80 ശതമാനം ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകി കേന്ദ്രം: നടപടി ഉടൻ പ്രാബല്യത്തിലെന്ന് കേന്ദ്രമന്ത്രി
ദില്ലി: ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതിന് അനുകൂല നീക്കവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം. കോവിഡിന് മുമ്പുള്ള അംഗീകൃത ശേഷിയുടെ 80 ശതമാനം സർവീസ് നടത്താൻ ആഭ്യന്തര വിമാനക്കമ്പനികളെ അനുവദിക്കുമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നിലവിൽ 70 ശതമാനം വിമാന സർവീസുകളാണ് നടത്തിവരുന്നത്. നവംബർ 30 വരെ ആഭ്യന്തര സർവീസ് 2.52 ലക്ഷം വരെ ഉയർന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ വ്യക്തമാക്കി. ആഭ്യന്തര വിമാനക്കമ്പനികൾക്ക് 80 ശതമാനം ശേഷിയോടെ അടിയന്തരമായി സർവീസ് നടത്താൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ വിമാനയാത്രക്കുള്ള നിരക്ക് അതേ പടി തുടരും.
നേരത്തെ നവംബർ 11നാണ് ആഭ്യന്തര വിമാന സർവീസ് 60 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിക്കുമെന്ന് നേരത്തെ സിവിൽ ഏവിയേഷൻ മന്ത്രി വ്യക്തമാക്കി. ഇത് സിവിൽ ഏവിയേഷൻ പോസിറ്റീവായ പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ സുഗമമാക്കുന്നതിന് ലോകമെമ്പാടും എയർ ബബിൾ ക്രമീകരണം വിപുലീകരിക്കുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നു. നിലവിൽ 22 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ ക്രമീകരണത്തിൽ ഒപ്പുവച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ - മെയ് 6 ന് ദൗത്യം ആരംഭിച്ചതിനുശേഷം 34 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. കുടുങ്ങിപ്പോയതും ദുരിതത്തിലായതുമായ പൗരന്മാരുടെ അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിന് വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടമാണ് തുടർന്നുവരുന്നത്. തിരിച്ചയച്ച 34 ലക്ഷത്തിൽ പത്ത് ലക്ഷത്തിലധികം പേർക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാത്രം സൗകര്യമൊരുക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications