ബ്രഹ്‌മോസ് മിസൈല്‍ പാകിസ്ഥാന് നല്‍കിയത് ഉറക്കമില്ലാത്ത രാത്രികൾ, ഓപറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് മോദി
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ ഉറക്കമില്ലാത്ത രാത്രികളാണ് പാകിസ്ഥാന് നല്‍കിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഓപറേഷന്‍ സിന്ദൂര്‍ പ്രധാനമന്ത്രി വീണ്ടും പരാമര്‍ശിച്ചത്. പാകിസ്ഥാനുളളില്‍ നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തേക്ക് പോയി നാം തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തു എന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ സൈന്യത്തിന്റെ ധീരമായ പോരാട്ടം കാരണം യുദ്ധം നിര്‍ത്താന്‍ പാകിസ്ഥാന്‍ സൈന്യത്തിന് അപേക്ഷിക്കേണ്ടതായി വന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കാല് പിടിച്ചവരോട് പറയാനുളളത്, സ്വയം അപഹാസ്യരാവരുത്, ഓപറേഷന്‍ സിന്ദൂര്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നാണ്. ഓപറേഷന്‍ സിന്ദൂര്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സൈനിക ബലം തുറന്ന് കാട്ടുന്നതായി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ തങ്ങള്‍ക്ക് വലിയ നാശങ്ങളുണ്ടാക്കി എന്ന് തുറന്ന് പറഞ്ഞിരുന്നു. മെയ് 9നും 10നും ഇന്ത്യ ബ്രഹ്‌മോസ് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ ലക്ഷ്യം കണ്ടുവെന്നും അതിന് മുന്‍പ് ആസൂത്രണം ചെയ്ത വിധത്തില്‍ ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് സാധിച്ചില്ല എന്നുമാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്.
ബിഹാറിലെ കരാകട്ടില്‍ പ്രസംഗിക്കുന്നതിനിടെയും പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനെ പാമ്പിനോട് ഉപമിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഒരിക്കല്‍ കൂടി പാമ്പ് പത്തി വിടര്‍ത്താന്‍ തുനിഞ്ഞാല്‍ അതിനെ മാളത്തില്‍ നിന്നും വലിച്ച് പുറത്തിട്ട് ചതച്ച് കളയും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഓപറേഷന്‍ സിന്ദൂര്‍ ആവനാഴിയിലെ ഒരു അമ്പ് മാത്രമാണ്. തീവ്രവാദത്തിന് എതിരെയുളള പോരാട്ടം അവസാനിക്കുകയോ നിര്‍ത്തി വെക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കരാകട്ടില്‍ 50,000 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഹല്‍ഗാമില്‍ ക്രൂരമായ ആക്രമണം നടന്നതിന്റൈ തൊട്ടടുത്ത ദിവസം താന്‍ ബീഹാറില്‍ വന്നിരുന്നു. അന്ന് നമ്മുടെ നിരവധി സഹോദരിമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ നഷ്ടമായി. അന്ന് താന്‍ ഒരു വാക്ക് കൊടുത്തത് ആ ആക്രമണത്തിന് പിന്നിലുളളവര്‍ക്ക് അവര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത തരത്തിലുളള ശിക്ഷ നല്‍കും എന്നതായിരുന്നു. അന്ന് ആ വാക്ക് പാലിച്ച ശേഷം താന്‍ ബീഹാറിലേക്ക് മടങ്ങി വന്നിരിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ ശക്തി എന്താണെന്ന് ഇപ്പോള്‍ പാകിസ്ഥാനും ലോകവും മനസ്സിലാക്കിയിരിക്കുകയാണ്.പാക് സൈന്യത്തിന്റെ സംരക്ഷണത്തില്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന ധാരണയായിരുന്നു ഭീകരര്‍ക്ക്. അവരെ നമ്മള്‍ മുട്ടുകുത്തിച്ചു. പാകിസ്ഥാന്റെ എയര്‍ബേസുകളും സൈനിക സന്നാഹങ്ങളും നമ്മള്‍ തകര്‍ത്തു. ഇത് പുതിയ ഇന്ത്യയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications