യെഡിയൂരപ്പ തെറിക്കില്ല, പിന്നിൽ അണിനിരന്ന് എംഎൽഎമാർ, നേതൃമാറ്റമില്ലെന്ന് ബിജെപി
ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെഡിയൂരപ്പയെ മാറ്റിയേക്കും എന്നുളള അഭ്യൂഹങ്ങള്‍ക്കിടെ 65ലധികം എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്ന് അവകാശപ്പെട്ട് ഹൊന്നഹള്ളി എംഎല്‍എയായ എംപി രേണുകാചാര്യ. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് യെഡിയൂരപ്പ തന്നെ തുടരണം എന്നാവശ്യപ്പെട്ട് 65ല്‍ കൂടുതല്‍ എംഎല്‍എമാര്‍ എഴുതി ഒപ്പിട്ട കത്തുണ്ടെന്നാണ് രേണുകാചാര്യയുടെ അവകാശവാദം. ബിഎസ് യെഡിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ.
ഇത് സംബന്ധിച്ച് കര്‍ണാടകയുടെ ചുമതലയുളള ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ അരുണ്‍ സിംഗുമായി സംസാരിച്ചതായി രേണുകാചാര്യ വ്യക്തമാക്കി. മാത്രമല്ല കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കട്ടീല്‍, കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി അടക്കമുളള നേതാക്കള്‍ക്കും യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും രേണുകാചാര്യ കൂട്ടിച്ചേര്‍ത്തു.
യെഡിയൂരപ്പയുടെ രാജി ആവശ്യപ്പെടണം എന്ന തരത്തിലുളള യാതൊരു ആവശ്യവും പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ഇല്ലെന്ന് ബിജെപിയുടെ ധര്‍വാഡ് എംപി കൂടിയായ പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി. പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരേയൊരു വിഷയം കൊവിഡ് പ്രതിരോധം മാത്രമാണെന്നും നേതൃമാറ്റത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കട്ടീലും നേതൃമാറ്റത്തിനുളള സാധ്യത തള്ളി.
ഈ വിഷയം പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ട് പോലുമില്ല എന്നതിനാല്‍ നേതൃമാറ്റത്തെ കുറിച്ചൊരു ചോദ്യവും ഇപ്പോഴുദിക്കുന്നില്ലെന്ന് കട്ടീല്‍ പ്രതികരിച്ചു. ഈ നിയമസഭയുടെ കാലാവധി കഴിയുന്നത് വരെ യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രിയായി തുടരും. 2023 വരെയാണ് ഈ നിയമസഭയുടെ കാലാവധി. ഭരണത്തില്‍ വിപുലമായ പരിചയമുളള തങ്ങളുടെ നേതാവാണ് യെഡിയൂരപ്പയെന്നും കട്ടീല്‍ പറഞ്ഞു. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം യെഡിയൂരപ്പ പ്രതികരിച്ചിരുന്നു.
Recommended Video