ഓം ഹ്രീം തല മാറട്ടെ; ബിജെപി വെബ്‌സൈറ്റില്‍ കോണ്‍ഗ്രസ് നേതാവിന്റെ തല, വിവാദം!
ശ്രീനഗര്‍: കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന മുദ്രാവാക്യവുമായി നടക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. കേന്ദ്രത്തില്‍ നിന്നും കോണ്‍ഗ്രസിനെ തള്ളി താഴെയിട്ട് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അതുകൊണ്ടും കഴിഞ്ഞില്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും ആസാമിലും വരെ തങ്ങളുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ പറ്റി. ജമ്മു കാശ്മീരിലും സ്വന്തമായി അധികാരം കിട്ടിയില്ലെങ്കിലും കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും വീഴ്ത്താന്‍ ബി ജെ പിക്ക് കഴിഞ്ഞു.
സാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വറിൻറെ പരാതി; ലക്ഷ്യം പബ്ലിസിറ്റി സ്റ്റണ്ടോ മലയാളി ഹൗസോ?
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരിക്കേ, ബി ജെ പി വെബ്‌സൈറ്റില്‍ കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം വലിയ പ്രാധാന്യത്തോടെ കൊടുത്താല്‍ എങ്ങനെയിരിക്കും. വെബ്‌സൈറ്റ് കണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ അമ്പരക്കാതിരിക്കുമോ. ജമ്മു കാശ്മീരിലാണ് ബി ജെ പി സംസ്ഥാന ഘടകത്തിന് ഇങ്ങനെ ഒരു അബദ്ധം പറ്റിയത്. പണി പറ്റിച്ചതോ പാര്‍ട്ടിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി അഥവാ ഐ ടി സെല്ലും.
വനം പരിസ്ഥിതി മന്ത്രിയും ബി ജെ പി നേതാവുമായ ചൗധരി ലാല്‍ സിംഗിനെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. റേസി ജില്ലയിലെ കത്ര ടൗണില്‍ വെച്ച് ചൗധരി ലാല്‍ സിംഗ് ആളുകളോട് സംസാരിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ചൗധരി ലാല്‍ സിംഗിന് പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് ചിബിന്റെ ചിത്രമാണ് കൊടുത്തത്. ജമ്മു കാശ്മീരിലെ മുന്‍ മന്ത്രി കൂടിയാണ് ഇദ്ദേഹം.
ചിബ് ഒരു പറ്റം സ്ത്രീകളെ അധിസംബോധന ചെയ്യുന്ന ചിത്രം ബി ജെ പി വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് സംസ്ഥാന ഘടകത്തില്‍ വലിയ വിവാദമായി. ഇത് സംബന്ധിച്ച് പ്രതികരണം നടത്താനായി ബി ജെ പി വക്താവിനെ തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.