'പൃഥ്വിരാജ് എഴുതി നൽകിയ ഇംഗ്ലീഷ് അല്ലേ'; വിമർശകർക്കു വായടപ്പിക്കുന്ന മറുപടിയുമായി മല്ലിക സുകുമാരൻ
അമ്മ ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങളിൽ തുറന്നടിച്ച് നടി മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ മേഖലയുടെ വികസനം സംബന്ധിച്ച ചർച്ചകൾ നടക്കേണ്ടതിന് പകരം പരദൂഷണങ്ങൾക്കാണ് യോഗം പ്രാധാന്യം നൽകിയത് എന്നായിരുന്നു ൻടിയുടെ വിമർശനം. ഫേസ്ബുക്കിലൂടെ ഇംഗ്ലീഷിലായിരുന്നു താരത്തിൻ്റെ പ്രതികരണം.ഇതോടെ നിരവധി പേർ അത് പൃഥ്വിരാജ് എഴുതി നൽകിയ കുറിപ്പാണെന്ന തരത്തിൽ കമൻ്റുമായെത്തി. ചില മാധ്യമങ്ങളും അത് വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് മല്ലിക. നടിയുടെ വാക്കുകളിലേക്ക്
'മനോരമ മലയാളം ഓൺലൈൻ സാരഥികളോട് ഒരു അപേക്ഷ.....ഇംഗ്ലീഷിൽ ഒരു കുറിപ്പ് എഴുതിയാൽ അത് എന്റെ മകനാണോ എഴുതിയത് എന്ന ചോദ്യകർത്താക്കൾക്കുള്ളതാണ് ഈ പോസ്റ്റ്...... ഏതാണ്ട്
പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് ചലച്ചിത്ര വികസന കോർപറേഷൻ തലപ്പത്ത് ഒരു ചെയർമാൻ ഉണ്ടായിരുന്നു...യശശരീരനായ ശ്രീ.സുകുമാരൻ.....അദ്ദേഹം അക്കാലത്തു ആദരണീയനായ ശ്രീ. കെ.കരുനാകാരനുമായി ആലോചിച്ച് തയാറാക്കിയ ഒരു പ്രോജക്ട് ഉണ്ട്.... ആ ഫയൽ സുരക്ഷിതമായി എന്റെ കയ്യിൽ ഇന്നും ഉണ്ട്....അതു പരസ്യപ്പെടുത്തുന്നതിനു മുൻപ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോൾ പൊളിറ്റിക്കൽ മര്യാദയും ചട്ടവും അനുസരിച്ച് എന്റെ സുകുവേട്ടൻ അതു മാറ്റിവെച്ചു...പുതിയ സർക്കാർ വന്നപ്പോൾ വേണ്ടപ്പെട്ടവർ പലരും ഉണ്ടായിരുന്നിട്ടും ലീഡറുടെ സ്വപ്നമായിരുന്നു എന്ന കാരണത്താൽ അദ്ദേഹം അത് വീണ്ടും അവതരിപ്പിക്കാൻ കൂട്ടാക്കിയില്ല.....രണ്ടാഴ്ച മുൻപ് ഈ പ്രോജക്ടിന്റെ കാര്യം ഇന്നത്തെ ഭരണ നേതൃത്വത്തിൽ ഉള്ള ഒരു പ്രമുഖ വ്യക്തിയോട് ഞാൻ സൂചിപ്പിക്കുകയും ചെയ്തു....അതാണ് എന്റെ കുറിപ്പിന്റെ പ്രധാന സാരാംശം...

അന്ന് AI യും VFX ഉം പോലെയുള്ള പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകളൊന്നും പ്രയോഗത്തിൽ ഇല്ല...
പുതിയ സർക്കാർ സിനിമാ വ്യവസായത്തിന് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വായിച്ചപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തി കാണേണ്ടവർക്കു കൊടുത്താലോ എന്നു തോന്നി....മനോരമ ബാലജന സഖ്യം ആണ് കലാകാരിയായും പ്രാസoഗികയായും എന്നെ പരിപോഷിപ്പിച്ചെടുത്തത്....അതു അവിടുത്തെ അഗ്രഗണ്യരായ സാരഥികൾക്കറിയാം....
