തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ബിജെപിയുടെ 'വജ്രായുധത്തെ' ചെറുക്കന്‍ കോണ്‍ഗ്രസിന്‍റെ മറുതന്ത്രം
മുംബൈ: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഒക്ടോബര്‍ 21 നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുക. ബിജെപിയാണ് ഇരു സംസ്ഥാനങ്ങളും ഭരിക്കുന്നത്. ഇക്കുറിയും ഇവിടെ ഭരണം നിലനിര്‍ത്താനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. പ്രതിപക്ഷത്തിന്‍റെ സംഘടനാ തകര്‍ച്ചയും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ബിജെപിയിലേക്കുള്ള കുത്തൊഴുക്കും പാര്‍ട്ടിയുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.
വന്‍ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും അണിയറയില്‍ ഒരുക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉയരുന്ന രാഷ്ട്രീയ ശബ്ദങ്ങളുടെ വായടപ്പിക്കാന്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് സാധിക്കുമെന്നതിനാല്‍ തന്നെ ഇക്കുറിയും ബിജെപി വജ്രായുധം തന്നെ പുറത്തെടുക്കും. അതേസമയം ബിജെപി അജണ്ടകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ക്യാമ്പും മറു തന്ത്രങ്ങള്‍ ഒരുക്കുകയാണ്. വിശദാംശങ്ങളിലേക്ക്

രാജ്യസുരക്ഷയും ദേശീയതയും
രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ കൂടിയാകും മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകള്‍. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ഇവിടെ സ്വപ്നം കാണുന്നില്ല. അറ്റകൈ പ്രയോഗമെന്ന നിലയ്ക്ക് രാജ്യസുരക്ഷയും ദേശീയതയും തന്നെയാകും ബിജെപി ആയുധമാക്കുക. കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും തുടര്‍ പശ്ചാത്തലവും തിരഞ്ഞെടുപ്പില്‍ പ്രചരണ ആയുധമാക്കാന്‍ ബിജെപി തിരുമാനിച്ച് കഴിഞ്ഞു.

കാശ്മീര്‍ ചര്‍ച്ചയാക്കും
ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന രാഷ്ട്രീയ ഏക്താ അഭിയാന്‍ പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ആര്‍ട്ടിക്കിള്‍ 370 നെ മുന്‍നിര്‍ത്തിയുള്ള പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓരോ നിയോജക മണ്ഡലങ്ങളിലും പ്രത്യേകം പരിപാടികളാണ് ബിജെപി തയ്യാറാക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം തന്നെ വിവിധ ജില്ലകളില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കും. കൂടാതെ സംസ്ഥാനത്തെ പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ കണ്ട് ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയ നടപടിയെ കുറിച്ച് ബിജെപി അവബോധം നല്‍കും.

പഴയ വിജയ തന്ത്രം
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രതിച്ഛായ അമ്പേ നഷ്ടമായ നിലയിലായിരുന്നു ബിജെപി. എന്നാല്‍ കാശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം തുടര്‍ നടപടിയായി പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ തിരിച്ചടി നല്‍കിയതും സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തി. തകര്‍ന്ന പ്രതിച്ഛായ ഒറ്റയടിക്ക് കുതിച്ചുയര്‍ന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ പിന്നീട് കണ്ടത്.

മറുതന്ത്രവുമായി കോണ്‍ഗ്രസ്
മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ചയില്‍ പ്രതിപക്ഷം കടുത്ത ആക്ഷേപമാണ് ഉന്നയിക്കുന്നത്. ഇത് മറി കടക്കാന്‍ ദേശ സുരക്ഷയില്‍ ഊന്നിയ പ്രചരണം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കണക്കാക്കുന്നുണ്ട്.അതേസമയം സാമ്പത്തിക മാന്ദ്യവും കര്‍ഷക പ്രതിസന്ധിയുമാകും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുക.

കാര്‍ഷിക നയങ്ങള്‍
കര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നതടക്കമുള്ള സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങള്‍ കോണ്‍ഗ്രസ് തുറന്നുകാട്ടും. 89 ലക്ഷം കര്‍ഷകരുടെ 34,000 കോടിയോളം വരുന്ന വായ്പാ തുക എഴുതി തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ 50 ശതമാനം പോലും കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് കുറ്റപ്പെടുത്തി.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ 2018 ല്‍ ആദ്യമായി വ്യാവസായ സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ അനുവദിച്ചില്ല. മെയ്ക്ക് ഇന്‍ മഹാരാഷ്ട്ര പദ്ധതി വഴി എത്ര വിദേശ നിക്ഷേപങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതെന്നുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരന് വല്ലഭ് പറഞ്ഞു.

പ്രതീക്ഷയോടെ
ഇത്തവണയും കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ബിജെപിയും ശിവസേനയും തമ്മിലുള്ള സീറ്റ് തര്‍ക്കത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്നത്. ആകെയുള്ള 288 സീറ്റുകള്‍ തുല്യമായി വിഭജിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തോട് അനുകൂല പ്രതികരണമല്ല ബിജെപി നടത്തിയിരിക്കുന്നത്.160 സീറ്റുകള്‍ എങ്കിലും വേണമെന്ന നിലപാടിലാണ് ബിജെപി. സീറ്റ് വിഭജനം കല്ലുകടിയായാല്‍ ഇരു കക്ഷികളും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടേക്കും. ഇത് മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ നടക്കുന്നത്.












Click it and Unblock the Notifications