തെലങ്കാനയിലെ നാണക്കേട് നേട്ടമാക്കാനൊരുങ്ങി കോൺഗ്രസ്; പദ്ധതി തയ്യാർ, കണക്ക് കൂട്ടൽ ഇങ്ങനെ
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മിക്ക സംസ്ഥാനങ്ങളിലും കനത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. തെലങ്കാനയിൽ പ്രതിപക്ഷ സ്ഥാനം പോലും കൈവിട്ട അവസ്ഥയിലാണ് കോൺഗ്രസ്. കോൺഗ്രസ് നിയമസഭാ കക്ഷി ഭരണകക്ഷിയായ ടിആർഎസിൽ ലയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ 18ൽ 12 എംഎൽഎമാരും സ്പീക്കറെ കണ്ടതോടെയാണ് കോൺഗ്രസിന്റെ നില പരുങ്ങലിലായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചെടുത്തൊരു തീരുമാനമാണ് കോൺഗ്രസിന് വിനയായത്. എന്നാൽ ഇപ്പോൾ നേരിട്ട ഈ തിരിച്ചടിയെ ഗുണകരമായ രീതിയിൽ മാറ്റിയെടുക്കാനാണ് ശ്രമമെന്ന് നേതാക്കൾ അവകാശപ്പെടുന്നു. ഇതിനായി സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിക്കഴിഞ്ഞു. വിശദാംശങ്ങൾ ഇങ്ങനെ.

കനത്ത തിരിച്ചടി
ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് തരംഗമായിരുന്നു സംസ്ഥാനത്ത്. 119 അംഗ നിയമസഭയിൽ 88 സീറ്റുകൾ നേടി ടിആർഎസ് അധികാരത്തിലെത്തുകയും കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാവുകയും ചെയ്തു. 19 അംഗങ്ങളാണ് കോൺഗ്രസിന് ആകെയുണ്ടായിരുന്നത്. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കോൺഗ്രസിന്റെ പാതി എംഎൽഎമാരും ടിആർഎസ് പാളയത്തിൽ എത്തിയിരുന്നു.

12 എംഎൽഎമാർ
കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉത്തം കുമാർ റെഡ്ഡി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെ എംഎൽഎ സ്ഥാനം രാജി വെച്ചിരുന്നു. ഇതോടെ നിലവിൽ 18 എംഎൽഎമാർ മാത്രമാണ് സഭയിൽ കോൺഗ്രസിനുണ്ടായിരുന്നത്.. ഇതിൽ 12 പേരാണ് ടിആർഎസിൽ ലയിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചത്. ആകെയുളള 18 പേരിൽ 12 പേരും മാറിയതിനാൽ ലയനം കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സ്പീക്കർ അറിയിച്ചു.

വിനയായ തീരുമാനം
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി നൽഗോണ്ടയിൽ നിന്നും മത്സരിച്ച് വിജയിച്ചതോടെ എംഎൽഎ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഇതോടെ ലയനത്തിന് ആവശ്യമായ എംഎൽഎമാരുടെ എണ്ണത്തിലും കുറവ് വന്നു. നേരത്തെ തന്നെ എംഎൽഎമാർ ടിആർഎസ് പാളയത്തിൽ എത്തിയിരുന്നെങ്കിലും രണ്ടിൽ മൂന്ന് എംഎൽഎമാരുടെ പിന്തുണ ഇല്ലാത്തതിനാൽ സ്പീക്കറെ സമീപിക്കാൻ സാധിച്ചിരുന്നില്ല. ഉത്തം റെഡ്ഡിയുടെ രാജിയോട് കാര്യങ്ങൾ കൂടുതൽ അനുകൂലമായി മാറുകയായിരുന്നു.

തിരിച്ചടി നേട്ടമാക്കാൻ
തിരിച്ചടിയിലും പാർട്ടിക്ക് ഗുണകരമാകുന്ന രീതിയിൽ ചില മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് നേതാക്കൾ. പാർട്ടിയെ മുന്നിൽ നിന്നും നയിക്കണമെന്നാഗ്രഹിക്കുന്ന രണ്ടാം നിര നേതാക്കൾക്ക് മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രണ്ടാം നിര നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരാനും കഴിവ് തെളിയിക്കാൻ അവസരം നൽകാനുമാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

പരിഭ്രമത്തിൽ നിന്നും
അതേ സമയം ടിആർഎസും കെസിആറും എംഎൽഎമാരെ തട്ടിയെടുത്തത് അവരുടെ പരിഭ്രാന്തികൊണ്ടാണെന്ന് എഐസിസി വക്താവ് ശ്രാവൺ ദസോജു ആരോപിച്ചു. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് ഏകാധിപത്യഭരണം നടത്താനുള്ള കെസിആറിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിൽ. എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിക്കൊരു തിരിച്ചടിയല്ലെന്നും ശക്തമായ തിരിച്ച് വരവ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താഴെത്തട്ടിൽ പാർട്ടിക്കുള്ള പിന്തുണയ്ക്ക് കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാശത്തിന്റെ തുടക്കം
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ടിആർഎസ് പാളയത്തിൽ എത്തിയവരിൽ മുൻമന്ത്രിമാരും മുതിർന്ന നേതാക്കളുമൊക്കെയുണ്ട്. കോൺഗ്രസിന്റെ നാശത്തിന്റെ തുടക്കമാണിതെന്ന് 30 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ടിആർഎസ് ക്യാമ്പിലെത്തിയ ആബിദ് റസൂൽ ഖാൻ പറഞ്ഞു. ശക്തമായ നേതൃത്വമില്ലാത്തതാണ് പാർട്ടി നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും കോൺഗ്രസിന്റെ വിടവ് നികത്താൻ ബിജെപി സജ്ജരായിക്കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് മുന്നേറ്റം
സംസ്ഥാനത്ത് തികച്ചും അപ്രസക്തമായിരുന്ന ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തെ കോൺഗ്രസിന് ടിആർഎസ് മാത്രമായിരുന്നു തെലങ്കാനയിൽ എതിരാളിയെങ്കിൽ ഇപ്പോൾ ബിജെപിയും സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ടിആർഎസ് കോട്ടയ്ക്ക് പോലും ഇളക്കം തട്ടിയിട്ടുണ്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് ബിജെപി നേടിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റുകളിൽ നാലിടത്ത് വിജയം നേടാൻ ബിജെപിക്കായി. കോൺഗ്രസ് എംഎൽഎമാർ കളം മാറിയതോടെ 7 സീറ്റുകളുള്ള അസദുദ്ദീൻ ഒവൈസിയും എഐഎംഐഎം ആണ് നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷി.പ്രതിപക്ഷസ്ഥാനത്തിനായി ഒവൈസി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications