'50 എംഎൽഎമാരെ കൊണ്ട് പോയത് അച്ഛന്റെ മൂക്കിന് കീഴെ നിന്ന്', ആദിത്യയ്ക്ക് മറുപടിയുമായി ഫട്നാവിസ്
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തന്നെ ഭയക്കുന്നു എന്നുളള ആദിത്യ താക്കറെയുടെ പ്രസ്താവനയെ പരിഹസിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ആദിത്യ താക്കറെയെ പോയിട്ട് മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ അച്ഛന്‍ ഉദ്ദവ് താക്കറയെ പോലും ബിജെപി ഭയക്കുന്നില്ലെന്ന് ഫട്‌നാവിസ് തിരിച്ചടിച്ചു. ഒരു 32 വയസ്സുകാരനെ ഷിന്‍ഡെ സര്‍ക്കാര്‍ ഭയക്കുന്നു എന്നാണ് ആദിത്യ താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞത്.
''ആദിത്യയുടെ അച്ഛനെ പോലും തങ്ങള്‍ ഭയക്കുന്നില്ല. ഞങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്നും അന്‍പത് എംഎല്‍എമാരെ അദ്ദേഹത്തിന്റെ മൂക്കിന് കീഴെ നിന്ന് കൊണ്ടുപോയിട്ടാണ്. അന്ന് അദ്ദേഹം പറഞ്ഞു മുംബൈ കത്തുമെന്ന്. എന്നാല്‍ ഒരു തീപ്പെട്ടിക്കൊള്ളി പോലും കത്തിയില്ല'', ദേവേന്ദ്ര ഫട്‌നാവിസ് പരിഹസിച്ചു. സംസ്ഥാന നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫട്‌നാവിസ്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെയും അദ്ദേഹത്തിന്റെ അസിസ്റ്റന്‍ഡ് ആയിരുന്ന ദിഷ സാലിയന്റെയും മരണവുമായി ആദിത്യ താക്കറയെ ബന്ധപ്പെടുത്തി ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. സുശാന്തിന്റെ കാമുകി ആയിരുന്ന റിയ ചക്രവര്‍ത്തിയുടെ ഫോണില്‍ എയു എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍ നിന്നും 44 ഫോണ്‍കോളുകള്‍ പോയിട്ടുണ്ടെന്നും ഈ എയു ആദിത്യ താക്കറെ ആണെന്നുമാണ് ആരോപണം. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംപിയായ രാഹുല്‍ ഷിവാലെയാണ് ഈ ആരോപണം ഉന്നയിച്ചത്.
ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് ആദിത്യ താക്കറയെ നുണ പരിശോധന നടത്തണം എന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഫട്‌നാവിസ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഷിന്‍ഡെ സര്‍ക്കാര്‍ തന്നെ ഭയക്കുന്നുവെന്നും അതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നുമാണ് ആദിത്യ താക്കറെ പ്രതികരിച്ചത്.
'രാഷ്ട്രീയം ഇത്രയും നിലവാരം കുറഞ്ഞ നിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല. മുഖ്യമന്ത്രി അടക്കം ഉള്‍പ്പെടുന്ന എന്‍ഐടി അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പുതിയ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ നിയമസഭ ഈ അവസ്ഥയില്‍ കണ്ടിട്ടില്ല. വര്‍ഷങ്ങളായി താന്‍ സംസ്ഥാന നിയമസഭയുടേയും പാര്‍ലമെന്റിന്റേയും പ്രവര്‍ത്തനങ്ങള്‍ ടിവിയില്‍ കാണുന്നു. എന്നാല്‍ ഭരണകക്ഷി ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് ആദ്യമായി കാണുകയാണ്', ആദിത്യ താക്കറെ പറഞ്ഞു.