കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് ഒറ്റക്കെട്ട്;മന്ത്രിസഭാ വികസനം ധാരണയായി,ലോകസഭ തിരഞ്ഞെടുപ്പിലും ഒന്നിച്ച്!
ദില്ലി: കർണാടകയിൽ മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് കോൺഗ്രസും ജെഡിഎസും ധാരണയിലെത്തി. അഞ്ചുതവണ യോഗം ചേര്‍ന്നശേഷമാണ് കോണ്‍ഗ്രസും ജെഡിഎസും മന്ത്രിസഭാ വികസനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചത്. അതേസമയം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ധനമന്ത്രി സ്ഥാനം ജെഡിഎസിന് ലഭിക്കും. ഇതിന് പകരമായി സുപ്രധാന വകുപ്പായ ആഭ്യന്തരം കോൺഗ്രസിന് നൽകാനാണ് ധാരണയിലായത്.
ഇതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. ഇരുപാര്‍ട്ടികളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. മാസത്തിൽ ഒരു തവണ കമ്മറ്റി കൂടാനാണ് തീരുമാനം.

മന്ത്രിസഭ വികസനം
കർണാടക മന്ത്രിസഭ വികസനം ജൂൺ ആറിന് നടക്കും. ആഭ്യന്തരം, ജലസേചനം, ആരോഗ്യം, കൃഷി, വനിതാ - ശിശുക്ഷേമം എന്നിവയടക്കം 22 വകുപ്പുകളാണ് കോൺഗ്രസിന് ലഭിക്കുക. അതേസമയം ധനകാര്യം, എക്‌സൈസ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം എന്നിവയടക്കം 12 വകുപ്പുകൾ ജെഡിഎസിനും ലഭിക്കും.

ജെഡിഎസിന്റെ വകുപ്പുകൾ
ഇന്‍ഫര്‍മേഷന്‍ , ധനകാര്യം - എക്‌സൈസ്, പി.ഡബ്ല്യു.ഡി, ഊര്‍ജം, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഫിഷറീസ്, ഹോര്‍ട്ടികള്‍ച്ചര്‍, സെറികൾച്ചർ, ചെറുകിട വ്യവസായം, ഗതാഗതം, ചെറുകിട ജലസേചനം എന്നിവയാണ് ജെഡിഎസിന് ലഭിക്കുന്ന വകുപ്പുകൾ.

തർക്കം നിലനിന്നിരുന്നു
കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ധനകാര്യം ജെഡിഎസിനു നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ച വന്നത്. നിലവിൽ കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഒരുമിച്ച് മത്സരിക്കും
മാര്‍ച്ച് 24നാണ് കുമാരസ്വാമി കര്‍ണാടകയില്‍ അധികാരമേറ്റത്. രാജ്യത്തെ ബിജെപി വിരുദ്ധ കക്ഷി നേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ഐക്യപ്പെടലായി വിലയിരുത്തപ്പെട്ടിരുന്നു. അതിന്റെ മുന്നോടിയായി ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും ഒരുമിച്ച് നിൽക്കാനുള്ള തീരുമാനം ഇപ്പോൾ തന്നെ ആയിട്ടുണ്ട്.

സഖ്യം വളരുന്നു
ബിജെപിക്കെതിരായ ശക്തമായ സഖ്യമാണ് വളർന്നുവരുന്നത്. വിശാല നിലപാടുള്ള ദേശീയ സഖ്യം വേണമോ എന്നതില്‍ ചര്‍ച്ചകള്‍ തുടരും. ഇന്ത്യ തന്നെ വിശാല സഖ്യമാണ്. ഓരോ സ്ഥലത്തും ഓരോ പാര്‍ട്ടികളാണ്. അവര്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ അര്‍ഥം ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന് എതിരാണെന്നാണ്. ജനങ്ങളുടെ ഐക്യമാണ് രാജ്യത്ത് എല്ലായിടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളിയാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

കള്ളത്തരത്തിന്റെയും കൊള്ളയുടെയും സർക്കാർ
കേന്ദ്രം ഭരിക്കുന്ന നമേന്ദ്ര മോദി സര്‍ക്കാര്‍ കള്ളത്തരത്തിന്റെയും കൊള്ളയുടെയും സർക്കാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി. രാജ്യത്ത് സര്‍വനാശം ഉണ്ടാക്കിയവരാണിന്ന് ഭരിക്കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവയാണ് മോദി സര്‍ക്കാറിന്റെ മുഖമുദ്രയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.












Click it and Unblock the Notifications