പടിഞ്ഞാറൻ യുപിയിൽ ബിജെപിയുടെ ആശങ്ക; ജാട്ട് വോട്ടുകള് എന്തുകൊണ്ട് നിർണായകം?
ദില്ലി; പടിഞ്ഞാറന്‍ യു പിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലായിരുന്നു ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ, ഭാഗ്പത്, മീററ്റ്, ഹാപുർ, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, മുസഫർനഗർ എന്നീ ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ് .ബി ജെ പിയും സമാജ്വി- ആർ എൽ ഡി സഖ്യവുമാണ് പടിഞ്ഞാറൻ യുപിയിൽ നേർക്ക് നേർ പോരാടുന്നത്.

2017ല്‍ നടന്ന തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു പിയിൽ ബി ജെ പി 53 സീറ്റുകളായിരുന്നു നേടിയത്. സമാജ് വാദി പാർട്ടിയും ബി എസ് പിയും രണ്ട് വീതം സീറ്റുകളും ആർ എ ല്‍ഡി ഒരു സീറ്റും നേടിയിരുന്നു. ബി ജെ പിയുടെ വോട്ട് വിഹിതം 46 ശതമാനമായിരുന്നു. ബിഎസ്പിയുടേത് 22ശതമാനവും ആർഎൽഡി-എസ്പി പാർട്ടികൾക്ക് ലഭിച്ചത് 24 ശതമാനം വോട്ടുകളും. എന്നാൽ ഇക്കുറി ബി ജെ പി വിയർക്കുന്നതാണ് കാഴ്ച.

കർഷക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന മേഖലയാണ് പടിഞ്ഞാറൻ യു പി. ഇവിടുത്തെ പ്രബല വിഭാഗമായ ജാട്ട് സമുാദയാംഗങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. ഏകദേശം 25 ഓളം മണ്ഡലങ്ങളിലും 30-35 ശതമാനത്തോളം വരും ജാട്ടുകൾ. അതുകൊണ്ട് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമാണെന്ന് തിരുമാനിക്കുന്നതിൽ ജാട്ട് വോട്ടുകൾ നിർണായകമാകുന്നത്.

പടിഞ്ഞാറൻ യുപിയിലെ 58 ൽ 34 ,ഇടങ്ങൾ മുസ്ലീം ന്യൂനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഏകദേശം 21.4 ശതമാനമാണ് ഇവിടുത്തെ മുസ്ലീം ജനസംഖ്യ. 18.4 ശതമാനമാണ് ദളിതം വിഭാഗം.
ആഗ്ര, അലിഗഡ് ജില്ലകളിലാണ് ദളിത് വിഭാഗം കൂടുതൽ.

2013 ലെ മുസാഫർ നഗർ കലാപത്തോടെയാണ് അതുവരെ എസ് പിക്കും ആർ എൽ ഡിക്കൊപ്പവുമുണ്ടായിരുന്ന ജാട്ട് വോട്ടുകൾ ബി ജെ പിക്കൊപ്പം ചേർന്നത്. പിന്നീട് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെ ജാട്ടുകളുടെ പിന്തുണ ബി ജെ പിക്ക് ലഭിച്ചു. 2017 ലും 2019 ലും നിയമസഭ,ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് ഇവിടെ നിന്ന് ലഭിച്ച 91 ശതമാനം വോട്ടുകളും ജാട്ട് വിഭാഗത്തിന്റേതാണ്. എന്നാൽ വിവാദ കർഷക നിയമങ്ങളോടെ ബി ജെ പിയിൽ നിന്നും അകന്നിരിക്കുകയാണ് ജാട്ട് വിഭാഗം.
ബി ജെ പിയെ ഈ തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പുക്കുമെന്ന് സമുദായാംഗങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ജാട്ടുകളും മുസ്ലീങ്ങളും മേഖലയിൽ കൈകോർക്കുന്നതും ബി ജെ പിയ്ക്ക് ഭീഷണി തീർത്തിരിക്കുകയാണ്.

മുസ്ലീം-ജാട്ട് വോട്ടുകൾ എസ് പി-ആർ എൽ ഡി സഖ്യത്തിലേക്ക് ചായാതിരിക്കാനുള്ള പരമാവധി ശ്രമങ്ങളാണ് ഇവിടെ ബി ജെ പി നടത്തുന്നത്. അതേസമയം പ്രദേശത്തെ സുപ്രധാന സീറ്റുകളിലെ കോൺഗ്രസ്, ബി എസ് പി, എ ഐഎം ഐ എം പാർട്ടികളുടെ സാന്നിധ്യം ബി ജെ പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പല മണ്ഡലങ്ങളിലും ശക്തരായ ന്യൂനപക്ഷ സമുദായാംഗങ്ങളേയാണ് പാർട്ടികൾ മത്സരിപ്പിക്കുന്നത്. കുറഞ്ഞത് 10 മണ്ഡലങ്ങളിൽ എങ്കിലും ഇത് തങ്ങൾക്ക് ഗുണമാകുമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം എസ് പി -ആർ എൽ ഡി സഖ്യത്തിന് അനുകൂലമായിട്ടുള്ള ജാട്ട്-മുസ്ലീം വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമ്പോൾ ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്നും ബി ജെ പി പ്രതീക്ഷ പുലർത്തുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുൻപ് ജാട്ട് വോട്ടുകൾ പരമാവധി നേടിയെടുക്കാനുള്ള തീവ്രശ്രമങ്ങളും ബി ജെ പി നേതാക്കൾ നടത്തുന്നുണ്ട്.












Click it and Unblock the Notifications