ജയലളിതയോട് സുപ്രീം കോടതി പറഞ്ഞത്
ദില്ലി: മൂന്നാഴ്ചത്തെ ജയില്‍ വാസത്തിന് ശേഷം തമിഴ് മക്കളുടെ പുരട്ചി തലൈവി പുറത്തിറങ്ങുകയാണ്. തമിഴകത്ത് അമ്മ ആരാധകര്‍ ആഘോഷത്തില്‍ മുഴുകിയിരിക്കുകയാണ്.
ജയലളിതക്ക് ജാമ്യം അനുവദിച്ചതിലും ശിക്ഷാ നടപടികള്‍ സ്റ്റേ ചെയ്തതിലും നിയമ വൃത്തങ്ങളില്‍ തന്നെ ചില എതിര്‍പ്പുകളും അപ ശബ്ദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.
വെറുതേയങ്ങ് ജാമ്യം കൊടുത്തതല്ല. കര്‍ശന ഉപാധികളാണ് കോടതി മുന്നോട്ട് വച്ചിട്ടുളളത്. അവ ഏതൊക്കെയെന്ന് നോക്കാം...
വീട്ടില്‍ നിന്നിറങ്ങരുത്
ചെന്നൈയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നതാണ് കോടിയുടെ പ്രധാന നിര്‍ദ്ദശം. ഭരണകാര്യങ്ങളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാതിരിക്കാനാണിത്.
അണികള്‍ അടങ്ങണം
ജയലളിതക്ക് ജാമ്യം ലഭിച്ചതിന്റെ പേരില്‍ അണികളെ അഴിഞ്ഞാടാന്‍ വിടരുത്. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഒരു അതിക്രമവും പാടില്ല.
കോടതിയെ അപമാനിക്കരുത്
ജയലളിതക്കെതിരെ ശിക്ഷ വിധിച്ച പ്രത്യേക കോടതി ജഡ്ജിക്കെതിരെ ജയലളിതയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന അപകീര്‍ത്തിപ്പെടുത്തല്‍ ഉടന്‍ അവസാനിപ്പിക്കണം.
രേഖകള്‍ ഹാജരാക്കണം
കേസിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ എല്ലാ രേഖകളും, തര്‍ജ്ജമ ചെയ്ത പകര്‍പ്പുകളും രണ്ട് മാസത്തിനവകം കര്‍ണാടക ഹൈക്കോടതിയല്‍ ഹാജരാക്കണം.
ഡിസംബര്‍ 18
ഡിസംബര്‍ 18 ന് മുമ്പായി എല്ലാ രേഖകളും കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ ഒരു ദിവസം പോലും പുറത്ത് കഴിയാനാവില്ല. പിടിച്ച് ജയിലിനകത്തിടും.
കേസ് തീര്‍പ്പാക്കണം
മൂന്ന് മാസത്തിനകം ജയലളിതയുടെ കേസ് തീര്‍പ്പക്കണം എന്ന് കര്‍ണാടക ഹൈക്കോടതിക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.
ആള്‍ ജാമ്യം
നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിചാരണ കോടതി ജയലളിതക്ക് ശിക്ഷ വിധിച്ചതെങ്കിലും രണ്ട് പേരുടെ ആള്‍ ജാമ്യം മാത്രമേ സുപ്രീം കോടതി ആവശ്യപ്പെട്ടുള്ളൂ.