പിന്നോട്ടില്ലെന്ന് ബിജെപി, പൗരത്വ നിയമ ഭേദഗതി മാത്രമല്ല, എൻആർസിയും നടപ്പിലാക്കുമെന്ന് ജെപി നദ്ദ
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ നിയമം നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്നും ഇതിന് പിന്നാലെ രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ടുവരുമെന്ന് ജെപി നദ്ദ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജെപി നദ്ദയുടെ പ്രതികരണം, പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതോടെ ഇന്ത്യൻ പൗരത്വം ലഭിക്കുന്നവരാണിവർ. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാർട്ടികളെ ജെപി നദ്ദ രൂക്ഷമായി വിമർശിച്ചു.

ബിജെപി എതിർക്കുന്നവർ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ യഥാർത്ഥ സ്ഥിതി കണ്ടില്ലെന്ന് നടിച്ചാണ് ഇവർ പ്രതിഷേധിക്കുന്നതെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി. '' പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ ഇവരെ നേരിട്ട് കാണാൻ തയ്യാറാകണം. 30 വർഷത്തോളമായി രാജ്യത്ത് താമസിക്കുന്നവർക്ക് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനോ വീട് വയ്ക്കാനോ സാധിക്കുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമല്ലാതെ മറ്റൊന്നും കാണാൻ പ്രതിപക്ഷം ശ്രമിക്കുന്നില്ല, വിഷയത്തിൽ പ്രതിപക്ഷത്തിന് പാകിസ്താന്റെ ശബ്ദമാണ്'' ജെപി നദ്ദ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ മുന്നോട്ട് പോവുകയാണ്, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും, ഭാവിയിൽ പൗരത്വ രജിസ്റ്ററും രാജ്യം മുഴുവൻ നടപ്പിലാക്കുമെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കയിതിന് ജെപി നദ്ദയ്ക്ക് നന്ദി അറിയിക്കാനാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികൾ ബിജെപി ആസ്ഥാനത്ത് എത്തിയത്. അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ജെപി നദ്ദ വ്യക്തമാക്കി.












Click it and Unblock the Notifications