'മോദിയേയും ഷായേയും കൊന്ന് കളയുമെന്ന് കരുതി, പക്ഷേ അതുണ്ടായില്ല'! കോൺഗ്രസ് നേതാവ് വിവാദത്തിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെതിരെ പ്രതിഷേധവുമായി ബിജെപി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കോണ്‍ഗ്രസ് നേതാവിനെതിരെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്. മോദിയേയും അമിത് ഷായേയും കൊന്ന് കളയാനാണ് നെല്ലൈ കണ്ണന്‍ ആഹ്വാനം ചെയ്തത്.
ഞായറാഴ്ച തിരുനെല്‍വേലിയില്‍ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ആരെങ്കിലും കൊന്നുകളയും എന്നാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആരും അത് ചെയ്തില്ല' എന്നാണ് കണ്ണന്‍ പ്രസംഗിച്ചത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമിത് ഷാ ആണെന്നും കണ്ണന്‍ ആരോപിച്ചു. പിന്നാലെ കണ്ണനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് വന്നു.
പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും തീര്‍ത്ത് കളയാനാണ് മുസ്ലീംകളോട് കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എച്ച് രാജ ട്വീറ്റ് ചെയ്തു. ഡിജിപിക്ക് താന്‍ പരാതി അയച്ചിട്ടുണ്ട്. കണ്ണനെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും രാജ ട്വീറ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ രാജീവ് ഗാന്ധിക്ക് സംഭവിച്ചത് പോലെന്തോ ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ആഗ്രഹിക്കുന്നതെന്നും എച്ച് രാജ കുറ്റപ്പെടുത്തി.












Click it and Unblock the Notifications