ആർഎസ്എസ് ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകനേയും കുടുംബാംഗങ്ങളേയും കൊലപ്പെടുത്തി! കൊന്ന് തള്ളിയത് 5 പേരെ!
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബിജെപി പ്രവര്‍ത്തകനെയും 4 കുടുംബാംഗങ്ങളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായ കമലാകര്‍ പവന്‍കര്‍, ഭാര്യ അര്‍ച്ചന, മകള്‍ വേദാന്തി, മരുമകന്‍ ഗണേഷ്, കമലാകറിന്‍റെ അമ്മ മീരാ ബായി എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
തിങ്കളാഴ്ച വൈകിയും കുടുംബാംഗങ്ങളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. സംശയാസ്പദമായ ശബ്ദങ്ങളോ നിലവിളിയോ കമലാകറിന്‍റെ വീട്ടില്‍ നിന്നും കേട്ടിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. അതേസമയം ഉറങ്ങിക്കിടന്ന കുടുംബാംഗങ്ങളെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് കുത്തികൊലപ്പടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
കമലാകറിന്‍റെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ വസ്തുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കൊലപാതകവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതേസമയം കുറച്ച് നാളുകളായി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബന്ധുവിനെ കൊലപാതകത്തിന് ശേഷം കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൊലപാതകികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.