യുപിയില്‍ പ്രിയങ്കയുടെ വിചിത്ര തന്ത്രങ്ങള്‍; ടിക്കറ്റ് മോഹികള്‍ പണം നല്‍കണം; സര്‍ക്കുലറുമായി കോണ്‍ഗ്രസ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍ ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് എങ്കിലും നേരത്തെ കളം നിറയാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇതിന്റെ ഭാഗമായി യുപിയില്‍ തമ്പടിച്ച് കരുനീക്കം ആരംഭിക്കുകയാണ്. ഒരു പാര്‍ട്ടിയുമായും സഖ്യം ചേരാതെയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
അഖിലേഷ് യാദവിന്റെ എസ്പി, എഎപി, ബിഎസ്പി എന്നീ കക്ഷികളും മല്‍സര രംഗത്തുണ്ട്. എല്ലാവരുടെയും ലക്ഷ്യം ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കലാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
നര്‍ക്കോട്ടിക് വിവാദത്തില്‍ ഇടപെടുമോ? വേറിട്ട പ്രതികരണവുമായി സുരേഷ് ഗോപി... ഉന്നംവച്ച ചോദ്യം
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് പണം വാങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. 11000 രൂപയാണ് ഒരാള്‍ നല്‍കേണ്ടത്. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ പണം നല്‍കിയ എല്ലാവര്‍ക്കും മല്‍സരിക്കാന്‍ അവസരം ലഭിക്കണമെന്നില്ല.
11000 രൂപ ഡിഡി ആയിട്ടാണ് നല്‍കേണ്ടത്. മല്‍സരിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പണം മടക്കി നല്‍കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യം സര്‍ക്കുലറില്‍ പറയുന്നില്ല. നേരത്തെ മല്‍സരിച്ചിരുന്നോ, മല്‍സര രംഗത്തെ പഴയ അനുഭവങ്ങള്‍, സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം എന്നീ കാര്യങ്ങളും അപേക്ഷയില്‍ പൂരിപ്പിക്കാനുണ്ട്. പണം നല്‍കിയ എല്ലാവര്‍ക്കും മല്‍സരിക്കാന്‍ ഒരിക്കലും സാധിക്കില്ല. രണ്ട് കാര്യങ്ങളാണ് ഇതുസംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതാണ് ചിലരുടെ നിരീക്ഷണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഫണ്ട് കണ്ടെത്തുകയാണ് ഇതുവഴി പാര്‍ട്ടി ഉദ്ദേശിക്കുന്നത്. മറ്റൊന്ന് സ്ഥാനാര്‍ഥി മോഹികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യമാണുള്ളതത്രെ. പണം നല്‍കണമെന്നും തിരിച്ചുകിട്ടാന്‍ ഇടയില്ലെന്നും കാണുമ്പോള്‍ പലരും മല്‍സര രംഗത്തേക്ക് തിടുക്കം കൂട്ടില്ലെന്ന് നേതൃത്വം കരുതുന്നു.
യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. അവര്‍ ലഖ്‌നൗ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ജനപ്രിയരായ നേതാക്കളെ കണ്ടെത്തി മല്‍സരിപ്പിക്കാനാണ് ആലോചന. ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു സീറ്റ് മോഹികള്‍.
മല്‍സരിക്കാന്‍ തല്‍പ്പര്യമുള്ള എല്ലാവരും സെപ്തംബര്‍ 25നകം പണം അടച്ച് പ്രത്യേക അപേക്ഷ നല്‍കണമെന്നാണ് അജയ് കുമാര്‍ ലല്ലു പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. അപേക്ഷ പരിശോധിച്ച് സ്ഥാനാര്‍ഥികളെ കണ്ടെത്തും. ജനപ്രിയരെയാണ് സ്ഥാനാര്‍ഥിയാക്കുക. ഓരോ മണ്ഡലത്തിലെയും സാധ്യതകള്‍ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി ജില്ലാ കമ്മിറ്റികളോട് അഭിപ്രായം തേടിയിരുന്നു.
അതേസമയം, ബിജെപി ശക്തമായ ഒരുക്കമാണ് യുപിയില്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ ആനുകൂല്യങ്ങളും വിവിധ ജാതികളെ കൂടെ നിര്‍ത്താനുള്ള പദ്ധതികളും പ്രഖ്യാപിക്കുമെന്നാണ് വിവരം. ബ്രാഹ്മണരെയും ജാട്ട് സമുദായത്തെയും കൂടെ നിര്‍ത്താനുള്ള പദ്ധതിയാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ ഉടക്കി നില്‍ക്കുന്നതാണ് ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളി. ആര്‍എസ്എസും ബിജെപിയും ഇതെങ്ങനെ മറികടക്കുമെന്നാണ അറിയേണ്ടത്.
403 അംഗ നിയമസഭയാണ് ഉത്തര്‍ പ്രദേശിലേത്. 2017ല്‍ ബിജെപിക്ക് 312 സീറ്റുകള്‍ ലഭിച്ചിരുന്നു. എസ്പിക്ക് 47 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. എസ്പിയുമായി സഖ്യം ചേര്‍ന്നിട്ടായിരുന്നു കോണ്‍ഗ്രസ് അന്ന് മല്‍സരിച്ചത്. 21 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 7 സീറ്റില്‍ മാത്രമേ ജയിക്കാനായുള്ളൂ. ഇത്രയും സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയുമെല്ലാം ഒറ്റയ്ക്ക് മല്‍സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനിടെയാണ് എഎപി 403 സീറ്റിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
Recommended Video