ഇനി ആദിവാസി വോട്ടുകൾ പെട്ടിയിലാകുമോ?ബിജെപിയുടെ പ്രതീക്ഷ ഇങ്ങനെ..ഗുജറാത്തിൽ പണി തുടങ്ങി
ദില്ലി;ദ്രൗപദി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആദിവാസി വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ

2011 ലെ സെൻസസ് പ്രകാരം ഗുജറാത്തിൽ 16 ശതമാനവും മധ്യപ്രദേശിൽ 22 ശതമാനവും രാജസ്ഥാനിൽ 15 ശതമാനവും ഛത്തീസ്ഗഢിൽ 30 ശതമാനവും ഗോത്രവർഗ്ഗക്കാരുണ്ട്. ഗുജറാത്തിലും മധ്യപ്രദേശിലും ബി ജെ പിയും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസുമാണ് ഭരണത്തിൽ. നാല് സംസ്ഥാനങ്ങളിലുമായി എസ് ടി വിഭാഗങ്ങൾക്ക് 128 സീറ്റുകളാണ് ഉള്ളത്. എംപിയിൽ 47, ഛത്തീസ്ഗഢിൽ 29, ഗുജറാത്തിൽ 27, രാജസ്ഥാനിൽ 25 എന്നിങ്ങനെയാണ് സംവരണ സീറ്റുകളുടെ കണക്കുകൾ. മുൻ തിരഞ്ഞെടുപ്പുകളിൽ ഈ 128 ൽ വെറും 35 സീറ്റുകൾ മാത്രമേ ബി ജെ പിക്ക് നേടാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ മുർമവിന്റെ നിയമനത്തോടെ ഈ കണക്കുകളിൽ വലിയ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

ഗോത്രവർഗക്കാരിയായ വനിതയെ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതിൽ ബി ജെ പിയുടെ പങ്ക് ഉയർത്തിക്കാട്ടിയുള്ള റാലികൾ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി നടത്തും. മാത്രമല്ല എല്ലാ ആദിവാസി ഊരുകളിലും ചെറിയ റാലികളും യോഗങ്ങളും സംഘടിപ്പിക്കാനും മോദി പാർട്ടി പ്രവർത്തകരോട് നിർദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ഔദ്യോഗിക ചിത്രങ്ങളും ആദിവാസികളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ചുള്ള ലഘുലേഖകളും ഈ ഗ്രാമങ്ങളിലെല്ലാം വിതരണം ചെയ്യുമെന്നും ബി ജെ പി നേതാവ് പറഞ്ഞു.

ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഇതിനോടകം തന്നെ ആദിവാസി വോട്ടുകൾ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങൾ ബി ജെ പി മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആദിവാസി പ്രതിഷേധത്തെ തുടർന്ന് പാർ താപി നർമ്മദ നദി സംയോജന പദ്ധതി കേന്ദ്രസർക്കാർ നിർത്തിവെച്ചതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു. സംസ്ഥാനത്ത് 182 മണ്ഡലങ്ങളിൽ 27 സീറ്റുകളിൽ ആദിവാസി വിഭാഗത്തിന് സ്വാധീനമുണ്ട്. എന്നാൽ ആദിവാസി ബെൽറ്റിൽ ദയനീയ പ്രകടനമാണ് ബി ജെ പി നടത്താറുള്ളത്. 2017 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 15 സംവരണ എസ്ടി സീറ്റുകൾ നേടിയപ്പോൾ ബി ജെ പിക്ക് 10 സീറ്റുകളുമാണ് ലഭിച്ചത്.

ഇത്തവണ ആദിവാസി മേഖലയിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ആദിവാസി സംഘടനയായ ഭാരതീയ ട്രൈബൽ പാർട്ടി (ബി ടി പി) യുമായി ഇതിനോടകം തന്നെ ആം ആദ്മി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായായിട്ടായിരുന്നു ബി ടി പി സഖ്യം. അന്ന് പാർട്ടിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചിരുന്നു.

സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയൊന്നും ബി ജെ പിക്ക് ഇല്ല. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ വമ്പിച്ച വിജയം കരസ്ഥമാക്കണമെന്നാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. ഇത്തവണ 182 അംഗ നിയമസഭയിൽ 130 ന് മുകളിൽ സീറ്റാണ് ബി ജെ പി പ്രതീക്ഷ വെയ്ക്കുന്നത്. അതിനാൽ മുഴുവൻ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.












Click it and Unblock the Notifications