ജോധ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കല്ലേറ്..ഇന്റർനെറ്റ് സൗകര്യം നിർത്തലാക്കി
ദില്ലി: ഈദ് ആഘോഷത്തിനിടെ ജോധ്പൂരിൽ ജലോരി ഗേറ്റ് പ്രദേശത്ത് സംഘർഷം. ജോധ്പൂരില്‍ മതപരമായ പതാക ഉയര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു സമുദായാംഗങ്ങൾ തമ്മിൽ പരസ്പരം കല്ലെറിഞ്ഞതോടെ പോലീസ് എത്തി ലാത്തി വീശി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തലാക്കി. വ്യാജ വാർത്ത പ്രചരിക്കുന്നത് തടയുന്നതിനാണ് നടപടി. കനത്ത സുരക്ഷയിലാണ് തുടർന്ന് ഈദ് നമസ്കാരങ്ങൾ നടന്നത്.
പരശുറാം ജയന്തിയുമായി ബന്ധപ്പെട്ട് കൊടി നാട്ടുന്നതിനെ ചൊല്ലിയാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതെന്നാണ് വിവരം. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നാല് പോലീസുകാർക്കാണ് പരിക്കേറ്റത്. സാഹചര്യം നിയന്ത്രിക്കാനായി കൂടുതൽ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.
ജോധ്പൂരിൽ നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. ജോധ്പൂരിന്റെ പാരമ്പര്യം നിലനിർത്തണമെന്നും സമാധാനവും സാഹോദര്യവും കാത്ത് സൂക്ഷിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.