ബിജെപി ഭരിക്കുന്ന സർക്കാരുകളെ പിരിച്ച് വിടാൻ നീക്കം, മഹാരാഷ്ട്രയും ഹരിയാനയും, പുതിയ തന്ത്രം!
ദില്ലി: ഹിന്ദി ഹൃദയഭൂമിയിലെ കോട്ടകളായ മധ്യപ്രദേശും രാജസ്ഥാനും അടക്കമുളള സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട് പോയത് ബിജെപിക്ക് വലിയ തിരിച്ചടി ആയിരുന്നു. അതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായേക്കും എന്നുളള സര്‍വ്വേ ഫലങ്ങളും ബിജെപിയെ ഞെട്ടിച്ചു.
എന്നാല്‍ പുല്‍വാമയും ബലാക്കോട്ടും രാഷ്ട്രീയ കാറ്റിന്റെ ഗതി തിരിച്ച് വിട്ടിരിക്കുകയാണ്. ബലാക്കോട്ടിലെ സൈനിക നടപടി ബിജെപി വോട്ട് പിടിക്കാന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട് എന്ന് ആരോപണമുണ്ട്. അതിനിടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ പുതിയ തന്ത്രമിറക്കുകയാണ് ബിജെപി.
ഇത് ജീവന്മരണ പോരാട്ടം
ബിജെപിക്കും കോണ്‍ഗ്രസിനും ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മോദി പ്രഭാവത്തില്‍ മുങ്ങി ചിത്രത്തിലേ ഇല്ലാതെ പോയ കോണ്‍ഗ്രസിന്റെ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാജ്യം കണ്ടത്.
വോട്ടിനായി മുതലെടുപ്പ്
മത്സരത്തിലേക്ക് ഉഗ്രന്‍ തിരിച്ച് വരവ് നടത്തിയ കോണ്‍ഗ്രസിനെ ബിജെപി ഭയക്കുന്നുണ്ട്. ബലാക്കോട്ടിലെ സൈനിക നടപടിയെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് റാലികള്‍ കൊഴുപ്പിച്ച് തുടങ്ങി. ഈ ഒരു ഓളമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബിജെപി ഇപ്പോള്‍ കണക്ക് കൂട്ടുന്നുമുണ്ട്.
പുതിയ തന്ത്രം
നിലവില്‍ മോദി സര്‍ക്കാരിന് അനുകൂലമെന്ന് വിലയിരുത്തപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപയോഗപ്പെടുത്താനുളള തന്ത്രം മെനയുകയാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തി ഭരണം നിലനിര്‍ത്തുക എന്ന തന്ത്രം.
സർക്കാരുകളെ പിരിച്ച് വിടും
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകളുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കാനിരിക്കയാണ്. ഈ സര്‍ക്കാരുകളെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരത്തെ നേരിടാനാണ് ബിജെപി ആലോചിക്കുന്നത്. ഇപ്പോള്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നാണ് കണക്ക് കൂട്ടല്‍.
അവസരം മുതലെടുക്കൽ
ബലാക്കോട്ടിന് ശേഷം രാഷ്ട്രീയ സാഹചര്യം അനുകൂലമായതും വീണ്ടും മോദി തരംഗം ഉടലെടുക്കുന്നതും സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മറയ്ക്കാന്‍ ഉപകരിക്കുമെന്നാണ് ബിജെപി കരുതുന്നത്. പ്രത്യേകിച്ച് ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കടുന്ന ജനവികാരം നിലനില്‍ക്കുന്നുണ്ട്.
ഇനി കൈവിട്ട് പോകരുത്
നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിന് തയ്യാറാണ് എന്ന് ഖട്ടര്‍ ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനും മധ്യപ്രദേശും കൈവിട്ട് പോയത് പോലെ ഇനി ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനവും കൈവിട്ട് പോകാതിരിക്കാനാണ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുളള കേന്ദ്രത്തിന്റെ നീക്കം.
ഈയാഴ്ച തന്നെ തീരുമാനം
തിങ്കളാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി പെട്ടെന്ന് തന്നെ തീരുമാനമെടുത്തേക്കും. അങ്ങനെയെങ്കില്‍ മഹാരാഷ്ട്ര, ഹരിയാന സര്‍ക്കാരുകള്‍ പിരിച്ച് വിടാനുളള തീരുമാനം ഈയാഴ്ച തന്നെ എടുത്തേക്കും.
ഗവർണറെ കണ്ടു
ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല ഹരിയാനയിലും മഹാരാഷ്ട്രയിലും ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും. അതേസമയം നേരത്തെ നിയമസഭ പിരിച്ച് വിടുന്നതിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസിന് താല്‍പര്യമില്ലെന്നാണ് സൂചന.
സമ്മർദ്ദത്തിന് വഴങ്ങിയേക്കും
സര്‍ക്കാരിന് ബാക്കിയുളള പത്തോളം മാസങ്ങളുടെ കാലാവധി വെറുതേ കളയേണ്ടതില്ല എന്നതാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ നിലപാട്. സര്‍ക്കാര്‍ ഇപ്പോള്‍ പിരിച്ച് വിടുന്ന വിഷയം ഉദിക്കുന്നതേ ഇല്ല എന്നാണ് ഫട്‌നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം കേന്ദ്രം സമ്മര്‍ദം ചെലുത്തിയാല്‍ ഫട്‌നാവിസ് വഴങ്ങിയേക്കും.
ശിവസേനയ്ക്കും താൽപര്യം
മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യകക്ഷിയായ ശിവസേനയും തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യമായി തന്നെ മത്സരിക്കാനാവും എന്നാണ് ബിജെപി കരുതുന്നത്. ആന്ധ്ര പ്രദേശ്, സിക്കിം, ഒഡിഷ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലും സാഹചര്യം അനുകൂലമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും.
അഭിനന്ദന്റെ യൂണിഫോം പാക് യുദ്ധ മ്യൂസിയത്തിൽ! ചിത്രം വൈറൽ, സത്യാവസ്ഥ ഇതാണ്