കർണാടകയിലേത് കോൺഗ്രസിന്റെ നാണംകെട്ട വിജയം... വിജയിച്ച നാല് സീറ്റിൽ ലഭിച്ചത് 700ൽ താഴെ ഭൂരിപക്ഷം!
ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കുതിര കച്ചവടെ മുറുകുകയാണ്. മൂന്ന് മുന്നണികളിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതുകൊണ്ട തന്നെ മന്ത്രിസഭ നിർമ്മാണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്.
ഗവർണറുടെ തീരുമാനത്തിനാണ് കർണാടക കാതോർത്തരിക്കുന്നത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിനായി ബിജെപി അംഗങ്ങള്‍ ഗവര്‍ണ്ണറെ കാണാന്‍ രാജ് ഭവനില്‍ എത്തിയിരിക്കുകയാണ്. കൂടാതെ ബിജെപി നിയമസഭാ കക്ഷി നേതാവായി യെദ്ദ്യുരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ വിലയ്ക്കെടുക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയില്‍ തമ്പടിച്ചിരിയ്ക്കുകയാണ്. 100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. അതേസമയം കർണാടകയിൽ ഭരണ കക്ഷിയായിരുന്ന കോൺഗ്രസിന് വളരെ ക്ഷീണം നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ നിയമഭ തിരഞ്ഞെടുപ്പിന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് തകർന്നടിയുന്ന അവസ്ഥയിലേക്കാണ് എത്തിയത്. വിജയിച്ച മണ്ഡലങ്ങളിലാകട്ടെ ഭൂരിപക്ഷം വളരെ കുറവും.
നാണംകെട്ട ജയം
വാശിയേറിയ പോരാട്ടം തന്നെയായിരുന്നു കർണാടകയിൽ നടന്നത് എന്നതിന് സംശയമൊന്നുമില്ല. എന്നാൽ നാല് മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ വിജയിച്ച ഭൂരിപക്ഷമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. നാല് മണ്ഡലത്തിലും 700ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ നേതാക്കൾക്കുള്ളൂ.
മാസ്കി മണ്ഡലം
മാസ്‌കി മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്രതാപഗൗഡ പാട്ടീല്‍ 213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 60387 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബസന ഗൗഡയ്ക്ക് 60174 വോട്ടുകൾ ലഭിച്ചു. ജെഡിഎസിന്റെ രാജസോമനാഥ് നായിക്കിന് ലഭിച്ചത് 11392 വോട്ടുകളുമാണ്.
വാപഗഡ മണ്ഡലം
വാപഗഡയിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെങ്കട രമണയ്പ്പയ്ക്ക് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷം വെറും 409 വോട്ടുകളാണ്. 72974 വോട്ടുകളാണ് വെങ്കട രമണയ്പ്പയ്ക്ക് ആകെ ലഭിച്ചത്. ജെഡിഎസിന്റെ കെഎം തിമ്മരായപ്പയായിരുന്നു തൊട്ടു പിറകിലുള്ളത്. 72565 വോട്ടുകളാണ് ജെഡിഎസ് കരസ്ഥമാക്കിത്. ഇവിടെ മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമേ ബിജെപി സാധിച്ചുള്ളു. 14074 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ജിവി ബാലാറാമായിരുന്നു ബിജെപി സ്ഥാനാർത്ഥി.
ഹിരെകെരുർ മണ്ഡലം
ഹിരെകെരുർ മണ്ഡലത്തിൽ കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം വെറും 55 വോട്ടായിരുന്നു. ബസവഗൗഡ പാട്ടീലായിരുന്നു അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 72461 വോട്ടുകളാണ് ആകെ ലഭിച്ചത്. തൊട്ടു പിറകിൽ ബിജെപി സ്ഥാനാർത്ഥിക്ക് 71906 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ഉജനേശ്വര ബനകറായിരുന്നു സ്ഥാനാർത്ഥി. 3597 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് ജെഡിഎസിന്റെ സിദ്ധപ്പ ഗുഡഡപ്പനവാറുമുണ്ട്.
Recommended Video
കുന്ദ്ഗോർ മണ്ഡലം
കുന്ദ്‌ഗോള്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച ചന്നബാസപ്പ സത്യപ്പ ശിവള്ളിക്ക് 634 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടാനായത്. മണ്ഡലത്തിൽ കോൺഗ്രസ് ആകെ നേടിയത് 64871 വോട്ടുകളാണ്. തൊട്ടു പിറഖെ 64237 വോട്ടുകളുമായി ബിജെപി നേതാവ് ചിക്കന ഗൗഡ്ര സിദ്ധനഗൗഡ് ഈശ്വരഗോഡ് ഉണ്ട്. 7318 വോട്ടുകളാണ് മണ്ഡലത്തിൽ ജെഡിഎസ് നേടിയത്. എന്നാൽ കർണാടകയിൽ ആകെ നേടിയ വോട്ടിങ് ശതമാനം നോക്കുമ്പോൾ കോൺഗ്രസാണ് മുന്നിൽ 37.9 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ബിജെപിക്ക് 36.2 ശതമാനം വോട്ടയിരുന്നു ലഭിച്ചത്.