ഇ അഹമ്മദിന്റെ മരണം മറന്ന് ബജറ്റിന് പിറകേ കേന്ദ്രം..ബജറ്റ് മാറ്റരുതെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ഇന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ നീക്കം നടത്തി കേന്ദ്രസർക്കാർ
ദില്ലി: ഇ അഹമ്മദിന്റെ നിര്യാണം പരിഗണിക്കാതെ ബജറ്റുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ബജറ്റ് അവതരിപ്പിക്കാതെ മേശപ്പുറത്ത് വെക്കാനുള്ള സാധ്യതകളാണ് കേന്ദ്രം തേടുന്നത്. ബജറ്റ് മാറ്റിവെയ്ക്കണമെന്ന് ലോകസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടും ഇന്ന് തന്നെ ബജറ്റ് അവതരിപ്പിക്കാനുള്ള മറ്റ് വഴികളാണ് കേന്ദ്രം ആലോചിക്കുന്നത്.ബജറ്റ് മാറ്റിവെയ്ക്കരുതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഇക്കാര്യം ജെയ്റ്റ്‌ലി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ബജറ്റ് അവതരണത്തിനുള്ള നടപടികള്‍ പാര്‍ലമെന്റില്‍ തുടങ്ങിക്കഴിഞ്ഞു. ബജറ്റ് രേഖകൾ സഭയിലെത്തിച്ചു.ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ സഭ ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബജറ്റ് മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സഭാ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
ബജറ്റ് അവതരിപ്പിക്കണമോ അതോ മാറ്റി വെയ്ക്കണമോ എന്ന കാര്യത്തിൽ സ്പീക്കറാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. സ്പീക്കറെ അരുൺ ജെയ്റ്റ്ലി തീരുമാനം അറിയിച്ചു കഴിഞ്ഞു. പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചിച്ച ശേഷമാകും സ്ഫീക്കർ അന്തിമ തീരുമാനമെടുക്കുക.
ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ച ശേഷം ഇ അഹമ്മദിന് ആദരാജ്ഞലി അര്‍പ്പിച്ച് പിരിയുക, ശേഷം ഇ അഹമ്മദ് അംഗമല്ലാത്ത രാജ്യസഭയില്‍ ബജറ്റ് അവതരിപ്പിക്കുക തുടങ്ങിയ വഴികള്‍ മോദി സര്‍ക്കാരിന് മുന്നിലുണ്ട്. ഇത്തരം സാധ്യതകള്‍ ബിജെപി നിയമവിദഗ്ധരുമായി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാനായാല്‍ അത് ചരിത്ര നേട്ടമാകും എന്നതാണ് ബജറ്റ് മാറ്റുന്ന കാര്യത്തില്‍ രണ്ട് വട്ടം ആലോചിക്കാന്‍ മോദി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.