കർഷകർ ദില്ലിയിലേക്ക് ഒഴുകുന്നത് തടയാൻ ട്രെയിനുകൾ വഴി തിരിച്ച് വിട്ട് കേന്ദ്രം;ആരോപണവുമായി സംഘടനകൾ
ദില്ലി; ദില്ലിയിലെ പ്രക്ഷോഭത്തിന് കർഷകർ എത്തുന്നത് തടയാൻ ട്രെയിനുകൾ റെയിൽവേ വഴിതിരിച്ച് വിടുകയാണെന്ന ആരോപണവുമായി കർഷക സംഘടനകൾ. ഫിറോസ്പൂരിനും മുംബൈയ്ക്കുമിടയിൽ സർവ്വീസ് നടത്തുന്ന പഞ്ചാബ് മെയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ അധികൃതർ റോഹ്തക്കിൽ നിന്ന് റെവാരിയിലേക്കും പിന്നീട് മുംബൈയിലേക്കും തിരിച്ച് വിട്ടതായും സംഘടനകൾ ആരോപിച്ചു.

തിങ്കളാഴ്ച്ച ആയിരത്തോളം കര്‍ഷകരാണ് ഫിറോസ്പൂര്‍ മുംബൈ പഞ്ചാബ് മെയില്‍ വഴി ദില്ലിയിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്നത്. എന്നാൽ ട്രെയിൻ യാതൊരു മുന്നറിയിപ്പുമില്ലാതെ തിരിച്ചുവിട്ടു. കർഷകരുടെ വരവ് തടയാനാണ് ഈ നീക്കമമെന്ന് സാമൂഹിക പ്രവർത്തകൻ കൂടിയായ യോഗേന്ദ്ര യാദവ് ആരോപിച്ചു.
തിക്രി അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ബഹാദുർഗഡിൽ റങ്ങേണ്ടിയിരുന്ന ആയിരത്തോളം കർഷകരാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്നും റോഹ്തക്കിലും റെവാരിയിലുമായി ഇറങ്ങാൻ ഇവർ നിർബന്ധിതരായെന്നും കർഷക സംഘടന നേതാക്കൾ കുറ്റപ്പെടുത്തി. ഗംഗനഗറിനും പഴയ ദില്ലിക്കും ഇടയിൽ സർവ്വീസ് നടത്തുന്ന മറ്റൊരു ട്രെയിനും ബഹദൂർഗഡിൽ അവസാനിച്ചു.മുംബൈ സെൻട്രൽ നിന്നുള്ള അമൃത്സർ എക്സ്പ്രസ് പ്രത്യേക ട്രെയിനും ജനുവരി 13 ന് റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായും കർഷകർ പറഞ്ഞു.
ട്രെയിനുകൾ വഴിതിരിച്ചുവിടുന്ന റെയിൽവേയുടെ നടപടി അപലപനീയമാണ്. എന്നാൽ കർഷകർ ദില്ലിയിലേക്ക് വരുന്നത് തടയാൻ ഇത് കൊണ്ട് സാധിക്കുമെന്ന് സർക്കാർ കരുതരുത്.ട്രാക്ടറുകൾ, ബസുകൾ, ടെമ്പോ ട്രാവലറുകൾ എന്നിവയിൽ കയറി നിരവധി കർഷകർ രാജ്യതലസ്ഥാനത്തേക്ക് വന്ന് കൊണ്ടിരിക്കുകയാണെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ട്രെയിൻ വഴിതിരിച്ചുവിടേണ്ടി വന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.അതേസമയം കേന്ദ്രസർക്കാർ സമരത്തെ നേരിടാനുള്ള നീക്കം ശക്തമാക്കിയതോടെ പ്രതിഷേധവും ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഫെബ്രുവരി ആറിന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു.രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെ വഴിതടയൽ സമരം നടത്താനാണ് കർഷകരുടെ നീക്കം.












Click it and Unblock the Notifications