ക്ഷാമം രൂക്ഷം: 2015 ന് ശേഷം ആദ്യമായി കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കോള്‍ ഇന്ത്യ
ന്യൂദല്‍ഹി: കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കോള്‍ ഇന്ത്യ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കോള്‍ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയാണ് കോള്‍ ഇന്ത്യ. കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഇന്നലെയാണ് പുറത്തുവന്നത്.
2015 ന് ശേഷം ഇതാദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത്. കല്‍ക്കരി ക്ഷാമം രൂക്ഷമാവുകയും ഏപ്രില്‍ മാസത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമനാം ഉണ്ടായത്. കല്‍ക്കരി ഇറക്കുമതി ചെയ്തില്ലെങ്കില്‍ വൈദ്യുതി ക്ഷാമം തുടരുമെന്ന ആശങ്കയും ഉണ്ട്. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം ഏപ്രില്‍ മാസത്തില്‍ ഏകദേശം 13 ശതമാനമാണ് ഇടിഞ്ഞത്.നേരത്തെ കല്‍ക്കരി സംഭരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ടെന്‍ഡറുകളെല്ലാം നിര്‍ത്തി വെക്കാനാണ് നിലവില്‍ ഊര്‍ജ മന്ത്രാലയം നല്‍കിരിക്കുന്ന നിര്‍ദേശം.

സംസ്ഥാനങ്ങള്‍ ഒന്നിലധികം കല്‍ക്കരി ഇറക്കുമതി ടെന്‍ഡറുകള്‍ വിളിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും കോള്‍ ഇന്ത്യ വഴി കേന്ദ്രീകൃത സംഭരണം നടത്തിയാല്‍ മതിയെന്നും ഭൂരിഭാഗം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടെന്ന് ഊര്‍ജമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയാണ് ക്ഷാമം രൂക്ഷമാക്കുന്ന്. 38 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗം നടന്ന വര്‍ഷമാണ് ഈ വര്‍ഷം. കല്‍ക്കരി ക്ഷാമം മൂലം 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ സാഹസങ്ങളോട് യെസ് പറഞ്ഞ് ദുർഗ കൃഷ്ണ
ഏപ്രില്‍ 26 ന് ഇന്ത്യയിലെ പവര്‍ ഡിമാന്‍ഡ് സര്‍വകാല റെക്കോര്‍ഡായി 201.066 GW എത്തിയിരുന്നു. രാജ്യത്തെ 86 പവര്‍ പ്ലാന്റുകളെങ്കിലും ആവശ്യത്തിന് കല്‍ക്കരി സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ് എന്ന പരാതി ഉയര്‍ന്നിരുന്നു. 56 നിലയങ്ങളില്‍ 10% പോലും കല്‍ക്കരി കരുതല്‍ ഇല്ല. 26 എണ്ണത്തില്‍ സ്റ്റോക്ക് 5 ശതമാനത്തിലും താഴെയാണ്. ആഭ്യന്തര കല്‍ക്കരി ഉപയോഗിക്കുന്ന 88 നിലയങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്ന 12 നിലയങ്ങളിലും പ്രതിസന്ധി രൂക്ഷമാണെന്ന വിമര്‍ശനവും ഉണ്ടായിരുന്നു.
രാജ്യത്ത് മൊത്തം വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി ഒഴിവാകൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത ഒരു വര്‍ഷം കൊണ്ട് ഉദ്ഘാടനം ചെയ്യുന്ന നിലയങ്ങളുടെ ശേഷി 10,000 മെഗാവാട്ടില്‍ താഴെയാണ്. അധിക ആവശ്യം ഇതിനെക്കാള്‍ വളരെ കൂടുതലുമാണ്
നിര്‍മാണം മുടങ്ങിക്കിടക്കുന്ന സ്വകാര്യ വൈദ്യുത നിലയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുതായാണ് റിപ്പോര്‍ട്ട്. അതേസമയം, മൂന്നു വര്‍ഷം എങ്കിലും കഴിയാതെ ഇപ്പോഴത്തെ പ്രതിസന്ധിക്കു സ്ഥിരം പരിഹാരം ഉണ്ടാകില്ലെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications