കേന്ദ്ര ഏജൻസികൾ 'മാഫിയ' പോലെ പെരുമാറുന്നു: നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തതിനെതിരെ സഞ്ജയ് റാവത്ത്
മുംബൈ; മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തതിൽ പ്രതികരിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. കേന്ദ്ര അന്വേഷണ ഏജൻസികൾ മാഫിയകളെ പോലെ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നു എന്നാണ് സഞ്ജയ് പ്രതികരിച്ചത്. ബിജെപിയെ വിമർശിക്കുന്നവരെ വേട്ടയാടാനാണ് കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോ ഗിക്കുന്നതെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആരോപിച്ചു.
കേന്ദ്രത്തിന്റെ നടപടി മഹാരാഷ്ട്ര സർക്കാരിനോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു മാഫിയയെ പോലെയാണ് ഇപ്പോൾ പെരുമാറുന്നത്. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണ് ഇപ്പോൾ ഇവർ പ്രവർത്തിക്കുന്നതും അസത്യങ്ങൾ വിളിച്ച് പറയുന്നതും. അസത്യം എത്ര വിളിച്ച് പറഞ്ഞാലും ഒടുവിൽ ജയിക്കുന്നത് സത്യം ആയിരിക്കുമെന്നും. പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ഇത്തരത്തിലുള്ള നടപടികൾ 2024 വരെ തുടരും. അതിന് ശേഷം അവർ ഇതിന്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുൻ ബിജെപി എംപി കിരിത് സോമയ്യ ഇപ്പോൾ ബിജെപിയിൽ ചേർന്ന ചില നേതാക്കൾക്കെതിരെ പരാതി നൽകിയിരുന്നു. എന്തുകൊണ്ട് ഇവർക്കെതിരെ ഒരു നോട്ടീസ് പോലും കേന്ദ്ര ഏജൻസികൾ അയച്ചില്ല? നിലവിലെ കേന്ദ്രമന്ത്രികൂടിയായ നാരായൺ റാണെ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സോമയ്യ അന്ന് പരാതി നൽകിയത്. "വിഷയത്തെക്കുറിച്ച് മഹാ വികാസ് അഘാഡിയുടെ (എംവിഎ) എല്ലാ മുതിർന്ന നേതാക്കളുമായും ഞാൻ സംസാരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളോട് ചില കാര്യങ്ങൾ ഞാൻ ഉടൻ വെളിപ്പെടുത്തും," റാവത്ത് പറഞ്ഞു. ശിവസേനയും എൻസിപിയും കോൺഗ്രസും തമ്മിലുള്ള സഖ്യമാണ് മഹാ വികാസ് അഘാഡി. 2019 ൽ ആണ് ഈ സഖ്യത്തിന് രൂപം നൽകിയത്.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെയും സഹായികളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാ ഗമായാണ് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച ചോദ്യം ചെയ്തത്. 62 കാരനായ നവാബ് മാലിക്ക് ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് ഏരിയയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ രാവിലെ 8 മണിയോടെ എത്തിയതായും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) മൊഴി രേഖപ്പെടുത്തിയതായും ഇഡി ഉദ്യോ ഗസ്ഥർ പറയുന്നു.












Click it and Unblock the Notifications