മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ല!
കൽബുർഗി: മെയ് 12ന് നടക്കുന്ന നിമയസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ്. സിദ്ധരാമയ്യ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ് കോൺഗ്രസിനകത്തു നിന്നും പുറത്തു വന്നിരുന്ന വിവരം. എന്നാൽ അത് അങ്ങിനെയല്ലെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മല്ലികാർജ്ജുൻ ഗാർഖെ പറയുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന പ്രഖ്യാപനവുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഹൈക്കമാന്റും തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടയിലാണ് ഇത്തരത്തിൽ പ്രസ്താവനയപമായി മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. പ്രചാരണ പരിപാടികൾ നയിക്കുന്നത് സിദ്ധരാമയ്യയാണ്. പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് അദ്ദേഹംമെന്നും മല്ലികാർജ്ജുന ഗാർഖെ പറഞ്ഞു.
വിവാദമുണ്ടാക്കേണ്ടതില്ല
സിദ്ധരമയ്യയെ മുൻ നിർത്തി തന്നെയായിരുന്നു മല്ലികാർജ്ജുനയുടെ പ്രസ്താന. എന്നാൽ ഇക്കാര്യത്തിൽ വിവാദമുണ്ടാക്കേണ്ടതില്ലെന്നും പാർട്ടിയുടെകേന്ദ്ര നേതൃത്വം തന്നെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങലിൽ നിന്നാണ് ജനവിധി തേടുന്നത്. ബദാമിയിൽ നിന്നും ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം ജനവിധി തേടുന്നത്.
സിദ്ധരാമയ്യയ്ക്കെതിരെ ബി ശ്രീരാമലു
മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദരാമയ്യയ്ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എം പി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നേരത്തെ ബെല്ലാരി ജില്ലയിലെ സീറ്റ് ശ്രീരാമലു ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല. പകരം ശ്രീരാമലു ചിത്രദുര്‍ഗ ജില്ലയിലെ മോലക്കാളുമൂരുവില്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ ശ്രീരാമലുവിന്‍റെ പേര് പുറത്തുവന്നിരിക്കുന്നത്.
ബിജെപി ജയിക്കുമെന്ന് സർവ്വെ
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവിട്ട എബിപി സർവ്വെയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് 89 മുതൽ 95 സീറ്റ് ലഭിക്കുമെന്നാണ് സർവ്വെ ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസിന് 85 മുതൽ 91, ജെഡിഎസിന് 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെയിൽ പറയുന്നു. ബിജെപിക്ക് ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ലഭിക്കും. ബിജെപിയെ ആറുപത് ഥസമാനവും പിന്തപുണയ്ക്കുന്നത് ലിംഗായത്ത് വിഭാഗമായിരിക്കുമെന്നും സർവ്വെ വ്യക്തമാക്കിയിരുന്നു. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 113 സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപി 50 ഉം ജെഡിഎസ് 40 വീതവും സീറ്റുകൾ നേടിയിരുന്നു.
സിദ്ധരാമയ്യ മികച്ച മുഖ്യമന്ത്രി
ഇന്ത്യ ടുഡെ സർവ്വെയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നായിരുന്നു വ്യക്തമാക്കിയത്. രണ്ട് സർവ്വെകളിലും സിദ്ധരാമയ്യയുടെ ഭരണ നേട്ടങ്ങളെ കുറിച്ച നല്ല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതല്‍ ഏറ്റവും നെട്ടോട്ടമോടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പലവിധത്തിലാണ് പ്രശ്‌നങ്ങള്‍ തേടി വരുന്നത്. ഇതെന്താണ് ഞങ്ങളെ തേടി മാത്രം പ്രശ്‌നങ്ങള്‍ വരികയാണോ എന്ന് പോലും അവര്‍ കരുതുന്നുണ്ട്. ആരെയും കുറ്റം പറയാന്‍ പറ്റില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സാധാരണ പാര്‍ട്ടികള്‍ അനുഭവിക്കുന്ന ഗതികേടുകളാണ് ഇതൊക്കെ. ഭരണകക്ഷിയാവുമ്പോള്‍ ഇതൊക്കെ സ്വാഭാവികം മാത്രം. കഴിഞ്ഞ ദിവസത്തെ മണ്ഡലത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് മുതിർന്ന നേതാവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.
ലിംഗായത്തുകളുടെ വോട്ട്
ലിംഗായത്തുകളുടെ പ്രീതി നേടിയെങ്കിലും സംസ്ഥാനത്താകെ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ ഇവര്‍ സിദ്ധരാമയ്യക്ക് അനുകൂലമായല്ല സംസാരിച്ചതെന്നാണ് സൂചന. ചിലര്‍ സിദ്ധരാമയ്യയെ അനുകൂലിച്ചത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നുണ്ട്. പക്ഷേ ഇവരില്‍ ആരൊക്കെ വോട്ടുചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത ഉണ്ട്. ലിംഗായത്തുകള്‍ സംസ്ഥാനത്ത് നിര്‍ണായക ശക്തിയായതിനാല്‍ സിദ്ധരാമയ്യ ആശങ്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവരെ പ്രത്യേക വിഭാഗമായി കണക്കാക്കിയത് മറ്റ് വിഭാഗങ്ങളെ ചൊടിപ്പിക്കുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്. അതേസമയം ലിംഗായത്തുകളെ കൂടെ നിര്‍ത്താന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ് കഠിന പ്രയത്‌നത്തിലാണ്. യെദ്യൂരപ്പയെ ഇവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന.