ഇപ്പോൾ രാജ്യത്തിന് ആവശ്യം സാമ്പത്തിക പാക്കേജ്, പ്രധാനമന്ത്രിയോട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി!
ദില്ലി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ കൊവിഡ് മൂലം സാമ്പത്തിക മേഖലയില്‍ അടക്കമുണ്ടായ പ്രതിസന്ധികളെ നേരിടാനുളള പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല എന്നതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സമയത്ത് രാജ്യത്തിന് സാമ്പത്തിക പാക്കേജാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ബിജെപിയുടെ രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച സാമ്പത്തിക രക്ഷാ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്. അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ അടക്കമുളള രാജ്യങ്ങളും ഐഎംഎഫ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും കൊവിഡിനെ പ്രതിരോധിക്കാന്‍ കൈക്കൊണ്ട നടപടികളെ കുറിച്ചാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

വ്യോമയാന രംഗത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ അമേരിക്ക ധനസഹായം പ്രഖ്യാപിച്ചതും ജപ്പാനും കാനഡയും ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിച്ചതും അടക്കമുളളവയാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ സുബ്രഹ്മണ്യന്‍ സ്വാമി അവതരിപ്പിച്ചിരിക്കുന്നു. ഒരു സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് രാജ്യത്ത് അനിവാര്യമായിരിക്കുകയാണോ എന്നും സ്വാമി ചോദിക്കുന്നു. എല്ലാ ആശങ്കകളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സാമ്പത്തിക ദ്രുതകര്‍മ്മ സേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് സാമ്പത്തിക ദ്രുതകര്‍മ്മ സേനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. കൊവിഡ് 19 രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കിയ തിരിച്ചടി ചെറുക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യസേന അടിയന്തര ഇടപെടലുകള്‍ നടത്തുക. എല്ലാ സംസ്ഥാനങ്ങളുമായും വ്യവസായികളുമായും ദ്രുതകര്‍മ്മ സേന ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി സ്ഥാനം മോഹിക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ മുതല്‍ക്കേ തന്നെ സാമ്പത്തിക രംഗത്തെ പ്രതിസന്ധികളുടെ പേരില്‍ നിര്‍മല സീതാരാമനും മോദിക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications