സ്വർണ വില 50,000 ആകുമെന്ന് പ്രതീക്ഷ വേണ്ട, പക്ഷെ 1 ലക്ഷത്തിന് താഴേക്ക് തന്നെ? പുതിയ പ്രവചനം ഇങ്ങനെ
ന്യൂയോർക്ക്: ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാൻ്റ് ഇടിയുന്നു. യു.എസ് ഫെഡറൽ റിസർവ്വ് സ്വീകരിക്കുന്ന പലിശ നയം എന്തായിരിക്കുമെന്ന അനിശ്ചിതത്വമാണ് നിക്ഷേപകരുടെ ആവേശം കെടുത്തുന്നത്. ശക്തമായ സാമ്പത്തിക ഡാറ്റകൂടി ചേർന്നതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറുന്ന പ്രവണത ശക്തമായിരിക്കുകയാണ് എന്നാണ് ഡോയ്ചെ ബാങ്ക് ഗവേഷകനായ മൈക്കൽ ഹ്യൂഷ് പറയുന്നത്. ഈ സാഹചര്യത്തിൽ ഈ വർഷം രണ്ടാം പാദത്തിലെ സ്വർണ പ്രവചനങ്ങൾ ബാങ്ക് തിരുത്തി. നേരത്തേ നടത്തിയ പ്രവചനത്തേക്കാൾ 20 ശതമാനത്തിൻ്റെ കുറവാണ് ബാങ്ക് വരുത്തിയത്.
2026-ലെ മൂന്നാം പാദത്തിൽ സ്വർണവില ഔൺസിന് ശരാശരി 4,300 ഡോളർ ആയിരിക്കുമെന്നാണ് നിലവിൽ ഡോയ്ചെ ബാങ്കിന്റെ വിലയിരുത്തൽ. മുൻ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 22 ശതമാനത്തിലധികം കുറവാണ്. നാലാം പാദത്തിൽ വില വീണ്ടും ഉയർന്ന് 4,800 ഡോളർ വരെ എത്തുമെന്നും ബാങ്ക് പറയുന്നു. അതായത് മുൻ പ്രവചനത്തേക്കാൾ 17 ശതമാനത്തിൻ്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകളിൽ മാറ്റം വരുത്തിയേക്കാൻ സാധ്യതയില്ലെന്നതിനാലാണ് ഈ പ്രവചനം എന്നും ബാങ്ക് പറഞ്ഞു. എന്നാൽ ഫെഡ് റിസർവ്വ് മൂന്നോ നാലോ തവണ വരെ പലിശ ഉയർത്തുന്ന സാഹചര്യമുണ്ടായാൽ സ്വർണവില 3,800 ഡോളർ വരെ താഴേക്കിറങ്ങാമെന്നും ഹ്യൂഷ് മുന്നറിയിപ്പ് നൽകി.
ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്നും നിക്ഷേപകർ പിൻമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിപണിയിൽ വിലക്കിഴിവ് തുടരുന്നതിനാൽ അവിടെ സ്വർണ ഇറക്കുമതി വർധിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും വിപണിക്ക് ഇപ്പോഴും ശക്തമായ പിന്തുണ നൽകുന്ന ഏക ഘടകം കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലാണെന്നും അത് തുടരുമെന്നും ഡോയ്ചെ ബാങ്ക് വിലയിരുത്തുന്നു.
സ്വർണവില 6,000 ഡോളർ വരെ ഉയരുമെന്നായിരുന്നു ബാങ്ക് ഏപ്രിൽ മാസത്തിൽ പ്രവചിച്ചത്. സാമ്പത്തിക പ്രതിസന്ധി, ഡോളറിൽ നിന്ന് മാറുന്ന ആഗോള നിക്ഷേപ പ്രവണത, കേന്ദ്രബാങ്കുകളുടെ ട്രഷറി പുനഃക്രമീകരണം എന്നിവയായിരുന്നു അന്നത്തെ പ്രവചനത്തിന് അടിസ്ഥാനമായ ഘടകങ്ങൾ. വിപണിയിലെ ചലനങ്ങൾക്കിടയിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം സുരക്ഷിത നിക്ഷേപമായി തന്നെ തുടരുമെന്നാണ് ഹ്യൂഷ് പറയുന്നത്. ഇന്നത്തെ സാഹചര്യത്തെ 1980-കളിലെയും 2013-ലെയും വലിയ ഇടിവുകളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ചൈനയിൽ നിന്നുള്ള നിക്ഷേപ ആവശ്യം ഇപ്പോഴും വിപണിക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകമായി തുടരുന്നുവെന്നും പാശ്ചാത്യ വിപണികളിൽ വില ഇടിയുമ്പോഴും ഷാങ്ഹായ് ഗോൾഡ് എക്‌സ്‌ചേഞ്ചിൽ പ്രീമിയം ഉയർന്ന നിലയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വില എന്താകും?
ആഗോള വിപണിയിൽ സ്വർണം ഔണ്‍സിന് 4200 ഡോളറിന് താഴെയാണ് നിലവിൽ വില. കേരളത്തിലാകട്ടെ ഇപ്പോൾ 106040 രൂപയ്ക്കാൻ 22 കാരറ്റ് പവൻ വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ ഔണ്‍സിന് 3800 ഡോളറിലേക്ക് വില ഇടിഞ്ഞാൽ ഒരു പവൻ സ്വർണത്തിന്റെ വില ഏകദേശം 92,000 മുതൽ 93,000 രൂപ വരെ ആകുമെന്നാണ് കണക്ക്. എന്തായാലും വില ഒരു ലക്ഷത്തിന് താഴേക്ക് വീഴുമോയെന്നാണ് കണ്ണുനട്ടിരിക്കുന്ന ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ കണക്കുകൾ.












Click it and Unblock the Notifications