഷത്തിന്റെ ചൂട് അറിയേണ്ടി വന്നത്. പൂനെയിലെ കൊവിഡ് 19 ഐസൊലേഷന്‍ സെന്ററില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ബിജെപി എംപി. ഇവിടെ വെച്ചാണ് ബിജെപി സിറ്റി യൂണിറ്റിലെ വാര്‍ഡ് 16ലെ സെക്രട്ടറിയായ മഹേഷ് ഹിര്‍പാര എംപിക്ക് നേരെ പൊട്ടിത്തെറിച്ചത്.
മഹേഷ് ഹിര്‍പാരയുടെ ബന്ധു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ബന്ധുവിന് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ ഒരു സഹായവും പാര്‍ട്ടി നേതാക്കളില്‍ നിന്നും ലഭിച്ചില്ല എന്ന് ആരോപിച്ചാണ് ഹിര്‍പാര എംപിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രാദേശിക ബിജെപി നേതാക്കളുടെ സംഘത്തിനൊപ്പമാണ് എംപി കൊവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിക്കാനെത്തിയത്. ഇവിടെ വെച്ച് ഹിര്‍പാര എംപി അടക്കമുളള ബിജെപി നേതാക്കള്‍ക്ക് നേരെ പൊട്ടിത്തെറിക്കുന്നത് വീഡിയോയില്‍ കാണാം. സമാനമായ മറ്റൊരു സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ബിജെപിയുടെ മേയര്‍ ഹേമാലി ഭോഗവാലയ്ക്കാണ് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും രൂക്ഷമായി വിമര്‍ശനം നേരിടേണ്ടി വന്നത്.
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ത്താനയില്‍ എത്തിയതായിരുന്നു മേയര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മേയര്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ തുടര്‍ന്ന് അവര്‍ക്ക് തിരിച്ച് പോകേണ്ടതായി വന്നു.