സ്കൂൾ ശുചിമുറിയിൽ ഒമ്പതാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
മഡിക്കേരി: സ്കൂൾ ശുചിമുറിയിൽ ഒൻപതാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ വൈസ് പ്രിൻസിപ്പലും അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ പോലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമായിട്ടില്ല.
കുടക് ജില്ലയിലെ കുശാൽനഗറിന് സമീപമുള്ള സൈനിക് സ്കൂൾ വിദ്യാർത്ഥിയേയാണ് സ്കൂളിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ എൻ പി ചിങ്ങപ്പയാണ് കെമിസ്ട്രി ലാബിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ചുകിടന്നത്.
സ്കൂളിലെ പീഡനം
ചിങ്ങപ്പയുടെ പിതാവ് നാഗന്ദ ടി പൂവയ്യ ഇതേ സ്കൂളിലെ ഹോക്കി കോച്ചാണ്. സ്കൂളിലെ 3 അധ്യാപകർ നിരന്തരം ശാരീരികവും മാനസികവുമായി തന്റെ മകനെ പീഡിപ്പിച്ചിരുന്നുവെന്ന് പൂവയ്യ ആരോപിച്ചു. ആരോപണവിധേയരായ അധ്യാപകരും വാർഡൻ സുനിലും തന്നെ ഉപദ്രവിക്കുന്നതായി ചിങ്ങപ്പ പൂവയ്യയോട് പറഞ്ഞിരുന്നു. മകന്റെ ആവശ്യപ്രകാരം വൈസ്പ്രിൻസിപ്പൽ സീമയോട് കണ്ട് പരാതി അറിയിക്കുകയും അധ്യാപകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വൈസ് പ്രിൻസിപ്പൽ പരാതി അവഗണിക്കുകയും തന്നെ കുറ്റപ്പെടുത്തി പുറത്താക്കുകയും ചെയ്തുവെന്ന് പൂവയ്യ പറഞ്ഞു.
പ്രതിഷേധം
ചിങ്ങപ്പയുടെ പിതാവ് ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിങ്ങപ്പയുടെ കുടുംബാംഗങ്ങളും പൊതുജനങ്ങളും പ്രതിഷേധവുമായെത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് തടഞ്ഞ പ്രതിഷേധക്കാർ സ്കൂളിനെതിരെ നടപടി ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ എംഎൽഎയും പോലീസും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കുടക് എംപി പ്രതാപ് സിംഹയെ വിവരം അറിയിക്കുകയും അദ്ദേഹം പ്രതിരോധ മന്ത്രി നിർമല സീതാരാമനോട് വിഷയം ചർച്ച ചെയ്യുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. തുടർന്ന് പോലീസ് അധ്യാപകരുടെ മേൽ കൊലപാതകക്കുറ്റം ചുമത്തി .
പോലീസ് നിരീക്ഷണം
സ്കൂൾ വൈസ് പ്രിൻസിപ്പൽ സീമ, കംപ്യൂട്ടർ അധ്യാപകനായ ഗോവിന്ദരാജ, കന്നഡ അധ്യാപകൻ ജി കെ മഞ്ചപ്പ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡി മാത്യു, വാർഡൻ സുനിൽ എന്നിവരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. മരിച്ച ദിവസം അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ ശകാരിക്കുകയും ഇനി ആവർത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. വൈകിട്ടോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനപൂർവം കുട്ടിയെ ഉപദ്രവിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്നും അധ്യാപകർ പറഞ്ഞു.
വിഷം കഴിച്ച് മരണം?
ചിങ്ങപ്പയുടെ മരണകാരണം വ്യക്തമായിട്ടില്ല. വിഷം കഴിച്ചാണോ മരണം സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചിങ്ങപ്പ മരിച്ചുകിടന്ന ശുചിമുറിയിൽ ലാബിൽ ഉപയോഗിക്കുന്ന വിഷാംശമുള്ള ലായനി കണ്ടെതായി സ്കൂൾ അധികൃതർ പോലീസിനോട് പറഞ്ഞു. ഇതാണ് പോലീസ് സംശയത്തിന് ഇടയാക്കിയത്.