'സ്ത്രീകൾ എതിർത്ത് പോരാടണമായിരുന്നു'; പഹൽഗാം ആക്രമണത്തിൽ വിവാദ പരാമർശവുമായി ബിജെപി എംപി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി എംപിയുടെ പരാമർശം വിവാദത്തിൽ. വിധവകൾ ഭർത്താക്കന്മാരുടെ ജീവനുവേണ്ടി വാദിക്കുന്നതിനുപകരം തീവ്രവാദികൾക്കെതിരെ പോരാടണമായിരുന്നു എന്നാണ് ബിജെപി രാജ്യസഭാ എംപി രാമ ചന്ദ്ര ജംഗ്ര പറഞ്ഞത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
'അവർ യുദ്ധം ചെയ്യണമായിരുന്നു. അവർ യുദ്ധം ചെയ്യണമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മരണസംഖ്യ കുറയ്ക്കുമായിരുന്നു. എല്ലാ ടൂറിസ്‌റ്റുകളും അഗ്നിവീർ ആയിരുന്നെങ്കിൽ അവർ തീവ്രവാദികളെ നേരിടുകയും മരണസംഖ്യ കുറയ്ക്കുകയും ചെയ്യുമായിരുന്നു. നമ്മുടെ സഹോദരിയായ റാണി അഹല്യബായിയെപ്പോലുള്ളവരിൽ ധൈര്യത്തിന്റെ ആത്മാവ് വീണ്ടും ജ്വലിപ്പിക്കണം' ജംഗ്ര പറഞ്ഞു.

ദേവി അഹല്യഭായ് ഹോൾക്കർ ജയന്തിയോട് അനുബന്ധിച്ച് ഭിവാനി സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ കടുത്ത വിമർശനമാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. കൊടും ഭീകരതയുടെ ഇരകളായ സ്ത്രീകളോട് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചതിലാണ് രാജ്യസഭാ എംപി വിമർശനം നേരിടുന്നത്.
വിവിധ പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള നേതാക്കൾ രാജ്യസഭാ എംപിയുടെ പരാമർശത്തെ തള്ളിപ്പറഞ്ഞു. റോഹ്തക്കിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ രാമചന്ദ്ര ജംഗ്രയുടെ പരാമർശങ്ങളെ ശക്തമായി അപലപിച്ചു, അവയെ അങ്ങേയറ്റം കുറ്റകരമാണെന്നാണ് ഹൂഡ വിശേഷിപ്പിച്ചത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു ഹൂഡയുടെ പരാമർശം.
പഹൽഗാം ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്‍ടപ്പെട്ട സ്ത്രീകളുടെ അന്തസ് ഹരിയാനയിൽ നിന്നുള്ള ഈ ബിജെപി എംപി രാമചന്ദ്ര ജംഗ്ര കവർന്നെടുക്കുകയാണ്. ഇത് ലജ്ജാകരവും അപമാനകരവുമായ പ്രസ്‌താവനയാണ്. രക്തസാക്ഷികളുടെ കുടുംബങ്ങളെ ബിജെപി അപമാനിക്കുന്നത് തുടരുന്നു, അത് അവസാനിപ്പിക്കണം' എന്നായിരുന്നു ഹൂഡ പറഞ്ഞത്.
ഇതിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ബിജെപി എംപിക്കെതിരെ രംഗത്ത് വന്നു. രാമചന്ദ്ര ജംഗ്രയുടെ പരാമർശങ്ങളെ ശക്തമായി അപലപിച്ച അഖിലേഷ് യാദവ് അവ അങ്ങേയറ്റം കുറ്റകരവും അസ്വീകാര്യവുമാണെന്നും ചൂണ്ടിക്കാട്ടി. എക്‌സിലൂടെ ആയിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
ബിജെപി ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ ഒരു മാലിന്യക്കൂമ്പാരമാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു. കൂടാതെ പഹൽഗാം ഇരകളെ കുറിച്ച് ബിജെപി എംപി നടത്തിയ പരാമർശങ്ങളെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവ സുപ്രിയ ശ്രീനേറ്റ് അപലപിക്കുകയും ചെയ്‌തു.
ഏപ്രിൽ 22നാണ് ഇന്ത്യയെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്‌മീരിലെ പഹൽഗാമിൽ അരങ്ങേറിയത്. ആകെ 26 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്. ഇതിൽ കൂടുതലും വിനോദസഞ്ചാരികൾ തന്നെയായിരുന്നു. ഇരു നേപ്പാളി പൗരനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായാണ് പാക് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണമായ ഓപ്പറേഷൻ സിന്ദൂർ അരങ്ങേറിയത്.












Click it and Unblock the Notifications