ഉപമുഖ്യമന്ത്രിയുടെ മരുമകന്‍ അഡ്വക്കേറ്റ് ജനറല്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ പോര്
ദില്ലി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും തമ്മിലുള്ള പോര് ഒന്ന് അവസാനിച്ചതേയുള്ളൂ. ഇപ്പോഴിതാ അടുത്തത് വരുന്നു. പഞ്ചാബില്‍ പുതിയ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമനമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയുടെ മരുമകനാണ് പുതിയ എജി. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം നിയമനത്തിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓഫീസുകളില്‍ ബന്ധുനിയനമങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്വന്തക്കാരെ വലിയ സ്ഥാനങ്ങളില്‍ നിയമിച്ച് സര്‍ക്കാരിനെ നിയന്ത്രിക്കാനാണ് നേതാക്കളുടെ ശ്രമമമെന്നും പ്രതിപക്ഷം പറയുന്നു.

അതേസമയം കോണ്‍ഗ്രസിനുള്ളിലും ഈ നിയമനം വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ദേശീയ തലത്തില്‍ സ്വജനപക്ഷപാതിതത്വമുള്ള പാര്‍ട്ടിയെന്ന പേര് കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാകുന്നതും ഈ പ്രചാരണം കൊണ്ടാണ്. പഞ്ചാബിലെ നിയമനം ദേശീയ തലത്തില്‍ തന്നെ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. തരുണ്‍ വീര്‍ സിംഗ് ലിഹാലിനെയാണ് അഡീഷണല്‍ എജിയായി നിയമിച്ചത്. മാര്‍ച്ച് 31 വരെയാണ് കാലാവധി. അതിന് ശേഷം കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ അദ്ദേഹത്തെ തന്നെ നിലനിര്‍ത്തും. നിയമനത്തെ ഉപമുഖ്യമന്ത്രി രണ്‍ധാവ ന്യായീകരിക്കുകയും ചെയ്തു.
നിയമപരമായ നിയമനമാണിത്. പഞ്ചാബിലെ അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് എഎജിയെ നിയമിച്ചത്. 12 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് അദ്ദേഹമെന്ന് രണ്‍ധാവ പറഞ്ഞു. ലിഹാലിന്റേത് കരാര്‍ നിയമനമാണ്. വെറും ആറുമാസത്തില്‍ താഴെ മാത്രമാണ് അദ്ദേഹത്തിന്റെ കാലാവധി. അത് സ്ഥിരം നിയമനമല്ലെന്നും സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. കോണ്‍ഗ്രസ് തൊഴില്‍ വാഗ്ദാനം എന്നത് സ്വന്തം നേതാക്കളുടെ ബന്ധുക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. എല്ലാ വീടുകളിലും തൊഴില്‍ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കൊണ്ടിരിക്കുകയാണ്. ചെറിയൊരു മാറ്റമാണ് അതില്‍ വരുത്തുന്നത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ബന്ധുക്കള്‍ക്കാണ് ആ ജോലി നല്‍കുന്നതെന്നും എഎപി നേതാവ് പരിഹസിച്ചു.
കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി മരുമകനാണ്, തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നേട്ടം അവസാനമായി ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്റെ പാരമ്പര്യമാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പിന്തുടരുന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു. കോണ്‍ഗ്രസ് സ്വജനപക്ഷപാത രാഷ്ട്രീയമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ഹര്‍പല്‍ സിംഗ് ചീമ പറഞ്ഞു. അഡ്വക്കേറ്റ ജനറലായി എപിഎസ് ഡിയോളിനെ നിയമിച്ചതിലുള്ള പ്രശ്‌നം നവജ്യോത് സിംഗ് സിദ്ദുവിന് ഇപ്പോഴുമുണ്ട്. 2015 മതഗ്രന്ഥം തകര്‍ത്ത കേസില്‍ സിദ്ദുവും ഡിയോളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം റവന്യൂ മന്ത്രി ഗുര്‍ഷര്‍ സിംഗിന്റെ മരുമകനെയും ഇതേ പോലെ നിയമിച്ചിരുന്നു.












Click it and Unblock the Notifications