എനിക്കുവേണ്ടി ഒരു വരി പോലും എഴുതാൻ എന്റെ മക്കളോട് നാളിതുവരെ ഞാൻ പറഞ്ഞിട്ടില്ല...അത്യാവശ്യം നാലു ഭാഷ ഒരുവിധം കൈകാര്യം ചെയ്തു ഒപ്പിക്കുന്ന ആളാണ് ഞാൻ...പോരെങ്കിൽ ഒരു ഇംഗ്ലീഷ് അധ്യാപകനും വക്കീലും ആയിരുന്ന സുകുമാരൻ.M .A.L L. B യുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ല.... എങ്കിലും എന്റെ മകന്റെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനത്തിനു കിട്ടിയ ഒരു പ്രശംസയായി അമ്മ എന്ന നിലയിൽ ഞാൻ ഈ ചോദ്യത്തെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു....
ചലച്ചിത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഇങ്ങനെ ഒരു കത്ത് ചിലരുടെയൊക്കെ കൈകളിൽ എത്തിക്കാൻ എന്നെ ഒരുപാട് നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എന്നെപ്പോലെ മക്കൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഹോദരിയുണ്ട്.....
ലവ് യു കണ്‍മണി.
സ്വീകർത്താവ്:
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി
കൊച്ചി
വിഷയം: കേരള ബജറ്റ് 2026-27ലെ 'ഇൻഡസ്ട്രി സ്റ്റാറ്റസ്' സിനിമാ മേഖലയ്ക്ക് പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ച്
പ്രിയപ്പെട്ട അംഗങ്ങളേ,
കേരള സർക്കാർ 2026-27 ബജറ്റിലൂടെ സിനിമാ മേഖലയ്ക്ക് 'ഇൻഡസ്ട്രി സ്റ്റാറ്റസ്' അനുവദിച്ചിരിക്കുന്നത് ചരിത്രപരമായ ഒരു അവസരമാണ്. കിൻഫ്ര വഴി ഇളവോടെയുള്ള ഭൂമി, വ്യവസായ നിരക്കിലുള്ള വൈദ്യുതി, കെ.എസ്.ഐ.ഡി.സി/കെ.എഫ്.സി വായ്പകൾ, വർധിപ്പിച്ച സബ്സിഡിയും വനിതാ നേതൃത്വത്തിലുള്ള സിനിമകൾക്കുള്ള അധിക ആനുകൂല്യങ്ങളും, വി.എഫ്.എക്സ് പാർക്ക് പദ്ധതികളും ഉൾപ്പെടെ കഴിഞ്ഞ 75 വർഷമായി നമ്മുടെ സിനിമാ വ്യവസായം കാത്തിരുന്ന അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ശക്തമായ അടിത്തറയാണിത്.
എന്നാൽ അടുത്തിടെ നടന്ന അമ്മ യോഗത്തിൽ പ്രധാനമായും ചർച്ചയായത് ആഭ്യന്തര തർക്കങ്ങളും വ്യക്തിപരമായ വിഷയങ്ങളുമായിരുന്നു. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്നതും ഉത്തരവാദിത്തബോധം നിലനിർത്തുന്നതും അനിവാര്യമായ കാര്യങ്ങളാണെങ്കിലും, ബജറ്റിലൂടെ ലഭിച്ച ഈ ആനുകൂല്യങ്ങൾ എങ്ങനെ പ്രായോഗികമായി ഉപയോഗപ്പെടുത്താം എന്ന കാര്യത്തിൽ ചർച്ചകൾ നടന്നില്ല എന്നത് നഷ്ടപ്പെട്ട അവസരമായി തോന്നുന്നു.
സിനിമാ മേഖലയിലെ പ്രമുഖരും മുതിർന്ന അംഗങ്ങളും സന്നിഹിതരായിരുന്ന സാഹചര്യത്തിൽ വ്യവസായം പ്രതീക്ഷിച്ചിരുന്നത് താഴെപ്പറയുന്ന വിഷയങ്ങളിൽ വ്യക്തമായ ഒരു റോഡ്‌മാപ്പായിരുന്നു.
1. അടിസ്ഥാന സൗകര്യ വികസനം
സർക്കാർ-അമ്മ സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് പുതിയ ഭൂമിയുടെയും വൈദ്യുതി ആനുകൂല്യങ്ങളുടെയും സഹായത്തോടെ ഒരു വി.എഫ്.എക്സ്, പോസ്റ്റ് പ്രൊഡക്ഷൻ ഹബ് സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കണം. നിലവിൽ പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് കേരളത്തിൽ നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പോകുന്നത്.
2. നൈപുണ്യ വികസനവും സ്ത്രീശാക്തീകരണവും
വനിതാ നേതൃത്വത്തിലുള്ള സിനിമകൾക്കുള്ള സബ്സിഡി പ്രയോജനപ്പെടുത്തി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 വനിതകളെ അസിസ്റ്റന്റ് ഡയറക്ടർമാർ, എഡിറ്റർമാർ, ക്യാമറാപേഴ്സൺമാർ, വി.എഫ്.എക്സ് വിദഗ്ധർ എന്നീ നിലകളിൽ പരിശീലിപ്പിക്കുന്ന പദ്ധതി അമ്മയുടെ നേതൃത്വത്തിൽ നടപ്പാക്കണം.
3. ഭരണപരമായ സുതാര്യത
ഐ.സി.സി (Internal Complaints Committee) സംവിധാനവും ലൈംഗികാതിക്രമ വിരുദ്ധ നയങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയും സ്വതന്ത്ര ഓഡിറ്റ് സംവിധാനം കൊണ്ടുവരികയും വേണം. വ്യവസായ പദവി ലഭിച്ചതുകൊണ്ട് മാത്രം നിക്ഷേപകരുടെ വിശ്വാസം നേടാനാവില്ല. അതിനൊപ്പം ആഗോള നിലവാരത്തിലുള്ള തൊഴിൽ സംസ്കാരവും ഉറപ്പാക്കണം.
സർക്കാർ സിനിമാ മേഖലയ്ക്ക് പുതിയ സാധ്യതകളുടെ വാതിൽ തുറന്നുതന്നിരിക്കുകയാണ്. എന്നാൽ ഭൂമിയും വായ്പകളും മാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ല. അതിനാവശ്യമായ സംസ്കാരവും ശേഷിയും കെട്ടിപ്പടുക്കേണ്ടത് അമ്മ പോലുള്ള സംഘടനകളാണ്.
അടുത്തകാലത്ത് മലയാള സിനിമ ആഗോളതലത്തിൽ നേടിയ അംഗീകാരത്തിന് പിന്നാലെ ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ ബജറ്റിനെ സ്റ്റുഡിയോകളായും തൊഴിലവസരങ്ങളായും സുരക്ഷിതമായ തൊഴിൽ ഇടങ്ങളായും മാറ്റാനുള്ള അവസരമായി ഉപയോഗിക്കണം; വെറും വാർത്താ തലക്കെട്ടുകളായി ഒതുക്കരുത്.
ഈ മാറ്റത്തിന് നേതൃത്വം നൽകാനുള്ള ധാർമിക അധികാരവും അംഗബലവും അമ്മയ്ക്കുണ്ട്. അതിനാൽ സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും വനിതാ പ്രൊഫഷണലുകളെയും ഉൾപ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേർത്ത് ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അഞ്ചുവർഷ പ്രവർത്തന പദ്ധതി തയ്യാറാക്കണമെന്ന് അഭ്യർഥിക്കുന്നു.
ആദരവോടെയും പ്രതീക്ഷയോടെയും.
അമ്മ ജനറൽ ബോഡി യോഗത്തിൽ അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ ഈ കാര്യങ്ങൾ അവതരിപ്പിക്കാതെ മടങ്ങേണ്ടിവന്നു', മല്ലിക സുകുമാരൻ കുറിച്ചു.












Click it and Unblock the Notifications