പത്തുരൂപയ്ക്ക് ഊണും അത്താഴവും: 101 ഇന്ദിര ക്യാന്‍റീനുകള്‍ ബെംഗളൂരുവില്‍
പ്രാഥമിക ഘട്ടത്തില്‍ സംസ്ഥാനത്ത് 101 ക്യാന്‍റീനുകളാണ് ആരംഭിച്ചിട്ടുള്ളത്
ബെംഗളൂരു: തമിഴ്നാട്ടിലെ അമ്മ ക്യാന്‍റീനും യുപിയിലെ അന്നപൂര്‍ണ്ണ ഭോജന ശാലകള്‍ക്കും പിന്നാലെ കര്‍ണാകയില്‍ ഇന്ദിരാ ക്യാന്‍റീന്‍. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയാണ് ബെംഗളൂരുവില്‍ ഇന്ദിരാ ക്യാന്‍റീന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഭാത ഭക്ഷണത്തിന് അഞ്ചുരൂപയും ഊണിനും അത്താഴത്തിനും പത്തുരൂപ നിരക്കിലുമാണ് ക്യാന്‍റീന്‍ വഴി ഭക്ഷണം ലഭിക്കുക.
പ്രാഥമിക ഘട്ടത്തില്‍ സംസ്ഥാനത്ത് 101 ക്യാന്‍റീനുകളാണ് ആരംഭിച്ചിട്ടുള്ളത്.കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ മോഹന പദ്ധതിയാണ് ഇന്ദിര ക്യാന്‍റീനിലൂടെ സാക്ഷാത്കരിച്ചിട്ടുള്ളത്.
ബജറ്റില്‍ പ്രഖ്യാപനം
മാര്‍ച്ചില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ ബജറ്റില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. 198 ക്യാന്‍റീനുകള്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ശേഷിക്കുന്നവ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും.
ഉദ്ഘാടനം രാഹുല്‍ ഗാന്ധി
ബെംഗളൂരുവിലെ ജയനഗറിലെ കനകനപാളയയിലുള്ള ഇന്ദിരാകാന്‍റീന്‍റെ ഉദ്ഘാടനമാണ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചത്. അഞ്ച് രൂപയ്ക്ക് പ്രഭാത ഭക്ഷണവും പത്ത് രൂപയ്ക്ക് രാത്രി ഭക്ഷണവും ഉച്ച ഭക്ഷണവും ലഭ്യമാക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായതില്‍ സന്തോഷമുള്ളതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അന്നപൂര്‍ണ്ണ ഭോജന ശാലകള്‍
പാവപ്പെട്ടവർക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമാക്കാൻ ഉടൻ അന്നപൂർണ്ണ ഭോജനാലയങ്ങള്‍ തുറക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. പാവപ്പെട്ടവർക്ക് അഞ്ച് രൂപയ്ക്ക് എല്ലാ ഭക്ഷണവും നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തിന്‍റെ എല്ലാഭാഗത്തും അന്നപൂർണ്ണ ഭോജനാലയങ്ങള്‍ തുറക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിൽ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെയാണ് സർക്കാര്‍ പദ്ധതി ആരംഭിക്കാനിരിക്കുന്നത്. 2017 മെയ് മാസത്തിലാണ് യുപി മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. പാവപ്പെട്ടവർക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 200ഓളം കിച്ചണുകള്‍ ആരംഭിക്കാനാണ് സർക്കാര്‍ നീക്കം.
വ്യത്യസ്ത വിഭവങ്ങള്‍
പ്രഭാത ഭക്ഷണമായ പാൽക്കഞ്ഞി, പക്കവട എന്നിവ മൂന്നുരൂപയ്ക്കാണ് ലഭ്യമാക്കുക. ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും റോട്ടി, ദാല്‍, ചോറ് പച്ചക്കറികൾ എന്നിവയാണുണ്ടാവുക. അഞ്ച് രൂപയാണ് ഭക്ഷണത്തിന്‍റെ വില. മാർച്ചിൽ യുപി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ തന്നെ പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. സാധാരണ രീതിയിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതും ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അമ്മ ക്യാന്‍റീന്‍
അമ്മ ഉണവകം എന്ന പേരിലാണ് തമിഴ്നാട് മുഖ്യ മന്ത്രിയായിരിക്കെ ജയലളിത അമ്മ ക്യാന്‍റീന്‍ ആരംഭിച്ചത്. അഞ്ച് രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. 200-300 രൂപ ചെലവിട്ടായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഇഡ്ഡലി, പൊങ്കല്‍, എന്നിവ പ്രഭാത ഭക്ഷണമായും ഉച്ചയ്ക്ക് ഊണ്, രാത്രിയില്‍ ചപ്പാത്തി, പരിപ്പുകറി എന്നിങ്ങനെയാണ് അമ്മ ക്യാന്‍റീന്‍റെ മെനു. ഊണും ചപ്പാത്തിയും മൂന്ന് രൂപ നിരക്കിലാണ് സംസ്ഥാനത്ത് ലഭ്യമക്കിയിരുന്നത്.