'ഡല്‍ഹിക്ക് പോയത് അടിവസ്ത്രം വാങ്ങാന്‍'; വിവാദത്തിലായി ഹേമന്ത് സോറന്റെ സഹോദരന്‍
റാഞ്ചി: ജാര്‍ഖണ്ഡിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടയില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരനും എംഎല്‍എയുമായ ബസന്ത് സോറന്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബസന്ത് സോറൻ നൽകിയ മറുപടിയാണ് വിവാദമായത്. എന്തിനാണ് ഡൽഹിയിൽ പോയതെന്ന ചോദ്യത്തിന് അടിവസ്ത്രങ്ങൾ വാങ്ങാനാണ് എന്നായിരുന്നു ബസന്തിന്റെ മറുപടി.
അടിവസ്ത്രങ്ങൾ പതിവായി വാങ്ങുന്നത് ഡൽഹിയിൽ നിന്നാണെന്നും പുതിയ അടിവസ്ത്രങ്ങൾ ആവശ്യമായതിനാൽ വാങ്ങാൻ പോയതാണെന്നുമാണ് ബസന്ത് പറഞ്ഞത്. "എന്റെ അടിവസ്ത്രങ്ങൾ തീർന്നു, അതിനാൽ അവ വാങ്ങാൻ ഞാൻ ദില്ലിയിലേക്ക് പോയി. എനിക്ക് അവ അവിടെ നിന്ന് ലഭിക്കുന്നു," അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്ത വീഡിയോ ക്ലിപ്പിൽ, ഇത് വ്യക്തവുമാണ്.

ധുംകയിൽ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിക്കുമ്പോൾ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് സ്ഥലം എംഎൽഎ സന്ദർശിക്കാത്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ഉണ്ടായതിന് പിന്നാലെയാണ് ബസന്ത് സോറൻ ധുംകയിൽ എത്തിയത്.

ധുംകയിൽ മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബലാത്സംഗവും കൊലപാതകവും നടക്കുന്നുണ്ടെന്ന ബസന്തിന്റെ പ്രസ്താവനയും വിവാദം ആയിരുന്നു. ജാർഖണ്ഡിൽ ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസ വോട്ട് നേടി സഭയിൽ ഭൂരിപക്ഷം തെളിയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും എല്ലാം ശാന്തമാണെന്നും ബസന്ത് സോറൻ പറഞ്ഞു.

ഹേമന്ത് സോറന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഗവർണറോട് ശുപാർശ ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി സർക്കാരിനെതിരെ നീങ്ങിയത്. മുഖ്യമന്ത്രിക്കു പുറമേ ബസന്ത് സോറനെതിരെയും ബിജെപി നീക്കം ശക്തമാക്കിയിരുന്നു.
സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ

ഗ്രാൻഡ്സ് മൈനിങ് കമ്പനിയുടെ ഡയറക്ടറായ ബസന്ത് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ അതു മറച്ചുവച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ബസന്ത് സോറനെ അയോഗ്യനാക്കണമെന്ന പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം നിലനിൽക്കുമോ എന്നതു സംബന്ധിച്ച് ഗവർണർ തീരുമാനം വൈകുന്നതിനിടെയാണ് ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസ വോട്ട് നേടിയത്. 81 അംഗ സഭയിൽ 48 പേർ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു.
ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയിലെ (ജെഎംഎം) 29 പേരും കോൺഗ്രസിലെ 15 പേരും സർക്കാരിനെ തുണച്ചപ്പോൾ ഒറ്റ അംഗങ്ങൾ മാത്രമുള്ള ആർജെഡി, എൻസിപി, സിപിഐ (എംഎൽ) എന്നീ പാർട്ടികളും ഒരു സ്വതന്ത്രനും സർക്കാരിനെ പിന്തുണച്ചിരുന്നു.












Click it and Unblock the Notifications