വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ!! എത്തിയത് 60,000 മറുപടികൾ!! ആശയം വിപുലമാക്കാൻ കോൺഗ്രസ്
ദില്ലി; കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോക്ക് ഡൗൺ മെയ് 3 ന് ശേഷവും നീട്ടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ലോക്ക് ഡൗൺ നീട്ടും മുൻപ് അടുത്ത ഘട്ടം സംബന്ധിച്ച് വ്യക്തമായ മുന്നൊരുക്കങ്ങൾ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ട് വെയ്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു ദേശീയ നയം വേണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
Recommended Video
അതിനിടെ കൊവിഡ് പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് രാഹുൽ മുന്നോട്ട് വെച്ച ഐഡിയ വിജയിച്ച സന്തോഷത്തിലാണ് കോൺഗ്രസ്. പദ്ധതി വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി.
പ്രത്യേക പാക്കേജ് വേണമെന്ന്
ലോക്ക് ഡൗണിൽ ഏറ്റവും കൂടൂതൽ പ്രതിസന്ധി നേരിട്ട വിഭാഗമാണ് ചെറുകിട-ഇടത്തരം വ്യവസായ മേഖല. ഇവർക്കായി പ്രത്യേത പാക്കേജ് തന്നെ പ്രഖ്യാപിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
രാജ്യത്തിന്റെ നട്ടെല്ല്
ഇത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നട്ടെല്ലാണ് ചെറുകിട ഇടത്തരം കച്ചവടക്കാർ. അവരെ ശക്തിപ്പെടുത്തുന്നതിനും അവരുടെ പുനരുജ്ജീവനും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ട സമയമാണിത്. അവഗണിച്ചാൽ ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ വിനാശകരവും വിപുലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു സോണിയ ചൂണ്ടിക്കാട്ടിയത്.
30,000 കോടിയുടെ നഷ്ടം
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ സംഭാവനയാണ്.1 കോടി ജനങ്ങളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.ഓരോ ദിവസവും 30,000 കോടിയുടെ നഷ്ടമാണ് മേഖല നേരിടുന്നത്.കർച്ചയുടെ വക്കിലെത്തിയ മേഖലയ്ക്ക് ജീവൻ പകരാൻ സർക്കാർ ഒരു ലക്ഷം കോടിയുടെ തൊഴിൽ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ക്യാമ്പെയ്ൻ
അതേസമയം മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ ജനങ്ങൾ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഏപ്രിൽ 22 നായിരുന്നു രാഹുൽ ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയുള്ള ക്യാമ്പെയ്ന് തുടക്കമിട്ടത്. HelpSaveSmallBusinesses എന്ന ടാഗ് പങ്കുവെച്ച് കൊണ്ടായിരുന്നു കാമ്പെയ്ൻ.
സോഷ്യൽ മീഡിയയിൽ
കൊവിഡ് ഇടത്തരം-ചെറുകിട വ്യാപാര മേഖലയെ തകർത്ത് കളഞ്ഞെന്നും ഇവരെ കൈപിടിച്ച് ഉയർത്താൻ ഉതകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കാമെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. ഇതിന് 60,000 ത്തോളം നിർദ്ദേശങ്ങളാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്.
മറ്റ് മേഖലകളിലേക്കും
ക്യാമ്പെയ്ൻ വൻ വിജയമായിരിക്കുകയാണ്. ഇത് മറ്റ് മേഖലകൾ സംബന്ധിച്ച ആശയ രൂപീകരണത്തിന് ഉപയോഗിക്കാനാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. സാമ്പത്തിക മേഖല ഉൾപ്പെടെയുള്ള കൊവിഡ് പ്രതിസന്ധികളിൽ പരിഹാരം കണ്ടെത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനുമായി രൂപീകരിച്ച 11 അംഗ സമിതി ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും.
രാഹുലിന്റെ ആശയം
ഇത് രാഹുലിന്റെ ആശയമാണ്. കോവിഡ് -19 പ്രതിസന്ധിക്കിടയിലും രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളെക്കുറിച്ചും ജനങ്ങളിൽ നിന്ന് നിർദ്ദേശം തേടാൻ ഒരുങ്ങുകയാണ് പാർട്ടിയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പ്രത്യേകിച്ച് ക്ഷാമബത്ത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ, അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനം
കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസ ബത്തയും (ഡിആർ) 4% വർധിപ്പിക്കാനുള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 48.34 ലക്ഷം ജീവനക്കാരേയും 65.26 ലക്ഷം പെൻഷൻകാരേയുമാണ് കേന്ദ്രത്തിന്‍റെ നടപടി ബാധിക്കുന്നത്.
മനുഷ്യപറ്റില്ലാത്തവർ
ഡിഎ, ഡിആര്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യപ്പറ്റില്ലാത്തതാണെന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.സെൻട്രൽ വിസ്ത, ബുള്ളറ്റ് ട്രെയിൻ പോലുള്ള ധൂർത്ത് പദ്ധതികളാണ് ഇപ്പോൾ ഒഴിവാക്കേണ്ടതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
നിയമനടപടിക്ക്
ഈ ഒരു ഘട്ടത്തില്‍ ഇത്തരം പ്രവൃത്തി ആവശ്യമില്ലാത്ത നടപടിയാണ്. സര്‍ക്കാര്‍ ജീവനക്കാരേയും സായുധ സേനാംഗങ്ങളേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മൻമോഹൻ സിംഗ് പ്രതികരിച്ചത്. അതേസമയം ഉത്തരവ് സംബന്ധിച്ച് നിയമനടപടിക്ക് ഒരുങ്ങാനിരിക്കുയാണ് കോൺഗ്രസ് എന്നും പാർട്ടി വ്യക്തമാക്കി.