എരി തീയില്‍ എണ്ണ പകര്‍ന്ന് യെഡ്ഡിക്ക് 3 ഉപമുഖ്യന്‍മാര്‍: വാളെടുത്ത് തഴയപ്പെട്ട നേതാക്കള്‍
ബെംഗളൂരു: പരിചയ സമ്പന്നരായിട്ടും മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ടതിന്‍റെ അതൃപ്തിയിലാണ് കര്‍ണാടക ബിജെപിയിലെ ഒരു ഡസനോളം നേതാക്കള്‍. കലാപ സമാനമായ അന്തരീക്ഷമാണ് പാര്‍ട്ടിക്കുള്ളില്‍ എന്നുള്ള കാര്യം നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു. അതിനിടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന തിരുമാനമാണ് ബിജെപി കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
നടന് സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്.. ബിജെപിക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പം
യെദ്യൂരപ്പയ്ക്ക് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് കേന്ദ്രത്തിന്‍റെ തിരുമാനം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് 17 പേരടെ വകുപ്പുകള്‍ പോലും ഇതുവരെ തിരുമാനമായിട്ടില്ലെന്നിരിക്കെയാണ് പുതിയ തിരുമാനം. പ്രവര്‍ത്തി പരിചയമുള്ള നേതാക്കളെ ഒഴിവാക്കി കൊണ്ട് കൂടിയാണ് നേതൃത്വത്തിന്‍റ പുതിയ നീക്കം എന്നത് വലിയ എതിര്‍പ്പിനാണ് പാര്‍ട്ടിക്കുള്ളില്‍ വഴിവെച്ചിരിക്കുന്നത്. അതേസമയം യെഡ്ഡിയെ ഒതുക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ
കല്ലുകടിയായി മൂന്ന് ഉപമുഖ്യന്‍മാര്‍
മന്ത്രിസഭ വികസനം നടത്തിയെങ്കിലും ഇതുവരെ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. വകുപ്പ് സംബന്ധിച്ച് വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ വെള്ളിയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക് പുറപ്പെട്ടെങ്കിലും കാണാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. എങ്കിലും ഞായറാഴ്ചയോടെ വകുപ്പുകള്‍ വിഭജിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തോടെ തിരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരിന്നു. ഇതിനൊപ്പം തന്നെ തിങ്കളാഴ്ച മൂന്ന് ഉപമുഖ്യമന്ത്രിമാരേയും നിയമിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
കലാപം ഉയര്‍ത്തി നേതാക്കള്‍
മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ കര്‍ജോള്‍, യുവ വൊക്കാലിംഗ നേതാവ് സിഎന്‍ അശ്വത് നാരായണ, ബലഗാവിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവായ ലക്ഷ്മണ്‍ സവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിക്കുന്നത്. കര്‍ജോളിന്‍റെ നിയമനം നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മറ്റ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
സവാദിയെ വാഴിക്കില്ല
അശ്വത് നാരായണ ഒരിക്കല്‍ പോലും മന്ത്രിയായിട്ടില്ലെന്നാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ലക്ഷ്മണ്‍ സവാദിയാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് പോലുമില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. സവാദിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ തന്നെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എയാണ്. അതുകൊണ്ട് തന്നെ അതാനിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇത് കണക്ക് കൂട്ടിയാണ് സവാദിയെ വീണ്ടും യെഡിയൂരപ്പ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അപമാനിക്കുന്നതിന് തുല്യം
എങ്ങനെയാണ് യോഗ്യരല്ലാത്ത നേതാക്കളെ ഇത്തരം ഉയര്‍ന്ന പദവികളില്‍ കേന്ദ്ര നേതൃത്വം നിയമിക്കുന്നതെന്ന് ബെംഗളൂരുവില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചോദിക്കുന്നു. പാര്‍ട്ടിയോട് വിധേയത്വം കാണിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും ഇദ്ദേഹം പറയുന്നു. മുന്‍ ഉപമുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ ഇകെ ഈശ്വരപ്പ, ആര്‍ അശോക എന്നിവരെ മറികടന്ന് എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാറും അപമാനിക്കപ്പെട്ടെന്ന് ആവര്‍ത്തിച്ചു.
പ്രബല സമുദായങ്ങള്‍
കര്‍ണാടകത്തില്‍ പ്രബലരായ മൂന്ന് സമുദായങ്ങളേയും തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കേന്ദ്ര നേതൃത്വം കര്‍ണാടകയില്‍ പുറത്തെടുത്തത് എന്നാണ് കണക്കാക്കപ്പെടുന്നത്. സവാദിയയേയും അശ്വത് നാരാണയണനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രബല വിഭാഗത്തില്‍ നിന്ന് ഭാവിയിലേക്ക് പ്രധാന നേതാക്കളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇത്തരം വാദങ്ങളൊന്നും നേതാക്കളെ തണുപ്പിച്ചിട്ടില്ല.
മന്ത്രി ആകേണ്ടെന്ന് നേതാക്കള്‍
സവാദിയെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ തനിക്ക് മന്ത്രിയാകേണ്ടെന്ന് ബെല്‍ഗാവിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടി പറഞ്ഞു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിനായി രണ്ടാഴ്ച കാത്ത് നില്‍ക്കാനാണ് നേതൃത്വം തങ്ങളോട് ആവശ്യപ്പെട്ടത്. രണ്ടാം ഘട്ടത്തില്‍ തഴയപ്പെട്ടവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് മുഖ്യമന്ത്രി വാക്ക് നല്‍കിയത്. ഇപ്പോള്‍ അവര്‍ പറയുന്നത് എംഎല്‍എ പോലും അല്ലാത്ത ഒരാളെ മുഖ്യനാക്കുമെന്നാണ്, ഇത് അംഗീകരിക്കാനാവില്ല, ഉമേഷ് കട്ടി പറഞ്ഞു.
ചെറുത്ത് യെഡ്ഡി
അതേസമയം എതിര്‍പ്പ് കടുത്തതോടെ ഇത് കേന്ദ്ര നേതൃത്വത്തിന്‍റെ തിരുമാനം ആണെന്ന് പറഞ്ഞാണ് ഇത്തരം വാദങ്ങളെ ചെറുക്കാന്‍ ശ്രമം നടത്തുന്നത്. കാബിനറ്റില്‍ ഉള്‍പ്പെടാത്ത മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവും യെഡിയൂരപ്പ നല്‍കുന്നുണ്ട്. അതിനിടെ യെദ്യൂരപ്പയെ ഒതുക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ തന്ത്രമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
കടുത്ത അതൃപ്തി
വിമതരും ബിജെപി നേതാക്കളും ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ യെഡിയൂരപ്പ തന്നെ പരിഹരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ യെഡ്ഡി ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ പരിഹരിക്കാനായില്ല. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആയില്ലേങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.
യെഡ്ഡിയുടെ ഉത്തരവാദിത്തം
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെഡിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബാധ്യതകള്‍ ഒറ്റക്ക് നടപ്പിലാക്കേണ്ട അവസ്ഥയിലാണ് യെദിയൂരപ്പ.
പാലായില്‍ നിഷയല്ല ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥി? രാജ്യസഭാംഗത്വം രാജിവെച്ചേക്കും