ബിജെപി എംപിക്ക് 4 കുട്ടികള്‍, പഴി കോണ്‍ഗ്രസിനും; കാരണമിങ്ങനെ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ രവി കിഷൻ. ഇദ്ദേഹം നാല് കുട്ടികളുടെ പിതാവായതിനാണ് കോൺഗ്രസിനെ വിമർശിച്ച് കൊണ്ട് ഇദ്ദേഹം രംഗത്തുവന്നത്. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാതിരുന്നതിന് കോൺഗ്രസ് സർക്കാരിനെ അദ്ദേഹം വിമർശിച്ചു. ദേശീയമാധ്യമമായ ആജ് തക്കിന്റെ മീഡിയാ കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നാലുകുട്ടികളുടെ പിതാവാണ് രവി കിഷൻ. മുൻകാലത്തെ കോൺഗ്രസ് സർക്കാർ ജനസംഖ്യാ നിയന്ത്രണ ബിൽ കൊണ്ടുവന്നിരുന്നെങ്കിൽ താൻ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകില്ലായിരുന്നു എന്നായിരുന്നു എന്നാണ് രവി കിഷോർ പറയുന്നത്. ജനസംഖ്യാ നിയന്ത്രണ ബിൽ ഉടൻതന്നെ പാർലമെന്റിൽ താൻ അവതരിപ്പിക്കുമെന്നും രവി പറഞ്ഞു.

എനിക്ക് നാലു കുട്ടികൾ ഉണ്ട് എന്നത് ശരിയാണ്. അതുകൊണ്ടുതന്നെ അവരെ വളർത്താനുള്ള ബുദ്ധിമുട്ട് എനിക്ക് അറിയാം. ഒരുപാട് കഷ്ടപ്പാടുകൾക്കു ശേഷമാണ് എനിക്ക് വിജയം സ്വനത്മാക്കാനായത്, ജോലി അല്ലെങ്കിൽ പണം, ഇതിലൊന്ന് തിരഞ്ഞെടുക്കാനായിരുന്നു ആദ്യകാലത്ത് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഞാൻ എല്ലായ്‌പ്പോഴും ജോലിയാണ് തിരഞ്ഞെടുത്തത്. കാരണം പണം പിന്നാലെ എത്തുമെന്ന് എനിക്കറിയാമായിരുന്നു, രവി കിഷൻ പറഞ്ഞു.
എന്റെ ഭാര്യ ഉയരമുള്ള, മെലിഞ്ഞ വ്യക്തിയായിരുന്നു. എന്നാൽ ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിനു ശേഷം അവരുടെ ആരോഗ്യം ക്ഷയിക്കുന്നതായി ഞാൻ കണ്ടു. ഞാൻ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. എപ്പോഴും ഷൂട്ടിങ് കാരണം തിരക്കിലായിരുന്നു. കുഞ്ഞുങ്ങൾ ജനിച്ചുപോയി. അന്ന് കാര്യങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ വിജയവും സമ്പത്തും കൈവരിച്ചു. ഭാര്യയെ കാണുമ്പോൾ എനിക്ക് ദുഃഖം തോന്നും- രവി കിഷൻ കൂട്ടിച്ചേർത്തു. ഗോരഖ്പുറിൽനിന്നുള്ള ലോക്‌സഭാ എം.പിയാണ് ഇദ്ദേഹം.
അതേസമയം, ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രം നിയമം കൊണ്ടുവരുമെന്ന് നേരത്തെ ഭക്ഷ്യ സംസ്ക്കരണ മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടീൽ മാസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. പിന്നാലെ ഇതിനെതിരെ പ്രതിഷേേധം ഉയർന്നിരുന്നു, നിയമമന്ത്രാലയമോ ആരോഗ്യമന്ത്രാലയമോ വ്യക്തത നൽകേണ്ട വിഷയത്തിൽ ഭക്ഷ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രസ്താവന വന്നത് വലിയ ചർച്ചകൾക്കും സംശയത്തിനും കാരണമാക്കി.
ഇതിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനങ്ങളെ ബോധവത്ക്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമ്മാണം പരിഗണനയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം സൂചന നൽകിയത്












Click it and Unblock the Notifications