സഹപൈലറ്റ് അഖിലേഷിന്റെ മരണം അച്ഛനാകാനുളള കാത്തിരിപ്പിനിടെ! പ്രസവത്തിന് ദിവസങ്ങൾ മാത്രം
ദില്ലി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാര്‍ വേദനയാകുന്നു. അച്ഛനാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് അഖിലേഷിന്റെ ദാരുണമായ മരണം. ഇത് കുടുംബത്തിന് ഇരട്ടി വേദനയായി മാറിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ മഥുര സ്വദേശിയാണ് 32 വയസ്സ് മാത്രം പ്രായമുളള അഖിലേഷ് കുമാര്‍.
അഖിലേഷിന്റെ ഭാര്യ മേഘ പൂര്‍ണ ഗര്‍ഭിണിയാണ്. പ്രസവത്തിന് ഇനി 10-15 ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പില്‍ മേഘയെ തനിച്ചാക്കി, ജീവിതത്തിലെ ഏറ്റവും വലിയ വേദനയും സമ്മാനിച്ചാണ് അഖിലേഷിന്റെ മടക്കം. 2018 ഡിസംബറിലാണ് അഖിലേഷും മേഘയും വിവാഹിതരായത്.

കൊവിഡ് ലോക്ക് ഡൗണിന് മുന്‍പാണ് അവസാനമായി അഖിലേഷ് വീട്ടിലെത്തിയത് എന്ന് ബന്ധുവായ ബസുദേവ് പറയുന്നു. വളരെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അഖിലേഷെന്നും ബസുദേവ് പറയുന്നു. 2017ലാണ് അഖിലേഷ് എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. വിമാന അപകടത്തിന് ശേഷം അഖിലേഷിന്റെ അവസ്ഥ ഗുരുതരമാണ് എന്നാണ് ആദ്യം തങ്ങള്‍ക്ക് ഫോണ്‍ കോള്‍ വന്നതെന്ന് അച്ഛന്‍ തുള്‍സി റാം പറയുന്നു.
അതിന് ശേഷം പിന്നീടാണ് അഖിലേഷിന്റെ മരണവിവരം പറയുന്നത്. അഖിലേഷിന്റെ ഇളയ സഹോദരനും ബന്ധുവും കേരളത്തിലേക്ക് പോയിട്ടുണ്ടെന്നും തുള്‍സി റാം പറഞ്ഞു. കൊവിഡ് കാരണം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്നു അഖിലേഷ് കുമാര്‍.
വന്ദേ ഭാരത് മിഷന് തുടക്കമിട്ട് കൊണ്ട് കരിപ്പൂരില്‍ ആദ്യം പ്രവാസികളുമായി പറന്നിറങ്ങിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍ ആയിരുന്നു. ഇന്നലെ വിമാനം ഇടിച്ചിറങ്ങിയ അതേ റണ്‍വേയില്‍ അന്ന് അഖിലേഷ് വിമാനം ഇറക്കിയത് നിറഞ്ഞ കയ്യടികള്‍ക്ക് നടുവിലേക്ക് ആയിരുന്നു. ഇന്ന് മറ്റൊരു വന്ദേ ഭാരത് ദൗത്യത്തിനിടെ അഖിലേഷിന് സ്വന്തം ജീവന്‍ ബലി കഴിക്കേണ്ടതായും വന്നു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ആയ ഡിവി സാഥെയും മരണപ്പെട്ടു.












Click it and Unblock the Notifications