ഉത്തരാഖണ്ഡിൽ ചരിത്രം തിരുത്തി കുറിച്ച് ഭരണ തുടർച്ച നേടുമെന്ന് ബിജെപി..മറുപടിയുമായി കോൺഗ്രസ്
ദില്ലി; സംസ്ഥാനത്ത് ഇക്കുറിയും ബി ജെ പി തന്നെ അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. 70 അംഗ നിയമസഭയിൽ 60 സീറ്റുകൾ നേടി സംസ്ഥാനത്ത് ബി ജെ പി ചരിത്രം കുറിക്കുമെന്നും ധാമി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റത് മുതൽ പല കെട്ടുകഥളും തകർന്നു, ചരിത്രങ്ങൾ തിരുത്തി കുറിച്ചു. ഉത്തരാഖണ്ഡിലും ഇക്കുറി സമാനമായ രീതിയിൽ ബി ജെ പി പുതുചരിത്രം എഴുതുമെന്നും ധാമി പറഞ്ഞു. 2000 ത്തിൽ സംസ്ഥാനം നിലവിൽ വന്നത് മുതൽ ബി ജെ പിയും കോൺഗ്രസും മാറി മാറിയാണ് ഉത്തരാഖണ്ഡ് ഭരിച്ചിരുന്നത്.

അതേസമയം ബി ജെ പിയുടെ അവകാശവാദത്തെ തള്ളി കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ഇത്തവണ പതിവ് ആവർത്തിക്കുമെന്നും 45 സീറ്റുകൾ വരെ കോൺഗ്രസിന് ലഭിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവായ ഭുവൻ ചന്ദ്ര കപാഠി പ്രതികരിച്ചു. ബി ജെ പിക്ക് അധികാര തുടർച്ച ലഭിക്കുമെന്ന ധാമിയുടെ പ്രതീക്ഷ വെറും തെറ്റിധാരണ മാത്രമാണെന്നും കപാഠി പറഞ്ഞു. ധാമിക്കെതിരെ ഖത്തീമ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് കപാഠി. അദ്ദേഹം ധാമിക്കെതിരേയും രംഗത്തെത്തി.

ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവർക്കാണ് അവർ വോട്ട് നൽകുക. ഖത്തീമ മണ്ഡലത്തിൽ യാതൊരു പ്രവർത്തനങ്ങളും അദ്ദേഹം നടപ്പാക്കിയിട്ടില്ല. അദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ബിസിനസുകാർക്ക് വേണ്ടി മാത്രമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെ വന്നപ്പോഴെല്ലാം അദ്ദേഹം ഖത്തിമയിലെ ജനങ്ങൾക്ക് നൽകിയത് ഗതാഗതക്കുരുക്ക് മാത്രമാണെന്നും കപാഠി പരിഹസിച്ചു.

ഗോശാലയ്ക്കായി 8.5 ഏക്കർ സ്ഥലം കോൺഗ്രസ് വിട്ടുകൊടുത്തെങ്കിലും 2019 വരെ ഗോശാല പണിയാൻ ബി ജെ പി അനുവദിച്ചില്ല. കഴിഞ്ഞ 50 വർഷമായി ആ നിലം കൃഷി ചെയ്തിരുന്ന ദളിത് സമുദായത്തെ തള്ളി ആ ഭൂമി ബി ജെ പി സർക്കാർ മറ്റുള്ളവർക്ക് നൽകി. ഈ വർഷങ്ങളിലെല്ലാം അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം ഉണ്ടായ ജീവഹാനിക്കും വിളനാശത്തിനും ആരാണ് ഉത്തരവാദിയെന്നും ബി ജെ പിയെ കടന്നാക്രമിച്ച് കപാഠി ചോദിച്ചു.

60 സീറ്റുകൾ സംസ്ഥാനത്ത് നേടുമെന്ന ബി ജെ പി വാദത്തേയും കപാഠി പരിഹസിച്ചു. നേരത്തേ അവർ ഓരോരുത്തരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു, രണ്ട് കോടി പേര്‌ക്ക് തൊഴിലും , ഇതെല്ലാം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്, കപാഠി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിൽ 62 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസും ബി ജെ പിയും. 2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം നേടിയത്. കോൺഗ്രസിന് ലഭിച്ചത് 11 സീറ്റുകളായിരുന്നു

അതേസമയം ഉത്തരാഖണ്ഡിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഗോവയിൽ ഇക്കുറി ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിത്. ഉയർന്ന വോട്ടിങ് ശതമാനം ഭരണവിരുദ്ധതയുടെ സന്ദേശമാണെന്ന്
കോൺഗ്രസ് പ്രതികരിച്ചത്. കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ തന്നെ ഭരണം പിടിക്കുമെന്നും നേതാക്കൾ പറഞ്ഞു. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ പ്രാദേശിക കക്ഷികളുമായി ചേർന്ന് ബി ജെ പി ഭരണം പിടിക്കുകയായിരുന്നു.












Click it and Unblock the Notifications